Thursday, May 16, 2024
indiakeralaNews

ജിഎസ്ടി: സുപ്രീംകോടതി വിധി സ്വാഗതാര്‍ഹം; ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍

തിരുവനന്തപുരം:സംസ്ഥാനങ്ങള്‍ക്കും – കേന്ദ്രത്തിനും ജിഎസ്ടി കൗണ്‍സിലിന്റെ ശുപാര്‍ശകള്‍ നടപ്പാക്കാന്‍ ബാധ്യതയില്ലെന്ന സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്ത് സംസ്ഥാന ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍.

ജി.എസ്. ടി കൗണ്‍സിലിന്റെ നികുതി സംബന്ധിച്ചുള്ള ശുപാര്‍ശകള്‍ അടിച്ചേല്‍പ്പിക്കാന്‍ കഴിയുന്നവയല്ലെന്നും മറിച്ച് ഉപദേശരൂപത്തിലുള്ളതാണെന്നുമുള്ള ഈ വിധിയിലൂടെ സംസ്ഥാനത്തിന്റെ ഫെഡറല്‍ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ കഴിയും.വിധി കോപ്പറേറ്റീവ് ഫെഡറലിസത്തിന്റെ പ്രസക്തി ഉയര്‍ത്തിപ്പിടിക്കുന്നു.

ജി എസ് ടി നടപ്പിലാക്കാന്‍ നടപടികള്‍ തുടങ്ങിയ കാലം മുതല്‍ പാര്‍ലമെന്റിനകത്തും പുറത്തും ഇടതുപക്ഷം ഉയര്‍ത്തിപ്പിടിച്ച നിലപാടുകളെ സാധൂകരിക്കുന്ന വിധിയാണ് ജസ്റ്റിസ് ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള ബഞ്ച് പുറപ്പെടുവിച്ചിരിക്കുന്നത്.

ജി എസ് ടി നടപ്പിലാക്കുകയും തുടര്‍ന്ന് ഏകപക്ഷീയമായി തീരുമാനങ്ങള്‍ അടിച്ചേല്‍പ്പിക്കുകയും ചെയ്തത് സംസ്ഥാനങ്ങളുടെ വരുമാനത്തെയും ഖജനാവിനെയും ബാധിച്ചിരുന്നു. സംസ്ഥാനങ്ങള്‍ക്ക് അവരുടെ സാമ്പത്തിക അസ്തിത്വത്തെയും അധികാരത്തെയും ഒരു പരിധിവരെ സംരക്ഷിക്കാന്‍ ഇതിലൂടെ കഴിയും എന്നാണ് പ്രത്യാശിക്കുന്നത്.

പാര്‍ലമെന്റ് അംഗമെന്ന നിലയില്‍ ജി എസ് ടി സെലക്ട് കമ്മിറ്റിയില്‍ അംഗമായിരുന്ന ഘട്ടത്തില്‍ തന്നെ ജി എസ് ടി ബില്ലിലെ സംസ്ഥാന താല്പര്യങ്ങള്‍ക്ക് എതിരായ വ്യവസ്ഥകള്‍ ചൂണ്ടിക്കാട്ടിയിരുന്നു.

ഈ വിധിയിലൂടെ കുറേക്കൂടി സുതാര്യമായി സംസ്ഥാനത്തിന്റെ താല്‍പര്യങ്ങള്‍ സംരക്ഷിച്ചുകൊണ്ടുള്ള തീരുമാനങ്ങള്‍ രാജ്യത്ത് ഉണ്ടാകും എന്ന് പ്രതീക്ഷിക്കാമെന്നും ധനമന്ത്രി പ്രസ്താവനയില്‍ അറിയിച്ചു..