കോവിഡാനന്തര ചികിത്സയ്ക്ക് സര്‍ക്കാര്‍ ആശുപത്രികളില്‍ പണം ഈടാക്കാന്‍ ഉത്തരവ്.
കോവിഡാനന്തര ചികിത്സയ്ക്ക് സര്‍ക്കാര്‍ ആശുപത്രികളില്‍ പണം ഈടാക്കാന്‍ സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവ്. എപിഎല്‍ വിഭാഗത്തിന് കിടക്കയ്ക്ക് ദിവസം 750 രൂപ മുതല്‍ 2000 രൂപവരെ ഈടാക്കാനാണ് ആരോഗ്യവകുപ്പ് നിര്‍ദേശം. സ്വകാര്യ ആശുപത്രിയില്‍ 2645 രൂപ മുതല്‍ 15,180 വരെ ഈടാക്കാനും അനുമതി നല്കി. ബ്‌ളാക്ക് ഫംഗസ് ചികില്‍സയ്ക്കും നിരക്ക് ബാധകമാക്കി.സംസ്ഥാനത്ത് പൂര്‍ണമായും സൗജന്യമായിരുന്ന കോവിഡാനന്തര ചികിത്സ, കാസ്പ് ചികിത്സ കാര്‍ഡ് ഉള്ളവര്‍ക്കും, ബിപിഎല്‍ കാര്‍ഡുകാര്‍ക്കും മാത്രമായി സംസ്ഥാന സര്‍ക്കാര്‍ പരിമിതപ്പെടുത്തി. കോവിഡാനന്തര രോഗവുമായി സര്‍ക്കാര്‍ ആശുപത്രിയില്‍ കിടത്തി ചികിത്സയ്ക്ക് വിധേയരാകുന്ന എപിഎല്‍ കാര്‍ഡുകാര്‍ ഇനി മുതല്‍ പണം അടയ്ക്കണം. ജനറല്‍ വാര്‍ഡില്‍ ദിനംപ്രതി 750 രൂപയും, എച്ച്ഡിയുവില്‍ 1250 രൂപയും, ഐസിയുവില്‍ 1500 രൂപയും, വെന്റിലേറ്റര്‍ ഐസിയുവില്‍ 2000 രൂപയുമാണ് സര്‍ക്കാര്‍ ആശുപത്രിയിലെ നിരക്ക്.
മ്യൂക്കോമൈക്കോസിസ്, ശരീരത്തിലെ വിവിധ ഭാഗങ്ങളിലെ തടിപ്പുകള്‍ തുടങ്ങിയ ചികിത്സയ്ക്കും നിരക്ക് ബാധകമാണ്. ശസ്ത്രക്രിയയ്ക്ക് 4800 രൂപ മുതല്‍ 27500 രൂപവരെ വിവിധ വിഭാഗങ്ങളില്‍ ഈടാക്കും. സ്വകാര്യ ആശുപത്രികളിലെ കോവിഡാനന്തര ചികിത്സ നിരക്കും ഏകീകരിച്ചു. 2645 രൂപ മുതല്‍ 2910 രൂപവരെ വാര്‍ഡില്‍ ഈടാക്കാം. ഐസിയുവില്‍ ഇത് 7800 മുതല്‍ 8580 രൂപ വരെ . വെന്റിലേറ്ററിന് 13800 രൂപ മുതല്‍ 15180 രൂപവരെയും ഈടാക്കാം. ആശുപത്രിയിലെ കിടക്കകളുടെ എണ്ണം അനുസരിച്ചാണ് തുകയിലെ ഏറ്റക്കുറച്ചിലുകള്‍. ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയാണ് ഉത്തരവ് ഇറക്കിയത്.