Tuesday, May 14, 2024
indiakeralaNewspolitics

അരിയും തൈരുമുള്‍പ്പെടെ ഭക്ഷ്യവസ്തുക്കള്‍ക്ക് ജി.എസ്.ടി. ചുമത്താന്‍ നിര്‍ദേശിച്ച സമിതിയില്‍ കേരള ധനമന്ത്രിയും അംഗം:നിര്‍മല സീതാരാമന്‍

ന്യൂഡല്‍ഹി:പാക്കറ്റിലുള്ള അരിയും തൈരുമുള്‍പ്പെടെ ഭക്ഷ്യവസ്തുക്കള്‍ക്ക് ജി.എസ്.ടി. ചുമത്താന്‍ പ്രതിപക്ഷം ഭരിക്കുന്നതടക്കം എല്ലാ സംസ്ഥാനങ്ങളും ചേര്‍ന്ന് ഐകകണ്ഠ്യേനയാണ് തീരുമാനിച്ചതെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്‍. ഭക്ഷ്യവസ്തുക്കളുടെ ജി.എസ്.ടി.യെച്ചൊല്ലി വിവാദവും പാര്‍ലമെന്റില്‍ പ്രതിപക്ഷ പ്രതിഷേധവും നടക്കുന്നതിനിടെ ട്വിറ്ററിലാണ് മന്ത്രിയുടെ വിശദീകരണം.

ചണ്ഡീഗഢില്‍ കഴിഞ്ഞമാസം ചേര്‍ന്ന 47-ാമത് ജി.എസ്.ടി. കൗണ്‍സില്‍ യോഗത്തില്‍ എതിര്‍പ്പൊന്നുമില്ലാതെയാണ് തീരുമാനമെടുത്തതെന്ന് മന്ത്രി ട്വീറ്റ് ചെയ്തു. നിരക്ക് ഏകീകരണം സംബന്ധിച്ച മന്ത്രിതല സമിതിയുടെ നിര്‍ദേശങ്ങളെ യോഗത്തില്‍ പങ്കെടുത്ത എല്ലാ സംസ്ഥാന ധനമന്ത്രിമാരും പിന്തുണച്ചു. ബി.ജെ.പി.യിതര പാര്‍ട്ടികള്‍ ഭരിക്കുന്ന കേരളം, തമിഴ്‌നാട്, പഞ്ചാബ്, ഛത്തീസ്ഗഢ്, രാജസ്ഥാന്‍, ബംഗാള്‍, ആന്ധ്രാപ്രദേശ്, തെലങ്കാന എന്നീ സംസ്ഥാനങ്ങളും അനുകൂലിച്ചു. കര്‍ണാടക മുഖ്യമന്ത്രിയുടെ അധ്യക്ഷതയിലുള്ള മന്ത്രിതലസമിതിയില്‍ കേരളവും അംഗമായിരുന്നു. ബംഗാള്‍, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, ഗോവ, ബിഹാര്‍ ധനമന്ത്രിമാരായിരുന്നു സമിതിയിലെ മറ്റംഗങ്ങള്‍.

ജി.എസ്.ടി. വരുന്നതിന് മുമ്പും ഭക്ഷ്യധാന്യങ്ങള്‍ക്ക് സംസ്ഥാനങ്ങളില്‍ നികുതി ഈടാക്കിയിരുന്നെന്ന് നിര്‍മലാ സീതാരാമന്‍ പറഞ്ഞു. വാറ്റ് ഇനത്തില്‍ പല സംസ്ഥാനങ്ങളും പല നിരക്കാണ് ഈടാക്കിയിരുന്നത്. അത് ഏകീകരിച്ചാണ് ജി.എസ്.ടി. കൊണ്ടുവന്നപ്പോള്‍ പാക്കറ്റില്‍ വരുന്ന ബ്രാന്‍ഡഡ് ഉത്പന്നങ്ങള്‍ക്ക് അഞ്ച് ശതമാനം നികുതി ഏര്‍പ്പെടുത്തിയത്. എന്നാല്‍, ബ്രാന്‍ഡഡല്ലാത്ത കമ്പനികള്‍ പാക്കറ്റില്‍ വില്‍ക്കുന്നവയ്ക്ക് ഇതു ബാധകമല്ലാതിരുന്നതിനാല്‍ നികുതി ചോര്‍ച്ചയുണ്ടായി. ഇതു പരിഹരിക്കണമെന്ന് കമ്പനികളുടെയും സംസ്ഥാനങ്ങളുടെയും ഭാഗത്തുനിന്ന് ആവശ്യമുണ്ടായി. അതോടെയാണ് വിഷയം പഠിക്കാന്‍ ജി.എസ്.ടി. കൗണ്‍സില്‍ മന്ത്രിതല സമിതിയെ നിയോഗിച്ചതെന്നും നിര്‍മലാ സീതാരാമന്‍ വ്യക്തമാക്കി.