Thursday, May 16, 2024
indiaNews

എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ ശരിവച്ച് പഞ്ചാബില്‍ എഎപി തരംഗം.

ന്യൂഡല്‍ഹി :ദേശീയ രാഷ്ട്രീയം ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പില്‍ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ ശരിവച്ച് എഎപി അനായാസ ജയത്തിലേക്ക്. ആകെയുള്ള 117 സീറ്റുകളിലും ഫലസൂചനകള്‍ അറിവാകുമ്പോള്‍ 75 സീറ്റിലും എഎപി മുന്നേറുകയാണ്. കോണ്‍ഗ്രസ് 13 സീറ്റിലും ശിരോമണി അകാലിദള്‍ എട്ടു സീറ്റിലും ലീഡ് ചെയ്യുന്നു. ബിജെപി സഖ്യം ഏഴു സീറ്റിലാണ് മുന്നില്‍. പഞ്ചാബില്‍ കേവല ഭൂരിപക്ഷത്തിന് 59 സീറ്റുകളാണ് വേണ്ടത്. കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി ചരണ്‍ജിത് സിങ് ഛന്നി മത്സരിച്ച രണ്ടു മണ്ഡലങ്ങളിലും പിന്നിലാണ്. കോണ്‍ഗ്രസുമായി പിണങ്ങി ബിജെപി പാളയത്തില്‍ ചേക്കേറിയ അമരീന്ദര്‍ സിങ് പട്യാലയില്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. അമൃത്സര്‍ ഈസ്റ്റില്‍ പിന്നിലായിരുന്ന കോണ്‍ഗ്രസ് നേതാവ് നവ്‌ജ്യോത് സിങ് സിദ്ധുവും മൂന്നാം സ്ഥാനത്താണ്.

ഡല്‍ഹിക്കു പുറത്ത് ആദ്യമായി ഒരു സംസ്ഥാനത്ത് ആംആദ്മി പാര്‍ട്ടി അധികാരം പിടിക്കുമോ എന്ന ആകാംക്ഷയിലാണ് ദേശീയ രാഷ്ട്രീയം. ഇവിടെ എക്‌സിറ്റ് പോളുകളെല്ലാം വിജയം പ്രവചിച്ചിരിക്കുന്നത് ആംആദ്മി പാര്‍ട്ടിക്കാണ്. പഞ്ചാബില്‍ ആകെ 117 നിയമസഭാ മണ്ഡലങ്ങളിലേക്കാണ് തിരഞ്ഞെടുപ്പു നടന്നത്. ആകെ 1304 സ്ഥാനാര്‍ഥികളാണ് മത്സര രംഗത്തുണ്ടായിരുന്നത്. ഇതില്‍ 93 സ്ത്രീകളും രണ്ട് ട്രാന്‍സ്ജന്‍ഡേഴ്‌സും ഉള്‍പ്പെടുന്നു. ഭഗ്വന്ത് സിങ് മാനാണ് എഎപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി. ശിരോമണി അകാലദളുമായുള്ള ദീര്‍ഘകാല ബന്ധം വേര്‍പെടുത്തിയ ബിജെപി പഞ്ചാബ് ലോക് കോണ്‍ഗ്രസ്, ശിരോമണി അകാലിദള്‍ (സംയുക്ത്) എന്നിവരുമായി ചേര്‍ന്നാണ് മത്സരിച്ചത്. ശിരോമണി അകാലിദള്‍ ബിഎസ്പിയുമായി ചേര്‍ന്നാണ് തിരഞ്ഞെടുപ്പിനെ നേരിട്ടത്.