Wednesday, May 15, 2024
keralapolitics

കേരളം കണ്ട ഏറ്റവും വലിയ അഴിമതിക്കാരനില്‍ ഒരാളാണ് പിണറായി വിജയന്‍: പിസി ജോര്‍ജ്

തിരുവനന്തപുരം: കേരളം കണ്ട ഏറ്റവും വലിയ അഴിമതിക്കാരനില്‍ ഒരാളാണ് മുഖ്യമന്ത്രിയെന്നും,കേരളത്തില്‍ ഇപ്പോള്‍ നടക്കുന്ന രാഷ്ട്രീയ നാടകങ്ങളുടെയല്ലാം പിറകില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മാത്രമല്ലെന്നും ഫാരിസ് അബൂബക്കര്‍ എന്ന റിയല്‍ എസ്റ്റേറ്റ് ഡോണ്‍ കൂടി ഉണ്ടെന്നും മുന്‍ എംഎല്‍എ പിസി ജോര്‍ജ്. കേരളം കണ്ട ഏറ്റവും വലിയ അഴിമതിക്കാരനില്‍ ഒരാളാണ് മുഖ്യമന്ത്രിയെന്ന നിലപാടില്‍ താന്‍ ഉറച്ച് നില്‍ക്കുന്നുവെന്ന് പിസി പ്രതികരിച്ചു.                                                        സോളാര്‍ കേസിലെ പ്രതി നല്‍കിയ പീഡനക്കേസില്‍ ജാമ്യം ലഭിച്ചതിന് പിന്നാലെ മാദ്ധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ജാമ്യം ലഭിച്ചതിന് ദൈവത്തോടും നീതിന്യായ വ്യവസ്ഥയോടും അദ്ദേഹം നന്ദി പറഞ്ഞു.ഫാരിസ് അബൂബക്കറും പിണറായി വിജയനും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടുകളുടെ മറുപുറമാണ് സ്വപ്ന സുരേഷ് പറഞ്ഞു കൊണ്ടിരിക്കുന്നത്. 2012 മുതല്‍ കഴിഞ്ഞ പത്തു വര്‍ഷക്കാലമായി പിണറായി വിജയന്റെ രാഷ്ട്രീയത്തെയും നിക്ഷേപങ്ങളെയും അദ്ദേഹത്തിന്റെ നീക്കങ്ങളെയും നിയന്ത്രിക്കുന്നത് ഫാരിസ് അബൂബക്കറാണെന്ന് പിസി ആരോപിച്ചു. 2016 വരെയുള്ള കാലഘട്ടങ്ങളില്‍ ചെന്നൈ കേന്ദ്രീകരിച്ച് നടത്തിയിരുന്ന പ്രവര്‍ത്തനങ്ങള്‍ ഇപ്പോള്‍ അമേരിക്ക കേന്ദ്രീകരിച്ചാണ് നടത്തുന്നത്. ഇക്കാരണത്താല്‍ മുഖ്യമന്ത്രിയുടെ തുടരെയുള്ള അമേരിക്കന്‍ സന്ദര്‍ശനങ്ങളെക്കുറിച്ചും അമേരിക്കന്‍ ബന്ധങ്ങളെക്കുറിച്ചും സമഗ്രമായി അന്വേഷിക്കാന്‍ കേന്ദ്രസര്‍ക്കാരും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും തയ്യാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.    പിണറായി വിജയനെതിരെ അന്വേഷണ ഏജന്‍സികള്‍ക്ക് പരാതി നല്‍കുമെന്ന് പറഞ്ഞ പി സി ജോര്‍ജ്, വീണയുടെ കമ്പനിയുടെ സാമ്പത്തിക സ്രോതസും എക്സാലോജിക്കിന്റെ ഇടപാടുകളും അന്വേഷിക്കണമെന്നും സാമ്പത്തിക സ്രോതസ്സും അന്വഷിക്കണമെന്നും അദ്ദേഹം അവശ്യപ്പെട്ടു. ഒറാക്കിള്‍ എന്ന കമ്പനിയിലൂടെ കരിയര്‍ ആരംഭിച്ച വീണ, രവി പിള്ള ഗ്രൂപ്പിന്റെ കമ്പനിയുടെ സിഇഒ ആവുന്നതിന് പിണറായിയുടെ മകള്‍ എന്നതിനേക്കാള്‍ എന്ത് യോഗ്യതയാണ് ഉള്ളതെന്ന് അറിയില്ലെന്നും പിസി പറഞ്ഞു. മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട എല്ലാ സാമ്പത്തിക ഇടപാടുകളും എക്സലോജിക്കല്‍ കമ്പനി വഴിയാണെന്ന് സംശമുണ്ടെന്നും. അമേരിക്കയിലേക്ക് പോയ പണത്തിന്റെ മുഖ്യപങ്കും ഫാരിസ് അബൂബക്കര്‍ എന്നയാളിലേക്കാണോ പോയതെന്ന് അന്വഷിക്കേണ്ടതുണ്ടെന്നും അദ്ദേഹം ആവശ്യപ്പെട്ടു.