Tuesday, May 14, 2024
keralaNewsObituarypolitics

ഉമ്മന്‍ചാണ്ടിക്ക് ജന്മനാിട്ടില്‍ അന്തിമോപചാരം അര്‍പ്പിക്കാന്‍ ജനസാഗരം

കോട്ടയം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഭൗതിക ശരീരം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര കോട്ടയം നഗരത്തിലേക്ക് പ്രവേശിച്ചു. കോട്ടയം നഗരിയില്‍ തങ്ങളുടെ പ്രിയ നേതാവിനെ ഒരു നോക്കു കാണാന്‍ പതിനായിരക്കണക്കിനാളുകളാണ് കാത്തുനില്‍ക്കുന്നത്. ഇന്നലെ രാവിലെ 7 മണിമുതല്‍ തുടങ്ങിയ വിലാപ യാത്ര ഇന്ന് രാവിലെ പത്തുമണിയോടെയാണ് കോട്ടയം നഗരത്തിലേക്ക് പ്രവേശിച്ചത്. തിരുനക്കര മൈതാനിയില്‍ അന്തിമോപചാരം അര്‍പ്പിക്കാന്‍ ജനസാഗരം കാത്തുനില്‍ക്കുകയാണ്. സിനിമാ താരങ്ങളായ മമ്മുട്ടി,സുരേഷ് ഗോപി എംപി, ദിലീപ്, കുഞ്ചാക്കോ ബോബന്‍, രമേശ് പിഷാരടി, സിനിമാ നിര്‍മ്മാതാവ് ആന്റോ ജോസഫ് തുടങ്ങിയ പ്രമുഖരും തിരുനക്കര മൈതാനിയില്‍ ഉമ്മന്‍ചാണ്ടിയെ കാത്തുനില്‍ക്കുകയാണ്. രണ്ടു ഘട്ടമായാണ് പൊതുദര്‍ശനം. വള്ളക്കാല്‍ വീട്ടിലേക്ക് ആദ്യം കൊണ്ടുപോകും. അതിനു ശേഷമായിരിക്കും രണ്ടാമത്തെ പൊതുദര്‍ശനം ഉണ്ടാവുക. തിരുനക്കരയില്‍ വിപുലമായ ക്രമീകരണമാണ് ഒരുക്കിയിരിക്കുന്നത്. ആള്‍ക്കൂട്ടത്തെ നിയന്ത്രിക്കാന്‍ 2000 പൊലീസുകാരെയാണ് നിയമിച്ചിട്ടുള്ളത്. മൈതാനിയില്‍ ആളുകളെ തങ്ങി നില്‍ക്കാന്‍ അനുവദിക്കില്ല. പ്രത്യേകമായി വരി നിന്ന് ആദരമര്‍പ്പിച്ചു മടങ്ങാന്‍ ജനങ്ങള്‍ക്ക് ചിട്ടയായ ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. രാഷ്ട്രീയ കേരളം കരുതിയതിലും ഏറെ ആഴത്തില്‍ ഉമ്മന്‍ചാണ്ടി ജനഹൃദയങ്ങളിലേക്ക് ഇറങ്ങിച്ചെന്നിരുന്നുവെന്ന് വ്യക്തമാകുന്നതാണ് വിലാപയാത്ര. കാരുണ്യത്തിന്റേയും മനുഷ്യസ്‌നേഹത്തിന്റേയും ആള്‍രൂപമായിരുന്നു ഉമ്മന്‍ചാണ്ടിയെന്ന് സുഹൃത്തും സഹപാഠിയും സഹപ്രവര്‍ത്തകനുമായ കെസി ജോസഫ് കോളേജ് പഠനകാലം മുതലുള്ള സൗഹൃദം ഓര്‍ത്തെടുത്ത് പറഞ്ഞു. എന്‍എസ്എസുമായുള്ള ഉമ്മന്‍ചാണ്ടിയുടെ ബന്ധം ഏറെ ദൃഢമായിരുന്നുവെന്ന് പെരുന്നയില്‍ വച്ച് ജി സുകുമാരന്‍ നായര്‍ പറഞ്ഞു. അതേസമയം, സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാന്‍ രാഹുല്‍ഗാന്ധി കേരളത്തിലെത്തി. കൊച്ചിയിലെത്തിയ രാഹുല്‍ പന്ത്രണ്ട് മണിയോടെ കോട്ടയത്തേക്ക് തിരിക്കുമെന്നാണ് വിവരം.