Tuesday, April 30, 2024
Local NewsNews

കണമലയിലെ കാട്ടുപോത്ത് ആക്രമണം; ചാക്കോച്ചന് ജന്മനാട് വിട നല്‍കി

എരുമേലി : കണമലയില്‍ കഴിഞ്ഞ വെള്ളിയാഴ്ച രാവിലെ ഉണ്ടായ കാട്ടുപോത്തിന്റെ ആക്രമണത്തില്‍ മരിച്ച രണ്ടുപേരില്‍ രണ്ടാമത്തെയാളായ ചാക്കോച്ചന് (65) ജന്മനാട് വിട നല്‍കി. ഇന്ന് രാവിലെ 9 മണിക്ക് സെന്റ് തോമസ് പള്ളിയില്‍ സംസ്‌കാരം നടന്നു. സംസ്‌കാര ചടങ്ങിന് കാഞ്ഞിരപ്പള്ളി രൂപത ജനറല്‍ വികാരി കുര്യന്‍ താമരശ്ശേരി ,കണമല പള്ളി വികാരി അച്ചന്‍ മാത്യുനിരപ്പേല്‍ എന്നിവര്‍ നേതൃത്വം നല്‍കി.കഴിഞ്ഞ ദിവസം തോമസ് ആന്റണിയുടെ സംസ്‌ക്കാരം ഇതേ പള്ളിയിലാണ് നടന്നത്. കഴിഞ്ഞ 19 ന് വെള്ളിയാഴ്ച രാവിലെ 7 മണിയോടെയാണ് ടാപ്പിംഗ് നടത്തുകയായിരുന്ന കണമല പ്ലാവനാകുഴിയില്‍ (പുന്നത്തറയില്‍ ) വീട്ടില്‍ തോമസ് ആന്റണിയേയും , വീടിന് മുന്നില്‍ പേരക്കുട്ടിയുമൊത്ത് പത്രം വായിച്ചിരിക്കുകയായിരുന്ന അയല്‍വാസിയായ പുറത്തേല്‍ ചാക്കോച്ചനെയും കാട്ടുപോത്ത് ആക്രമിക്കുന്നത്. ചാക്കോച്ചന്റെ സംസ്‌ക്കാര ചടങ്ങില്‍ ജനപ്രതിനിധികള്‍ അടക്കം നൂറുകണക്കിന് ആളുകളാണ് പങ്കെടുത്തത്. കാട്ടുപോത്തിന്റെ ആക്രമണത്തില്‍ രണ്ടുപേര്‍ മരിക്കാനിടയായ സംഭവത്തില്‍ വ്യാപകമായി ഉയര്‍ന്ന പ്രതിഷേധത്തെ തുടര്‍ന്ന് ജില്ലാ കളക്ടര്‍ പി കെ ജയശ്രീയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് 5 ലക്ഷം രൂപ വീതം ധനസഹായം നല്‍കി. കൂടാതെ കാട്ട് പോത്തിനെ വെടി വെച്ച് കൊല്ലാനും കളക്ടര്‍ അനുമതി നല്‍കിയിരുന്നു. കൂടുതല്‍ ധനസഹായം മന്ത്രിസഭാ യോഗത്തില്‍ ചര്‍ച്ചയ്ക്ക് ശേഷം നല്‍കുമെന്നും സഹകരണ വകുപ്പ് മന്ത്രി വി എന്‍ വാസവന്‍ അന്ന് നേരിട്ടെത്തി പറഞ്ഞിരുന്നു. എന്നാല്‍ വനത്തിലെ കാട്ടുപോത്തിനെ വെടിവെച്ച് കൊല്ലാന്‍ കഴിയില്ലെന്നും, മയക്ക് വെടിവെക്കാന്‍ സിസിഎഫ് നിര്‍ദ്ദേശം നല്‍കിയതായും അധികൃതര്‍ പറഞ്ഞു. സംസ്‌കാര ചടങ്ങിന് ജോസ് കെ മാണി എം പി, രമേശ് ചെന്നിത്തല എം എല്‍ എ എന്നിവരും പങ്കെടുത്തു.വേലനിലം പാലയ്ക്കല്‍ കുടുംബാംഗമായ ആലീസ് ആണ് ഭാര്യ. മക്കള്‍ – അനു, നീതു, നിഷ. മരുമക്കള്‍ – സോണി ഊഴികാട്ട്, ഷിബു കുഴിപ്പറമ്പില്‍, നിബു മേപ്പുറത്ത് .