Sunday, May 12, 2024
keralaNews

‘അരുണിന്റെ മൃതദേഹത്തിലെ കുത്തുകള്‍ ആഴത്തിലുള്ളതല്ല; സ്വയം കുത്തിയതാകാന്‍ സാധ്യത’

പള്ളിവാസല്‍ കൊലപാതകത്തില്‍ പ്രതിയെന്നു സംശയിക്കുന്ന നീണ്ടപാറ വണ്ടിത്തറയില്‍ അരുണ്‍ (അനു28) മരിച്ചതിനാല്‍ കുറ്റപത്രം കോടതിയില്‍ സമര്‍പ്പിക്കുന്നതോടെ കേസ് അവസാനിപ്പിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയില്‍ പൊലീസ്. രേഷ്മയെ കുത്തിയതെന്നു കരുതുന്ന ആയുധം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെങ്കിലും അരുണിന്റെ മുറിയില്‍ നിന്നു ലഭിച്ച കുറ്റസമ്മതക്കത്തും ഇരുവരുടെയും ദേഹത്തെ രക്തസാംപിളും ശാസ്ത്രീയ പരിശോധനാഫലങ്ങളും കേസില്‍ നിര്‍ണായക തെളിവുകളാവും.

വെള്ളിയാഴ്ച വൈകുന്നേരം രേഷ്മയെ ഉളി പോലുള്ള ആയുധം കൊണ്ട് കുത്തിക്കൊലപ്പെടുത്തിയ ശേഷം സമീപത്തെ കാട്ടിലേക്ക് ഓടിപ്പോയ അരുണ്‍ 3 ദിവസം കഴിഞ്ഞ് പിടിക്കപ്പെടുമെന്ന് ഉറപ്പായതോടെ തിങ്കളാഴ്ച രാത്രി തൂങ്ങി മരിക്കുകയായിരുന്നെന്നാണ് പൊലീസിന്റെ നിഗമനം. അരുണിന്റെ മൃതദേഹത്തില്‍ കുത്തേറ്റ 2 അടയാളങ്ങളുണ്ടായിരുന്നു. പോസ്റ്റ്‌മോര്‍ട്ടത്തില്‍ ഇത് ആഴത്തിലുള്ള മുറിവല്ലെന്ന് വ്യക്തമായതായി അന്വേഷണോദ്യോഗസ്ഥര്‍ പറഞ്ഞു. കൃത്യത്തിനു ശേഷം ജീവനൊടുക്കാന്‍ അരുണ്‍ സ്വയം കുത്തിയതാകാനാണു സാധ്യതയെന്നു വെള്ളത്തൂവല്‍ എസ്എച്ച്ഒ ആര്‍.കുമാര്‍ പറഞ്ഞു. അരുണിന്റെ മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജില്‍ പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്കു വിട്ടുനല്‍കി.