Tuesday, April 30, 2024
keralaNews

അപകീര്‍ത്തിക്കേസില്‍ രാഹുല്‍ ഗാന്ധി കുറ്റക്കാരനെന്ന വിധി സുപ്രീം കോടതി സ്റ്റേ ചെയ്തു

അപകീര്‍ത്തിക്കേസില്‍ രാഹുല്‍ ഗാന്ധി കുറ്റക്കാരനെന്ന വിധി സുപ്രീം കോടതി സ്റ്റേ ചെയ്തു. ഇതോടെ രാഹുലിന്റെ ലോക്‌സഭാംഗത്വം പുനഃസ്ഥാപിച്ചു കിട്ടും. കേസിന്റെ വസ്തുതകളിലേക്കു കടന്നില്ലെങ്കിലും കേസില്‍ രാഹുലിനു പരാമാവധി ശിക്ഷ നല്‍കാന്‍ വിചാരണക്കോടതി പ്രത്യേക കാരണങ്ങളൊന്നും വ്യക്തമാക്കിയിട്ടില്ലെന്നു നിരീക്ഷിച്ചാണ് ജസ്റ്റിസ് ബി.ആര്‍.ഗവായ് അധ്യക്ഷനായ ബെഞ്ചിന്റെ നടപടി.മോദി പരാമര്‍ശത്തിന്റെ പേരിലുള്ള അപകീര്‍ത്തിക്കേസില്‍ പരാമവധി ശിക്ഷ നല്‍കുന്നതിനു വലിയ പ്രത്യാഘാതങ്ങളുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. രാഹുലിന്റെ പൊതുജീവിതത്തെയും അദ്ദേഹം ലോക്‌സഭാംഗമായ വയനാട് മണ്ഡലത്തെയും ഇതു ബാധിക്കുമെന്നും കോടതി പറഞ്ഞു. 1 വര്‍ഷവും 11 മാസവുമായിരുന്നു തടവുശിക്ഷ വിധിച്ചിരുന്നതെങ്കില്‍ ലോക്‌സഭാംഗത്വത്തെ ബാധിക്കില്ലായിരുന്നുവെന്നു വാദത്തിനിടെ തന്നെ ജസ്റ്റിസ് ഗവായ് നിരീക്ഷിച്ചിരുന്നു. സ്റ്റേ അനുവദിക്കണമെങ്കില്‍ അതിശക്തമായ കാരണം ഉണ്ടാകണമെന്ന് അപകീര്‍ത്തിക്കേസില്‍ പരാതി നല്‍കിയ പൂര്‍ണേഷ് മോദിക്കു വേണ്ടി മഹേഷ് ജഠ്മലാനി ചൂണ്ടിക്കാട്ടിയപ്പോള്‍ വയനാട് മണ്ഡലം ഒഴിഞ്ഞുകിടക്കുന്നതിനെക്കുറിച്ചായിരുന്നു ജസ്റ്റിസ് ഗവായി പറഞ്ഞത്.

ഒരു മണ്ഡലം ജനപ്രതിനിധി ഇല്ലാതെ ഒഴിഞ്ഞുകിടക്കുന്നത് ഗൗരവമുള്ള കാര്യമല്ലേയെന്നു കോടതി ചോദിച്ചു. പരാമവധി ശിക്ഷ കൊടുക്കുന്നതിനു വിചാരണക്കോടതി സ്വീകരിച്ച യുക്തിയെക്കുറിച്ചു കോടതി പരാമര്‍ശിച്ചു. ഒരാളുടെ അവകാശം മാത്രമല്ല, ഒരു ലോക്‌സഭാ മണ്ഡലത്തിന്റെ മുഴുവന്‍ വിഷയമാണ്. ഇക്കാര്യം വിചാരണക്കോടതി പരിഗണിച്ചായിരുന്നോ? എംപിയെന്ന നിലയുള്ള പരിഗണന നല്‍കാന്‍ കഴിയില്ലെന്നാണ് കോടതി ഉത്തരവില്‍ രേഖപ്പെടുത്തിയിരിക്കുന്നത് കോടതി ചൂണ്ടിക്കാട്ടി.