Sunday, May 19, 2024
keralaNews

അങ്കമാലി താലൂക്ക് ആശുപത്രിയില്‍ മരുന്നുമാറി കുത്തിവയ്‌പെടുത്ത സംഭവം : നഴ്സിനെ പുറത്താക്കി.

കൊച്ചി: അങ്കമാലി താലൂക്ക് ആശുപത്രിയില്‍ മരുന്നുമാറി കുത്തിവച്ചെന്ന പരാതിയില്‍ നടപടി.പരാതിയില്‍ താത്ക്കാലിക നഴ്സിനെ ആശുപത്രിയില്‍ നിന്നും ഒഴിവാക്കി.സംഭവം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് അന്വേഷിച്ച് കര്‍ശന നടപടി സ്വീകരിക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഇതിനെത്തുടര്‍ന്നാണ് നടപടി. സംഭവത്തില്‍ നഴ്‌സിന് വീഴ്ച്ച സംഭവിച്ചെന്ന് ആരോഗ്യ വകുപ്പ് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ചീട്ടുപോലും പരിശോധിക്കാതെയാണ് കുട്ടിക്ക് പേവിഷബാധക്കുള്ള ഇഞ്ചക്ഷന്‍ എടുത്തതെന്നാണ് റിപ്പോര്‍ട്ട്. കൂടെ ആരുമില്ലാത്തപ്പോള്‍ കുട്ടിക്ക് ഇഞ്ചക്ഷണന്‍ നല്‍കിയതും വീഴ്ച്ചയാണ്.
അങ്കമാലി കോതകുളങ്ങര സ്വദേശിയായ ഏഴു വയസ്സുകാരിക്കാണ് ദുരനുഭവമുണ്ടായത്. പനിയുടെ ചികിത്സയുമായി ബന്ധപ്പെട്ടു രക്തപരിശോധനയ്ക്ക് എത്തിയ ബാലികയ്ക്ക് പേവിഷബാധയ്ക്ക് എതിരെയുള്ള പ്രതിരോധ കുത്തിവയ്പു നല്‍കുകയായിരുന്നു. കുട്ടിയുടെ അമ്മ ഒപിയില്‍ ചീട്ടെടുക്കാന്‍ പോയ സമയത്താണു കുട്ടിയുടെ രണ്ടു കൈകളിലും കുത്തിവയ്പു നല്‍കിയത്. പനിബാധിച്ച കുട്ടിയെ കഴിഞ്ഞ ബുധനാഴ്ച ഒപിയില്‍ ഡോക്ടറെ കാണിച്ചിരുന്നു. പനി കുറയാതെ വന്നതോടെ വെള്ളിയാഴ്ച രാവിലെ ഏഴരയോടെ വീണ്ടും ഡോക്ടറെ കണ്ടപ്പോള്‍ പനിയുടെ ഗുളിക കഴിക്കണമെന്നും പനി കുറയുമ്പോള്‍ രക്തപരിശോധന നടത്തണമെന്നും നിര്‍ദേശിച്ചു.