Thursday, May 2, 2024
keralaNewsUncategorized

പൊന്നമ്പലമേട്ടിലെ പൂജ; ഇടനിലക്കാരന്‍ അറസ്റ്റില്‍

പത്തനംതിട്ട: പൊന്നമ്പലമേട്ടില്‍ അതിക്രമിച്ച് കയറി പൂജ നടത്തിയ സംഭവത്തില്‍ ഇടനിലക്കാരനെ വനം വകുപ്പ് അറസ്റ്റ് ചെയ്തു. ഇടുക്കി ആനവിലാസം ചന്ദ്രശേഖരന്‍ (കണ്ണന്‍) ആണ് അറസ്റ്റിലായത്. ഇതോടെ സംഭവത്തില്‍ അറസ്റ്റിലായവരുടെ എണ്ണം മൂന്നായി. സംഭവത്തില്‍ തമിഴ്‌നാട് സ്വദേശി നാരായണന്‍ അടക്കം ഒന്‍പത് പേര്‍ക്കെതിരെയാണ് മൂഴിയാര്‍ പൊലീസ് കേസെടുത്തത്. വനം വികസന കോര്‍പ്പറേഷന്‍ ജീവനക്കാരായ രാജേന്ദ്രന്‍, സാബു എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. സംഭവത്തില്‍ പൊലീസും വനം വകുപ്പും കേസെടുത്തതോടെ നാരായണന്‍ ഒളിവിലാണ്. ഇയാളടക്കമുള്ള പ്രതികളെ കണ്ടെത്താനായി വനം വകുപ്പ് അന്വേഷണ സംഘം തമിഴ്‌നാട്ടില്‍ തെരച്ചില്‍ നടത്തുന്നുണ്ട്. പൊലീസിന്റെ സഹായത്തോടെ പ്രതികളുടെ മൊബൈല്‍ ഫോണ്‍ ടവര്‍ ലൊക്കേഷനും വനം വകുപ്പ് ശേഖരിച്ചിട്ടുണ്ട്. സംഭവം നടന്ന ദിവസം പ്രതികള്‍ കാടിനുള്ളിലൂടെയാണ് പൊന്നമ്പലമേട്ടിലേക്കെത്തിയതെന്ന് അറസ്റ്റിലായ രാജേന്ദ്രനും സാബുവും മൊഴി നല്‍കി. കെഎഫ്ഡിസി ജീവനക്കാരയ ഇവര്‍ക്ക് നാരയണനെ പരിചയപ്പെടുത്തിയത് കുമളി സ്വദേശി കണ്ണന് എന്ന് വിളിക്കുന്ന ചന്ദ്രശേഖരനാണ്. സാമ്പത്തിക ഇടപാടുകള്‍ക്കടക്കം ഇടനില നിന്നതും ചന്ദ്രശേഖരന്‍ തന്നെയാണ്. ഒളിവിലായിരുന്ന ചന്ദ്രശേഖരനെ ഇടുക്കിയില്‍ നിന്നാണ് അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്.
ശബരിമല ശാസ്താവിന്റെ മൂലസ്ഥാനമായാണ് പൊന്നമ്പലമേട്. മകരവിളക്ക് തെളിയുന്നതടക്കം ശബരിമലയിലെ ആചാരങ്ങളിലെ പ്രധാനപ്പെട്ട സ്ഥലമാണ് പൊന്നമ്പലമേട്. അതുകൊണ്ടുതന്നെ പൊന്നമ്പലമേട്ടില്‍ അതിക്രമിച്ചു കയറിയ സംഭവത്തില്‍ കര്‍ശന നിയമ നടപടികളുമായി മുന്നോട്ടുപോകാനാണ് തിരുവതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ തീരുമാനം. ദേവസ്വം ബോര്‍ഡ് കമ്മീഷണറുടെ പരാതിയിലാണ് മൂഴിയാര്‍ പോലീസ് കേസെടുത്തത്. മതവിശ്വാസത്തെ അവഹേളിക്കണമെന്ന് ഉദ്ദേശത്തോടെ ആരാധന സ്ഥലത്തേക്ക് കടന്ന് കയറുക, മതവിശ്വാസം അവഹേളിക്കാനായി ബോധപൂര്‍വ്വം പ്രവര്‍ത്തിക്കുക, നിയമവിരുദ്ധ പ്രവര്‍ത്തനത്തിനായി സംഘം ചേരുക തുടങ്ങിയ വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.