Thursday, May 2, 2024
keralaNews

കൊലപാതകം കണ്ട വയോധികന്‍ കുഴഞ്ഞുവീണ് മരിച്ചു.

പാലക്കാട്: പാലക്കാട് മമ്പറത്ത് ആര്‍എസ് എസ് മണ്ഡല്‍ ബൗദ്ധിക് പ്രമുഖിന്റെ കൊലപാതകം കണ്ട വയോധികന്‍ കുഴഞ്ഞുവീണ് മരിച്ചു. മരുത റോഡ് സ്വദേശി രാമുവാണ് മരിച്ചത്. കൊലപാതകത്തിന് രാമു സാക്ഷിയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. കൊലപാതകത്തിന് മറ്റ് സാക്ഷികളും ഉണ്ടായിരുന്നതായാണ് പോലീസ് പറയുന്നത്.രാമു ഉള്‍പ്പെടെ മൂന്നു പേര്‍ കൊലപാതകത്തിന് സാക്ഷികളാണെന്നാണ് പോലീസിന് കിട്ടിയ വിവരം. കാറില്‍ നിന്നിറങ്ങിയ കൊലപാതകികള്‍ വാളെടുത്ത് സഞ്ജിത്തിനെ വെട്ടുന്നത് രാമു കണ്ടു എന്നാണ് മറ്റ് ദൃക് സാക്ഷികള്‍ പറയുന്നത്. കുഴഞ്ഞു വീണ് രാമുവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.സഞ്ജിത്തിന്റെ വാഹനത്തിന് തൊട്ടുപിന്നാലെ വന്ന ഒരു ഡോക്ടറും കൊലപാതകത്തിന് സാക്ഷിയാണെന്നാണ് പ്രാഥമിക വിവരം. മറ്റൊരു സ്‌കൂള്‍ വാന്‍ ഡ്രൈവറും സംഭവത്തിന് സാക്ഷിയാണ്. ഇവരുടെ മൊഴികളും പോലീസ് ശേഖരിക്കുന്നുണ്ട്.സഞ്ജിത്തിന്റെ ഭാര്യയും കൊലപാതകത്തിന് സാക്ഷിയാണ്. ഭാര്യയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഭാര്യയുടെ മൊഴി എടുക്കാറായിട്ടില്ലെന്നും പോലീസ് പറഞ്ഞു.പ്രദേശത്തെ സിസിടിവികള്‍ പരിശോധിക്കുന്നുണ്ട്.പാലക്കാട് ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. എട്ടു സംഘങ്ങളായി ജില്ലയുടെ വിവിധ ഭാഗത്ത് പരിശോധന നടത്തുന്നതായും പോലീസ് പറയുന്നു. കൊലപാതകികള്‍ സഞ്ചരിച്ച കാറ് പാലക്കാട് ഹൈവേ ഭാഗത്തേക്കാണ് നീങ്ങിയതെന്നാണ് സാക്ഷി മൊഴി. ഇതുമായി ബന്ധപ്പെട്ടും അന്വേഷണം പുരോഗമിക്കുന്നുണ്ട്. അന്വേഷണത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പറയാറായിട്ടില്ലെന്നും പാലക്കാട് എസ്പി ആര്‍.വിശ്വനാഥ് വ്യക്തമാക്കി. പ്രതികളെ ഉടന്‍ പിടികൂടാനാവുമെന്നും എസ് പി പറഞ്ഞു.പാലക്കാട് മമ്പറത്താണ് കൊലപാതകം നടന്നത്. ബൈക്കില്‍ സഞ്ചരിക്കവെയാണ് ഭാര്യയുടെ കണ്‍മുന്നിലിട്ട് സഞ്ജിത്തിനെ വെട്ടിക്കൊലപ്പെടുത്തിയത്.രാവിലെ ജോലിയ്ക്ക് പോകുന്നതിനിടെയായിരുന്നു സംഭവം.കാറില്‍ എത്തിയ സംഘം ബൈക്ക് തടഞ്ഞു നിര്‍ത്തി വെട്ടി വീഴ്ത്തുകയായിരുന്നു.എസ് ഡി പിഐ തീവ്രവാദികളാണ് കൊലയ്ക്ക് പിന്നിലെന്ന് സംഘപരിവാര്‍ സംഘടനകള്‍ ആരോപിച്ചു.