Thursday, May 16, 2024
keralaNewspolitics

അഭിഭാഷകന്‍ ഹാജരായില്ല; ലാവ്‌ലിന്‍ കേസ് സുപ്രീം കോടതി വീണ്ടും മാറ്റിവച്ചു

ദില്ലി: സിബിഐയുടെ മുതിന്ന അഭിഭാഷകന്‍ ഹാജരാകാതിരുന്നതിനാല്‍ എസ്എന്‍സി ലാവ്‌ലിന്‍ കേസ് ഇന്ന് സുപ്രീം കോടതി വീണ്ടും മാറ്റിവച്ചു.
കേസ് പരിഗണിക്കുന്ന പുതിയ തീയതി വ്യക്തമാക്കിയിട്ടില്ല. ഇന്ന് കേസ് പരിഗണനയ്ക്ക് എടുത്തപ്പോള്‍ സിബിഐ യുടെ സീനിയര്‍ അഭിഭാഷകന്‍ എത്തിയിരുന്നില്ല. അല്‍പ്പസമയത്തിന് ശേഷം പരിഗണിക്കണം എന്ന് ജൂനിയര്‍ അഭിഭാഷകന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് പിന്നീട് പരിഗണിക്കാമെന്ന് വ്യക്തമാക്കി സുപ്രീം കോടതി ഹര്‍ജികള്‍ മാറ്റുകയായിരുന്നു. ആറ് വര്‍ഷത്തിനിടെ നാല് ബെഞ്ചുകളില്‍ മാറിമാറിയെത്തിയ എസ്എന്‍സി ലാവ്ലിന്‍ കേസ് ഇത് 36ാം തവണയാണ് മാറ്റിവെക്കുന്നത്. ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ദീപാങ്കര്‍ ദത്ത എന്നിവരടങ്ങുന്ന ബെഞ്ചാണ് ഇന്ന് ഹര്‍ജി പരിഗണിച്ചത്. 2017-ല്‍ സുപ്രീംകോടതിയിലെത്തിയതാണ് ഈ ഹര്‍ജികള്‍. പന്നിയാര്‍, ചെങ്കുളം, പള്ളിവാസല്‍ ജലവൈദ്യുത പദ്ധതികളുടെ നവീകരണത്തിന് കാനഡയിലെ എസ് എന്‍ സി ലാവലിന്‍ കമ്പനിയുമായി കരാറുണ്ടാക്കിയതില്‍ ക്രമക്കേടുണ്ടെന്നും സംസ്ഥാനത്തിന് കോടികളുടെ നഷ്ടമുണ്ടായെന്നുമാണ് കേസ്. മുഖ്യമന്ത്രി പിണറായി വിജയനെയും മുന്‍ ഊര്‍ജ്ജ വകുപ്പ് സെക്രട്ടറി കെ മോഹനചന്ദ്രന്‍, ജോയിന്റ് സെക്രട്ടറി എ ഫ്രാന്‍സിസ് എന്നിവരെ കുറ്റവിമുക്തരാക്കിയിരുന്നു. കേരളാ ഹൈക്കോടതിയുടെ 2017 ലെ ഈ വിധിക്കെതിരെയാണ് സുപ്രീം കോടതിയില്‍ സിബിഐ അപ്പീല്‍ ഹര്‍ജി സമര്‍പ്പിച്ചത്. കേസില്‍ വിചാരണ നേരിടേണ്ട വൈദ്യുതി ബോര്‍ഡ് മുന്‍ സാമ്പത്തിക ഉപദേഷ്ടാവ് കെജി രാജശേഖരന്‍ നായര്‍, ബോര്‍ഡ് മുന്‍ ചെയര്‍മാന്‍ ആര്‍ ശിവദാസന്‍, മുന്‍ ചീഫ് എന്‍ജിനിയര്‍ കസ്തൂരിരംഗ അയ്യര്‍ എന്നിവര്‍ തങ്ങളെയും കുറ്റവിമുക്തരാക്കണം എന്നാവശ്യപ്പെട്ടാണ് സുപ്രീം കോടതിയെ സമീപിച്ചിട്ടുള്ളത്. ഈ ഹര്‍ജികളാണ് കോടതി ഇന്ന് പരിഗണിക്കാനെടുത്ത് മാറ്റിവച്ചത്.