Thursday, May 2, 2024
keralaNews

എം. ശിവശങ്കറിനെ കോടതി അഞ്ചു ദിവസത്തേക്കു കസ്റ്റംസ് കസ്റ്റഡിയില്‍ വിട്ടു.

മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം. ശിവശങ്കറിനെ കോടതി അഞ്ചു ദിവസത്തേക്കു കസ്റ്റംസ് കസ്റ്റഡിയില്‍ വിട്ടു. കള്ളക്കടത്തിന്റെ രീതികളെക്കുറിച്ചും കൂടുതല്‍ പേരുടെ പങ്കുകളെക്കുറിച്ചും ചോദ്യം ചെയ്യുന്നതിന് 10 ദിവസത്തേയ്ക്ക് കസ്റ്റഡിയില്‍ വിട്ടു നല്‍കണമെന്ന ആവശ്യമാണ് കസ്റ്റംസ് കോടതിയില്‍ ഉയര്‍ത്തിയത്. അന്വേഷണ സംഘത്തിന്റെ ആരോപണത്തിലെ ഗൗരവം പരിഗണിച്ച് 5 ദിവസത്തേക്ക് കസ്റ്റഡിയില്‍ വിടാന്‍ തീരുമാനിക്കുന്നതായി എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വ്യക്തമാക്കി. ജയിലില്‍നിന്ന് വിഡിയോ കോണ്‍ഫറന്‍സ് വഴി എം. ശിവശങ്കറും കോടതിയില്‍ ഹാജരായിരുന്നു.അതേസമയം ഹര്‍ജി പരിഗണിക്കുമ്പോള്‍ ശിവശങ്കറിനെതിരെ കസ്റ്റംസിന് ബലവത്തായ എന്തു തെളിവാണു ലഭിച്ചിരിക്കുന്നതെന്ന് കോടതി അന്വേഷണ സംഘത്തോടു ചോദിച്ചു. ശിവശങ്കറിനെ കസ്റ്റംസിനു പേടിയാണോ? അന്വേഷണ ഉദ്യോഗസ്ഥന്‍ ഇതിനു മറുപടി നല്‍കണമെന്നും കോടതി ആവശ്യപ്പെട്ടിരുന്നു. ശിവശങ്കറിനെ മനപ്പൂര്‍വം കുടുക്കാന്‍ ശ്രമിക്കുകയാണെന്നും സ്വപ്നയുടെ മൊഴി പ്രകാരം ഇപ്പോള്‍ ചോദ്യം ചെയ്യണം എന്നു പറയുന്നതില്‍ അടിസ്ഥാനമില്ലെന്നുമുള്ള ശിവശങ്കറിന്റെ അഭിഭാഷകന്റെ വാദം പരിഗണിച്ചായിരുന്നു കോടതിയുടെ ചോദ്യങ്ങള്‍.

അറസ്റ്റു ചെയ്ത് ഇത്രനാളായിട്ടും കൃത്യമായ തെളിവുകളൊന്നും ഹാജരാക്കാന്‍ അന്വേഷണ സംഘത്തിന് സാധിച്ചിട്ടില്ല. 9 തവണ ചോദ്യം ചെയ്തിട്ടും കിട്ടാത്ത എന്തു തെളിവാണ് ഇനി ലഭിക്കാനുള്ളത് എന്ന് ശിവശങ്കറിന്റെ അഭിഭാഷകന്‍ കോടതിയെ ചൂണ്ടിക്കാട്ടി. എന്നാല്‍ പ്രതികളില്‍ ചിലരില്‍നിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ചോദ്യം ചെയ്യണമെന്നായിരുന്നു കസ്റ്റംസ് അഭിഭാഷകരുടെ വാദം.ഈ 11ാം മണിക്കൂറില്‍ ശിവശങ്കറിനെ അറസ്റ്റ് ചെയ്യാന്‍ എന്തു തെളിവാണ് ലഭിച്ചതെന്നും കോടതി കസ്റ്റംസിനോട് ചോദിച്ചു. എന്തിന് കസ്റ്റഡിയില്‍ ചോദ്യം ചെയ്യണം എന്നതിന് കൃത്യമായ കാരണം വ്യക്തമാക്കാന്‍ അന്വേഷണ സംഘത്തിനു സാധിച്ചിട്ടില്ലെന്നും വിമര്‍ശനം ഉയര്‍ത്തി. അദ്ദേഹത്തിന്റെ ഉയര്‍ന്ന പദവികള്‍ ഒന്നും കസ്റ്റഡി അപേക്ഷയില്‍ രേഖപ്പെടുത്തിയിട്ടില്ല. മാധവന്‍നായരുടെ മകന്‍ ശിവശങ്കര്‍ എന്നു മാത്രം രേഖപ്പെടുത്തിയിരിക്കുന്നത് എന്തു കൊണ്ടാണെന്നും കോടതി ചോദിച്ചു. പ്രതി ഉന്നത സ്ഥാനത്തിരിക്കുമ്പോള്‍ കുറ്റകൃത്യം ചെയ്തതായി കസ്റ്റംസ് ചൂണ്ടിക്കാണിച്ചു. ഇത് പരിഗണിച്ച് ചോദ്യം ചെയ്യാന്‍ കസ്റ്റഡിയില്‍ വിട്ടു നല്‍കുന്നതായാണ് കോടതി വ്യക്തമാക്കിയത്.