Tuesday, May 21, 2024
EntertainmentkeralaNewsUncategorized

ഒളിവില്‍ കഴിയുന്ന വിജയ് ബാബുവിന്റെ പാസ്പോര്‍ട്ട് റദ്ദാക്കി

കൊച്ചി: നടിയെ പീഡിപ്പിച്ചെന്ന കേസില്‍ ഒളിവില്‍ കഴിയുന്ന വിജയ് ബാബുവിന്റെ പാസ്പോര്‍ട്ട് കേന്ദ്ര വിദേശകാര്യ മന്ത്രാലയം റദ്ദാക്കി. കൊച്ചി സിറ്റി പോലീസ് നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇതോടെ വിജയ് ബാബുവിന്റെ വിസയും റദ്ദാക്കും. ഇത് മുന്‍കൂട്ടി മനസിലാക്കിയ വിജയ് ബാബു ഇന്ത്യയുമായി ഉടമ്പടിയില്ലാത്ത മറ്റൊരു രാജ്യത്തേയ്ക്ക് കടന്നതായും സൂചനയുണ്ട്.

പാസ്പോര്‍ട്ട് റദ്ദാക്കിയ ശേഷം ഇന്റര്‍പോളിന്റെ സഹായത്തോടെ വിജയ് ബാബുവിനെ അറസ്റ്റ് ചെയ്ത് നാട്ടിലെത്തിക്കാനായിരുന്നു പോലീസിന്റെ ശ്രമം. മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി പറയും വരെ ദുബായില്‍ കഴിയാനായിരുന്നു വിജയ് ബാബുവിന് ലഭിച്ച നിയമോപദേശം. എന്നാല്‍ ഇതിനിടയില്‍ പാസ്പോര്‍ട്ടും വിസയും റദ്ദാക്കിയതോടെ ദുബായില്‍ തങ്ങുന്നത് നിയമവിരുദ്ധമാകും.

മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയാല്‍ സുപ്രീം കോടതിയെ സമീപിക്കാനുള്ള ഒരുക്കങ്ങളും വിജയ് ബാബു നടത്തിയിട്ടുണ്ട്. ഇതിനിടയിലാണ് വിധി വരാന്‍ കാത്ത് നില്‍ക്കാനുള്ള സാവകാശം ലഭിക്കാതെ വിജയ് ബാബുവിന് ദുബായ് വിടേണ്ടി വന്നത്. കഴിഞ്ഞ മാസം 22നാണ് നടിയുടെ പരാതിയില്‍ വിജയ് ബാബുവിനെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. അതിനിടെ നടിയുടെ പരാതി വ്യാജമാണെന്ന് കാണിച്ച് വിജയ് ബാബുവിന്റെ അമ്മ പോലീസിലും മുഖ്യമന്ത്രിയ്ക്കും പരാതി നല്‍കിയിരുന്നു.

വിജയ് ബാബുവിനെതിരെയുള്ള പരാതിയ്ക്ക് പിന്നില്‍ എറണാകുളം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഒരു സംഘം സിനിമാ പ്രവര്‍ത്തകരാണ്. സിനിമയില്‍ അഭിനയിക്കാന്‍ അവസരം നല്‍കാത്തതിനെ തുടര്‍ന്നാണ് നടി ഇത്തരത്തില്‍ പരാതി നല്‍കിയത്. മകനെ അപകീര്‍ത്തിപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്നും വിജയ് ബാബുവിന്റെ അമ്മ പരാതിയില്‍ ആരോപിച്ചിരുന്നു.