Tuesday, May 14, 2024
indiaNewsObituary

സംഭവത്തില്‍ 8 വര്‍ഷത്തിന് ശേഷം സഹോദരിയും കാമുകനും പിടിയില്‍

കര്‍ണാടക: സഹോദരനെ കൊന്ന് കഷണങ്ങളാക്കി വിവിധ സ്ഥലങ്ങളില്‍ ഉപേക്ഷിച്ച സഹോദരിയും കാമുകനും 8 വര്‍ഷങ്ങള്‍ക്ക് ശേഷം പിടിയില്‍. കര്‍ണാടകയിലാണ് സംഭവം. 8 വര്‍ഷം മുന്‍പ് നടന്ന കൊലപാതകത്തിന് ശേഷം ഇവര്‍ ഒളിവിലായിരുന്നു. ഇരുവരും പേര് മാറ്റി മഹാരാഷ്ട്രയില്‍ ഒരുമിച്ച് കഴിയുകയാണെന്ന് മനസിലാക്കിയ പൊലീസ് ഇവരെ പിടികൂടുകയായിരുന്നു. തങ്ങള്‍ ഒരുമിച്ച് കഴിയുന്നതിനെ എതിര്‍ത്ത ലിംഗരാജു സിദ്ധപ്പ പൂജാരിയെ സഹോദരി ഭാഗ്യശ്രീയും കാമുകന്‍ ശിവപുത്രയും ചേര്‍ന്ന് കൊലപ്പെടുത്തുകയായിരുന്നു. 2015ലാണ് കൊല നടന്നത്. തുടര്‍ന്ന് മൃതദേഹം കഷണങ്ങളായി വെട്ടിമുറുക്കിയ ഇരുവരും ശരീരഭാഗങ്ങള്‍ മൂന്ന് സഞ്ചികളിലാക്കി ബെംഗളൂരു നഗരത്തിലെ മൂന്ന് സ്ഥലങ്ങളിലായി ഉപേക്ഷിച്ചു. തുടര്‍ന്ന് പൊലീസ് അന്വേഷണം തുടങ്ങിയെങ്കിലും കണ്ടെത്താനായില്ല. ലിംഗരാജുവിന്റെ തലയും ലഭിച്ചില്ല. കഴിഞ്ഞ ദിവസം ഇവര്‍ മഹാരാഷ്ട്രയിലെ നാസിക്കില്‍ ഉണ്ടെന്ന രഹസ്യം വിവരം ലഭിച്ചതിനെ തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ കാമുകനും കാമുകിയും കുടുങ്ങുകയായിരുന്നു.കോളജ് കാലം മുതല്‍ ഭാഗ്യശ്രീയും ശിവപുത്രയും പ്രണയത്തിലായിരുന്നു. തങ്ങളുടെ ബന്ധം വീട്ടുകാര്‍ അംഗീകരിക്കില്ലെന്ന് ഭയന്ന ഇരുവരും ബെംഗളൂരുവിലെ വാടകവീട്ടില്‍ ഒരുമിച്ച് കഴിയാനാരംഭിച്ചു. എന്നാല്‍, വീട് കണ്ടെത്തി എത്തിയ ലിംഗരാജു ഇവരുമായി വഴക്കിട്ടു. ഈ വഴക്കാണ് കൊലപാതകത്തിലേക്ക് വഴിതെളിച്ചത്.