Saturday, May 18, 2024
indiaNews

കര്‍ണാടകയില്‍ 14 ദിവസത്തെ സമ്പൂര്‍ണ ലോക്ഡൗണ്‍ പ്രഖ്യാപിച്ചു

കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ കര്‍ണാടകയില്‍ 14 ദിവസത്തെ സമ്പൂര്‍ണ ലോക്ഡൗണ്‍ പ്രഖ്യാപിച്ചു. മേയ് 10 രാവിലെ ആറു മണി മുതല്‍ 24 വരെയാണ് ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയിരിക്കുന്നതെന്ന് കര്‍ണാടക മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ അറിയിച്ചു. നേരത്തെ കൊറോണ കര്‍ഫ്യൂ സംസ്ഥാനത്ത് പ്രഖ്യാപിച്ചിരുന്നെങ്കിലും വ്യാപനം തടയുന്നതില്‍ വിജയിക്കാത്തതിനാലാണ് ലോക്ഡൗണ്‍ പ്രഖ്യാപിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.’കോവിഡ് കേസുകള്‍ സംസ്ഥാനത്ത് വര്‍ദ്ധിച്ചു വരുന്നതിനാല്‍ മെയ് 10 രാവിലെ ആറു മുതല്‍ മെയ് 24 വരെ സമ്പൂര്‍ണലോക്ഡൗണ്‍ പ്രഖ്യാപിക്കുന്നു’മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്തൊട്ടാകെയുള്ള എല്ലാ ഹോട്ടലുകളും പമ്പുകളും ബാറുകളും അടച്ചിടുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. എന്നാല്‍ ഭക്ഷണശാലകള്‍, പച്ചക്കറിക്കടകള്‍ എന്നിവയ്ക്ക് രാവിലെ ആറു മുതല്‍ 10 വരെ തുറന്നു പ്രവര്‍ത്തിക്കാന്‍ അനുവദിക്കും.

ലോക്ഡൗണ്‍ സംസ്ഥാനത്ത് കര്‍ശനമായി നടപ്പാക്കുമെന്നും ആരെയും പുറത്തിറങ്ങാന്‍ അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ പൊലീസിന് നിര്‍ദേശം നല്‍കി. കര്‍ണാടകയില്‍ കോവിഡ് സജീവ കേസുകളുടെ എണ്ണം അഞ്ചു ലക്ഷം കടന്നതിന്റെ തൊട്ടുപിന്നാലെയാണ് ലോക്ഡൗണ്‍ പ്രഖ്യാപനം. വ്യാഴാഴ്ച സംസ്ഥാനത്ത് 49,058 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. സജീവ കേസുകളുടെ എണ്ണം 5,17,075 ആയി ഉയര്‍ന്നു. ബെംഗളൂരു നഗരത്തില്‍ മാത്രം 23,706 കോവിഡ് കേസുകളും 139 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അതേസമയം കേരളത്തില്‍ നാളെ മുതല്‍ ലോക്ഡൗണ്‍ പ്രാബല്യത്തില്‍ വരും. സംസ്ഥാനത്ത് കര്‍ശന നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. നാളെ രാവില ആറു മുതല്‍ 16 ന് അര്‍ധ രാത്രി 12 വരെയാണ് നിയന്ത്രണങ്ങള്‍.

റോഡ്, ജലഗതാഗത സര്‍വീസുകള്‍ ,മെട്രോ സര്‍വീസ് ഉണ്ടാകില്ല.
ചരക്കുനീക്കത്തിന് തടസമില്ല.എല്ലാവിധ കൂട്ടുചേരലുകളും നിരോധിച്ചു.
വിദ്യാഭ്യാസ, കോച്ചിങ്, പരിശീലന, ഗവേഷണ സ്ഥാപനങ്ങളും അടയ്ക്കണം.ആരാധനാലയങ്ങളില്‍ ജനങ്ങളെ പ്രവേശിപ്പിക്കില്ല.
കോവിഡ് പ്രവര്‍ത്തനങ്ങള്‍ക്കായുള്ള വോളണ്ടിയര്‍മാര്‍ക്ക് യാത്ര ചെയ്യാം.
റേഷന്‍ കടകള്‍, പലചരക്കു കടകള്‍, പച്ചക്കറി, പഴക്കടകള്‍, പാല്‍ ഉത്പന്നങ്ങള്‍, മത്സ്യം, ഇറച്ചി വില്‍പ്പന കേന്ദ്രങ്ങള്‍, ബേക്കറികള്‍ തുടങ്ങിയവയ്ക്ക് പ്രവര്‍ത്തിക്കാം.
എല്ലാ കടകളും വൈകിട്ട് 7.30ന് അടയ്ക്കണം.

നേരത്തെ നിശ്ചയിച്ച വിവാഹങ്ങള്‍ക്ക് കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് 20 പേര്‍ക്ക് പങ്കെടുക്കാം. വിവരം മുന്‍കൂട്ടി പൊലീസ് സ്റ്റേഷനില്‍ അറിയിക്കുകയും കോവിഡ് ജാഗ്രതാ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യുകയും വേണം. മരണാനന്തര ചടങ്ങുകള്‍ക്കും 20 പേര്‍ക്ക് അനുമതിയുണ്ട്. ഇതും കോവിഡ് ജാഗ്രതാ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം. വാക്സിന്‍ എടുക്കാന്‍പോകുന്നവര്‍ ഇതുസംബന്ധിച്ച റജിസ്‌ട്രേഷന്‍ വിവരങ്ങള്‍ കാണിക്കണം.ആശുപത്രികള്‍ക്കും ആരോഗ്യ മേഖലയിലെ വിവിധ സ്ഥാപനങ്ങള്‍ക്കും പ്രവര്‍ത്തനാനുമതിയുണ്ട്. പെട്രോള്‍ പമ്പുകള്‍, ഗ്യാസ് ഏജന്‍സികള്‍, കേബിള്‍ സര്‍വീസ്, ഡി.ടി.എച്ച് എന്നിവയ്ക്ക് പ്രവര്‍ത്തനാനുമതിയുണ്ട് അവശ്യ വസ്തുക്കളുടെ ഉത്പാദന കേന്ദ്രങ്ങള്‍ക്കും വിതരണ കേന്ദ്രങ്ങള്‍ക്കും പ്രവര്‍ത്തിക്കാം.

സായുധസേനാ വിഭാഗം, ട്രഷറി, സി.എന്‍.ജി, എല്‍.പി,ജി, പി.എന്‍. ജി, ദുരന്തനിവാരണം, വൈദ്യുതി ഉത്പാദനവും വിതരണം എന്നിവ പ്രവര്‍ത്തിക്കും. തപാല്‍ വകുപ്പ്, പോസ്റ്റ് ഓഫീസുകള്‍ എന്‍.ഐ സി, കാലാവസ്ഥാ കേന്ദ്രം, ഫുഡ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ, ദൂരദര്‍ശന്‍, ഓള്‍ ഇന്ത്യ റേഡിയോ, കേന്ദ്ര ജല കമ്മീഷന്‍, എം. പി. സി. എസ്, എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ, എയര്‍പോര്‍ട്ട്, സീപോര്‍ട്ട്, റെയില്‍വേ തുടങ്ങിയ കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങളും ഏജന്‍സികളും പ്രവര്‍ത്തിക്കും.

ആരോഗ്യം, ആയുഷ്, റവന്യു, തദ്ദേശസ്ഥാപനം, പൊതുവിതരണം, വ്യവസായം, തൊഴില്‍, മൃഗശാല, ഐ ടി മിഷന്‍, ജലസേചനം, മൃഗസംരക്ഷണം, സാമൂഹ്യനീതി, പ്രിന്റിങ്, ഇന്‍ഷുറന്‍സ് മെഡിക്കല്‍ സര്‍വീസസ്, പോലീസ്, എക്‌സൈസ്, ഹോംഗാര്‍ഡ്, സിവില്‍ ഡിഫന്‍സ്, അഗ്‌നിശമന സേന, ദുരന്തനിവാരണം, വനം, ജയില്‍, ജില്ലാ കളക്ടറേറ്റുകള്‍, ട്രഷറികള്‍, വൈദ്യുതി, ജലവിഭവം, ശുചീകരണം തുടങ്ങിയ സംസ്ഥാന സര്‍ക്കാര്‍ വകുപ്പുകളും ഏജന്‍സികളും പ്രവര്‍ത്തിക്കും. ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവരെ ദുരന്തനിവാരണനിയമവും പകര്‍ച്ചവ്യാധി നിയന്ത്രണനിയമവും പ്രകാരം ശിക്ഷിക്കും.