Tuesday, May 14, 2024
keralaNewsObituary

എക്‌സൈസ് കസ്റ്റഡിയിലെടുത്ത പ്രതി ലോക്കപ്പില്‍ തൂങ്ങിമരിച്ചു

പാലക്കാട്: എക്‌സൈസ് കസ്റ്റഡിയിലെടുത്ത പ്രതിയെ ലോക്കപ്പിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പാലക്കാട് എക്‌സൈസ് പിടികൂടിയ ഇടുക്കി സ്വദേശി ഷോജോ ജോണ്‍ ആണ് മരിച്ചത്.സംഭവത്തില്‍ ജില്ലാ ക്രൈംബ്രാഞ്ചിന് അന്വേഷണം കൈമാറി. ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് അന്വേഷണം നടത്തുക. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പാലക്കാട് എക്‌സൈസ് സിഐയുടെ നേതൃത്വത്തിലുള്ള സംഘം ഇന്നലെ വൈകിട്ട് ഷോജോയുടെ കാടാങ്കോട്ടുള്ള വീട്ടിലെത്തിയത്.

പരിശോധനയ്‌ക്കൊടുവില്‍ വീട്ടില്‍ നിന്ന് 2 കിലോ ഹാഷിഷ് ഓയില്‍ കണ്ടെടുത്തു. കസ്റ്റഡിയിലെടുത്ത ഷോ ജോയെ ആദ്യം എക്‌സൈസ് ഓഫീസിലേക്കും പിന്നീട് റേഞ്ച് ഓഫീസിലേക്കും കൊണ്ടുപോയി. രാവിലെ 7 മണിയോടെയാണ് ലോക്കപ്പിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. എന്നാല്‍ ഷോജോയുടെ മരണത്തില്‍ ദുരൂഹത ഉണ്ടെന്നാണ് കുടുംബത്തിന്റെ ആരോപണം.

ഷോജോ ആത്മഹത്യ ചെയ്യുന്ന ദൃശ്യങ്ങള്‍ ഓഫീസിലെ സിസിടിവി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. പൊലീസ് ഇത് പരിശോധിക്കും. സംഭവത്തില്‍ രാത്രി ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ട് പേര്‍ക്കെതിരെ വകുപ്പുതല നടപടിയുണ്ടാകും. ഏകദേശം 25 ലക്ഷം രൂപ മൂല്യമുള്ള ഹാഷിഷ് ഓയിലാണ് ഷോജോയുടെ വീട്ടില്‍ നിന്നും കണ്ടെത്തിയത്. ചില്ലറ വില്പനയ്ക്കായി വിശാഖപട്ടണത്ത് നിന്നും എത്തിച്ചതെന്നാണ് എക്‌സൈസിന്റെ പ്രാഥമിക നിഗമനം. പുറത്തുനിന്നുള്ള പരിശോധനകള്‍ ചെറുക്കാന്‍ വീട്ടില്‍ ഇയാള്‍ നായയെ വളര്‍ത്തിയിരുന്നു. ടിപ്പര്‍ ഡ്രൈവറയ ഷോജോയ്ക്ക് 3 മക്കളുണ്ട്.