വൈദ്യ പരിശോധനക്ക് എത്തിച്ച പ്രതിയാണ് ആക്രമിച്ചത്
കൊല്ലം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ വൈദ്യ പരിശോധനക്ക് എത്തിച്ച യുവാവിന്റെ അക്രമം. ഡോക്ടറും പോലീസുദ്യോഗസ്ഥരുമുള്‍പ്പെടെ അഞ്ച് പേര്‍ക്ക് കുത്തേറ്റു. പുലർച്ചെ അഞ്ചു മണിയോടെയാണ് സംഭവമുണ്ടായത്. കഴുത്തില്‍ ഗുരുതരമായി പരുക്കേറ്റ ഡോക്ടറെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൂയപ്പള്ളി ചെറുകരക്കോണം സ്വദേശി സന്ദീപാണ് അക്രമണം നടത്തിയത്. ഇയാളെ തിരികെ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി. കസ്റ്റഡിയിലെടുത്ത പ്രതിയെ വൈദ്യ പരിശോധനക്ക് എത്തിച്ചപ്പോഴായിരുന്നു അക്രമം. ഇയാളുടെ കാലില്‍ മുറിവുണ്ടായിരുന്നു. ഇത് ചികിത്സിക്കാനായാണ് സന്ദീപിനെ ആശുപത്രിയിലെത്തിച്ചത്. ആശുപത്രിയില്‍ വച്ച് കത്രിക കൊണ്ട് ഇയാള്‍ ഡോക്ടറെയും പൊലീസുകാരെയുമടക്കം ആക്രമിക്കുകയായിരുന്നു. ഡോക്ടറിന്റെ കഴുത്തില്‍ ആഴത്തില്‍ മുറിവേറ്റു. വീട്ടിൽ വെച്ച് സന്ദീപ് ആക്രമണങ്ങൾ നടത്തിയതിനെ തുടർന്ന് ബന്ധുക്കളാണ് പൊലീസിനെ വിവരമറിയിച്ചത്. തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത പ്രതിയെ വൈദ്യ പരിശോധനക്ക് എത്തിച്ചപ്പോഴായിരുന്നു അക്രമമുണ്ടായത്. ബന്ധുക്കൾ ആശുപത്രിയിൽ എത്തിയപ്പോഴാണ് പ്രകോപനമൊന്നുമില്ലാതെ യുവാവ് ആക്രമണം നടത്തിയതെന്നാണ് വിവരം. ആശുപത്രിയിലെ കത്രിക കൈക്കലാക്കിയ പ്രതി ആശുപത്രിയിൽ ഉണ്ടായിരുന്നവരെ കുത്തുകയായിരുന്നു. പുറകിലും നെഞ്ചിലും കുത്തേറ്റ് സാരമായി പരിക്കേറ്റ വനിതാ ഡോക്ടർ വന്ദനയുടെ നില ഗുരുതരമാണ്. ഇവരെ തിരുവനന്തപുരം കിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.