Wednesday, May 15, 2024
indiaNews

ജനിതകമാറ്റം വന്ന പുതിയ കൊവിഡ് വൈറസ് രാജ്യത്താദ്യമായി ആറ് പേര്‍ക്ക് സ്ഥിരീകരിച്ചു.

ജനിതകമാറ്റം വന്ന പുതിയ കൊവിഡ് വൈറസ് രാജ്യത്താദ്യമായി ആറ് പേര്‍ക്ക് സ്ഥിരീകരിച്ചു. യുകെയില്‍ നിന്ന് തിരികെ ഇന്ത്യയിലെത്തിയ ആറ് പേരുടെ സാമ്പിളുകളിലാണ് പുതിയ സാര്‍സ് കൊറോണവൈറസ് കൊവിഡ് 19 വകഭേദം കണ്ടെത്തിയിരിക്കുന്നത്. കേന്ദ്ര ആരോഗ്യമന്ത്രാലയമാണ് ഈ വിവരം സ്ഥിരീകരിച്ചത്.ബംഗളുരുവിലെ നിംഹാന്‍സില്‍ ചികിത്സയിലുള്ള മൂന്ന് പേര്‍ക്കും, ഹൈദരാബാദ് സിസിഎംബിയില്‍ ചികിത്സയിലുള്ള 2 പേര്‍ക്കും, പുനെ എന്‍ഐവിയില്‍ ചികിത്സയിലുള്ള ഒരാള്‍ക്കുമാണ് പുതിയ വകഭേദമുള്ള വൈറസ് ബാധിച്ചതായി സ്ഥിരീകരിച്ചിരിക്കുന്നത്.

പുനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തിയ പരിശോധനയിലാണ് വൈറസ് വകഭേദം ഇന്ത്യയിലുമെത്തിയതായി കണ്ടെത്തിയത്. യുകെയില്‍ നിന്ന് മടങ്ങിയെത്തിയ നിരവധി വിമാനയാത്രക്കാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇവരെ എല്ലാവരെയും പുതിയ വൈറസ് ബാധിച്ചോ എന്ന പരിശോധന നടത്തുന്നുണ്ട്.അതേസമയം, പുതിയ വൈറസ് വകഭേദത്തെയും ചെറുക്കുമെന്ന് അവകാശപ്പെടുന്ന കൊവിഡ് വാക്‌സിനായുള്ള, ഡ്രൈറണ്‍ ഇന്നും രാജ്യത്ത് എട്ട് സംസ്ഥാനങ്ങളില്‍ തുടരുകയാണ്. രാജ്യത്ത് കൊവിഡ് വാക്‌സിന്‍ കുത്തിവെപ്പിനുള്ള പരിശീലനം ഏതാണ്ട് പൂര്‍ത്തിയായതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. അന്‍പതിനായിരം പേര്‍ക്ക് ഇതിനോടകം പരീശീലനം നല്‍കി.