Tuesday, May 14, 2024
keralaNewsUncategorized

കനത്ത മഴയില്‍ തലസ്ഥാനം മുങ്ങി

തിരുവനന്തപുരം: കനത്ത മഴയില്‍ വെള്ളക്കെട്ടില്‍ മുങ്ങി തലസ്ഥാനം. തിരുവനന്തപുരത്ത് പലയിടങ്ങളിലും വെളളക്കെട്ട് രൂക്ഷമായ സാഹചര്യമാണുള്ളത്. തേക്കുമൂട് ബണ്ട് കോളനിയില്‍ വെളളം കയറിയതിനെ തുടര്‍ന്ന് കുടുംബങ്ങളെ സുരക്ഷിതസ്ഥാനത്തേക്ക് മാറ്റി. 122 കുടുംബങ്ങളാണ് ഇവിടെ താമസിക്കുന്നത്. കണ്ണമ്മൂല ഭാഗത്തും നിരവധി വീടുകളില്‍ വെള്ളം കയറി. പുത്തന്‍പാലത്ത് വെള്ളം കയറിയതിനെ തുടര്‍ന്ന് 45 പേരെ ക്യാംപുകളിലേക്ക് മാറ്റിയിരിക്കുകയാണ്. പോത്തന്‍കോട് കരൂര്‍ 7 വീടുകളില്‍ വെള്ളം കയറി. അതുപോലെ ടെക്‌നോപാര്‍ക്കിലും വെള്ളക്കെട്ട് രൂക്ഷമാണ്. തീരമേഖലകളിലും വെളളം കയറി ജനങ്ങള്‍ ദുരിതത്തിലാണ്. അഞ്ചുതെങ്ങ് വെള്ളത്തിനടിയിലായ അവസ്ഥയിലാണ്. മതിലിടിഞ്ഞ് വീണ് പോത്തന്‍കോട് സ്വദേശിക്ക് പരിക്കേറ്റു. പോത്തന്‍കോട് കല്ലുവിള സ്വദേശി അരുണിനാണ് പരിക്കേറ്റത്. കാലിന് പരിക്കേറ്റ അരുണിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ശ്രീകാര്യത്തെ ഗുലാത്തി ഇന്‍സ്റ്റ്യൂട്ട് ഓഫ് ഫിനാന്‍സ് ആന്‍ഡ് ടാക്‌സേഷന്റെ പിന്‍ ഭാഗത്തെ മതില്‍ ഇടിഞ്ഞു. സമീപത്തെ നാല് വീടുകളുടെ മുകളിലൂടെ പതിച്ചു. ഞായറാഴ്ച വെളുപ്പിന് 12 മുപ്പതോടെയാണ് സംഭവം. പോലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി. ആര്‍ക്കും പരിക്കില്ല.കനത്ത മഴയെ തുടര്‍ന്ന് വാഴച്ചാല്‍ മലക്കപ്പാറ റോഡില്‍ മണ്ണിടിഞ്ഞു. ഇന്നലെ രാത്രിയാണ് റോഡിന്റെ ഒരു ഭാഗം ഇടിഞ്ഞത്. ഇതിനെ തുടര്‍ന്ന് മലക്കപ്പാറ റേഡില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തും. ചരക്ക് വാഹനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താനാണ് ധാരണ. വൈകിട്ട് 3.30 ഓടെ അതിരപ്പിള്ളി, മലക്കപ്പാറ ചെക്ക്‌പോസ്റ്റുകളില്‍ വാഹനങ്ങള്‍ തടയുമെന്നും അറിയിപ്പുണ്ട്.അതിരപ്പിള്ളിയില്‍ നിന്നും 37 കിലോമീറ്റര്‍ തമിഴ്നാട് അതിര്‍ത്തി റൂട്ടില്‍ ഷോളയാര്‍ പവര്‍ഹൗസ് അമ്പലപ്പാറ ഭാഗത്ത് ശനിയാഴ്ച ഉച്ചയ്ക്ക് ശേഷം പെയ്ത ശക്തമായ മഴയില്‍ റോഡിന്റെ കരിങ്കല്‍കെട്ട് ഇടിഞ്ഞ് അപകടാവസ്ഥയിലാണ്. ഇതുവഴിയുള്ള വലിയ വാഹനങ്ങളുടെ ഗതാഗതത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. വനത്തില്‍ ശക്തമായ മഴ തുടരുന്നതിനാല്‍ റോഡിന്റെ കൂടുതല്‍ ഭാഗം ഇടിഞ്ഞുതാഴുന്നതിനുള്ള സാധ്യത മുന്നില്‍ക്കണ്ട് വൈകുന്നേരത്തോടെ ചെറുവാഹനങ്ങളുടെ ഗതാഗതവും നിയന്ത്രിക്കുമെന്ന് ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കലക്ടര്‍ അറിയിച്ചു.