Wednesday, May 22, 2024
keralaNewspolitics

എകെജി സെന്റര്‍ ആക്രമണകേസ് : ജിതിനെ സംബന്ധിച്ച് ക്രൈംബ്രാഞ്ചിന്റെ വിശദീകരണം

തിരുവനന്തപുരം: എകെജി സെന്റര്‍ ആക്രമണകേസില്‍ കസ്റ്റഡിയിലുള്ള യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ മണ്‍വിള സ്വദേശി ജിതിനെ സംബന്ധിച്ച് ക്രൈംബ്രാഞ്ചിന്റെ വിശദീകരണം. സ്‌ഫോടക വസ്തു എറിഞ്ഞ ശേഷം ഡിയോ സ്‌കൂട്ടറില്‍ ഗൗരീശ പട്ടത്തെത്തിയ ജിതിന്‍ കാറില്‍ കയറിയാണ് രക്ഷപ്പെട്ടതെന്ന് ക്രൈബ്രാഞ്ച് സ്ഥിരീകരിച്ചു.ഡിയോ സ്‌കൂട്ടര്‍ ഗൗരീശ പട്ടം വരെ ജിതിന്‍ ഓടിച്ചുപോയ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചു. അതിന് ശേഷം മറ്റൊരാളാണ് ഈ വാഹനം ഓടിക്കുന്നത്. സ്‌കൂട്ടറിന് പിന്നില്‍ ഗൗരീശ പട്ടം മുതല്‍ ഒരു കാറാണുള്ളത്. സിസിടിവി പരിശോധിച്ചപ്പോള്‍ ഇത് കെഎസ്ഇബിയുടെ ബോര്‍ഡ് വെച്ച കാറാണെന്ന് കണ്ടെത്തി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കാര്‍ ജിതിന്റെ ഉടമസ്ഥതയിലുള്ളതാണെന്നും ക്രൈംബ്രാഞ്ച് കണ്ടത്തി. കാറിന്റെ ഡിക്കിയും അസാധാരണമായ നിലയില്‍ തുറന്നിരിക്കുകയായിരുന്നുവെന്നും സിസിടിവിയിലുണ്ടെന്നാണ് ക്രൈംബ്രാഞ്ച് വ്യത്തങ്ങളില്‍ നിന്നും ലഭിക്കുന്ന വിവരം. എകെജി സെന്ററിന് മുന്നിലെ സിസിടിവി ദൃശ്യങ്ങള്‍ ഒരു സ്വകാര്യ ലാബില്‍ അയച്ച് പരിശോധിച്ചതില്‍ നിന്നും ഇയാള്‍ ധരിച്ച ടീഷര്‍ട്ടിനെ കുറിച്ചും വിവരം ലഭിച്ചു. അന്വേഷണത്തില്‍ തലസ്ഥാനത്ത് ഈ ബ്രാന്‍ഡിലെ 12 ടീഷര്‍ട്ടുകള്‍ വിറ്റുപോയെന്ന് വ്യക്തമായി. ഇത് പരിശോധിച്ചപ്പോള്‍ ഇവയില്‍ ഒരു ടീഷര്‍ട്ട് വാങ്ങിയത് ജിതിന്‍ ആണെന്നും വ്യക്തമായി. സ്‌ഫോടക വസ്തുവുമായി ജിതിനെത്തിയത് ഡിയോ സ്‌കൂട്ടറിലാണ്. അതിന് ശേഷം സ്‌കൂട്ടര്‍ പിന്നീട് ഓടിച്ചു പോയത് മറ്റൊരാളാണ്. കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിനായി വിളിപ്പിച്ചപ്പോള്‍ ഫോണിലെ വിശദാംശങ്ങള്‍ എല്ലാം മാറ്റിയ ശേഷമാണ് ജിതിനെത്തിയതെന്നും ക്രൈം ബ്രാഞ്ച് അന്വേഷണ സംഘം അറിയിച്ചു. യൂത്ത് കോണ്‍ഗ്രസ് ആറ്റിപ്ര മണ്ഡലം പ്രസിഡന്റാണ് പിടിയിലായ ജിതിന്‍. ഇയാളെ കവടിയാറിലെ ക്രൈംബ്രാഞ്ച് ഓഫീസില്‍ ചോദ്യം ചെയ്യുകയാണ്.
എന്നാല്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനായ ജിതിന് കേസുമായി ബന്ധമില്ലെന്നും സര്‍ക്കാരിന്റെ മുഖം രക്ഷിക്കാനുള്ള നടപടിയായി മാത്രമേ കസ്റ്റഡിയേ കാണാനാകൂവെന്നും വിടി ബല്‍റാം വ്യക്തമാക്കി.

ജിതില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനാണെന്നും അക്കാര്യം തള്ളിപ്പറയില്ലെന്നും വിടി ബല്‍റാം വ്യക്തമാക്കി. എകെജി സെന്റര്‍ ആക്രമണങ്ങളുമായി ജിതിന് ബന്ധമില്ല. എകെജി സെന്ററില്‍ ആക്രമണം നടത്തിയ ആളെത്തിയത് ഡിയോ വാഹനത്തിലാണെന്നാണ് പൊലീസ് പറഞ്ഞത്. ജിതിന് ഡിയോ സ്‌കൂട്ടറില്ല. മറ്റ് ബന്ധങ്ങളുമില്ല. നാല് തവണ ജിതിനെ ചോദ്യം ചെയ്യാന്‍ വിളിച്ചിരുന്നുവെന്നും
എന്നാല്‍ പിന്നീട് വിട്ടയച്ചതായിരുന്നുവെന്നും ഇപ്പോള്‍ സര്‍ക്കാരിന്റെ മുഖം രക്ഷിക്കാന്‍ ഇയാളെ വീണ്ടും കസ്റ്റഡിയിലെടുക്കുകയായിരുന്നുവെന്നും
ബല്‍റാം പറഞ്ഞു. രാഹുല്‍ ഗാന്ധി നയിക്കുന്ന കോണ്‍ഗ്രസ് ഭാരത് ജോഡോ യാത്രയിലുണ്ടായ ജനബാഹുല്യം കണ്ടും മനസിലാക്കിയുമുണ്ടായ അസ്വസ്ഥതയാണ് കസ്റ്റഡിയിലേക്ക് നയിച്ചതെന്നും ബല്‍റാം ആരോപിച്ചു.