Saturday, May 18, 2024
keralaNews

കോട്ടയം, ആലപ്പുഴ, പാലക്കാട് ജില്ലകളില്‍ ജനിതകമാറ്റം വന്ന വൈറസിന്റെ ഇന്ത്യന്‍ വകഭേദം വൈറസ് വ്യാപിക്കുന്നു.

കോട്ടയം, ആലപ്പുഴ, പാലക്കാട് ജില്ലകളില്‍ ജനിതകമാറ്റം വന്ന വൈറസിന്റെ ഇന്ത്യന്‍ വകഭേദം വൈറസ് വ്യാപിക്കുന്നതായി പഠനം. കോട്ടയത്ത് മുപ്പത് ശതമാനമാണ് ഇന്ത്യന്‍ വകഭേദം കണ്ടെത്തിയത്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യുകെ വകഭേദം 70 ശതമാനത്തിന് മുകളിലാണ്.ഈ വൈറസുകള്‍ രോഗ വ്യാപന സാധ്യത കൂടുന്നതിനൊപ്പം മരണനിരക്ക് ഉയര്‍ത്തുമോയെന്നുമാണ് വിലയിരുത്തല്‍. വോട്ടെടുപ്പിന് മുന്‍പ് ശേഖരിച്ച രണ്ടാം സെറ്റ് സാമ്ബിള്‍ ഫലമാണ് പുറത്തുവന്നത്.

തിരുവനന്തപുരം, ഇടുക്കി ഒഴികെയുള്ള എല്ലാ ജില്ലകളിലും വൈറസിന്റെ കൂടുതല്‍ അപകടകാരിയായ ഇന്ത്യന്‍ വകഭേദം കണ്ടെത്തിയിട്ടുണ്ട്. ഇന്ത്യന്‍ വകഭേദത്തില്‍ വ്യാപനതീവ്രതയും രോഗ തീവ്രതയും ഒരുപോലെ കൂടുതലാണ്. കോട്ടയത്ത് 30 ശതമാനവും, ആലപ്പുഴയില്‍ 13 ശതമാനവും, പാലക്കാട് 17 ശതമാനവുമാണ് ഇന്ത്യന്‍ വകഭേദം. പത്തനംതിട്ടയിലും ഇന്ത്യന്‍ വകഭേദ വൈറസിന്റെ സാന്നിധ്യം കണ്ടെത്തി.സംസ്ഥാനത്ത് തീവ്ര വ്യാപനശേഷിയുള്ള യുകെ വകഭേദവും കൂടുതലാണ്. കണ്ണൂര്‍ കാസര്‍കോഡ് ജില്ലകളില്‍ 70 ശതമാനത്തിന് മുകളിലാണ് യുകെ വകഭേദ വൈറസിന്റെ സാനിധ്യം. പാലക്കാട്, വയനാട് ജില്ലകളിലാണ് ദക്ഷാഫ്രിക്കന്‍ വകഭേദം കൂടുതല്‍ കണ്ടെത്തിയത്.ജനിതകമാറ്റം വന്ന വൈറസിന്റെ അതിവ്യാപനം രൂക്ഷമായ സാഹചര്യത്തിലേക്ക് സംസ്ഥാനത്തെ എത്തിച്ചേക്കുമെന്ന് ആശങ്ക. വിവിധ സ്ഥലങ്ങളില്‍ നടന്ന പഠനങ്ങളില്‍ വൈറസിന്റെ ഇന്ത്യന്‍ വകഭേദമാണ് കൂടുതല്‍ അപകടകരമായി കണക്കാക്കുന്നത്. ജനിതക മാറ്റം വന്ന കോവിഡ് വൈറസിന്റെ മൂന്ന് വകഭേദങ്ങളും ഒര് പോലെ രോഗവ്യാപന തീവ്രത വര്‍ദ്ധിപ്പിക്കും. യുകെ, ദക്ഷിണാഫ്രിക്കന്‍ വകഭേദത്തെക്കാള്‍, ശാരീരിക ബുദ്ധിമുട്ടുകള്‍ ഇന്ത്യന്‍ വകഭേദം സംഭവിച്ച വൈറസ് ഉണ്ടാക്കിയേക്കും.രോഗികളുടെ എണ്ണം കൂടുന്നതിന് ആനുപാതികമായി മരണനിരക്കും ഉയരും. ആരോഗ്യമേഖലയ്ക്ക് താങ്ങാന്‍ അധികമായി രോഗികള്‍ ഉയര്‍ന്നാല്‍ ചികിത്സയും ബുദ്ധിമുട്ടാകും. ജനതികമാറ്റം വന്ന വൈറസിനെയും വാക്‌സിന്‍ പ്രതിരോധിക്കും. എന്നാല്‍ ഡബിള്‍ മ്യൂട്ടന്റ് എന്ന് അറിയപ്പെടുന്ന ഇന്ത്യന്‍ വകഭേദം ചില കേസുകളില്‍ വാക്‌സിനെ മറികടക്കുന്നുണ്ട്. അതിനാല്‍ വാക്‌സിന്‍ സ്വീകരിച്ചവരും കോവിഡ് മാര്‍ഗനിര്‍ദേശം കൃത്യമായി പാലിക്കേണ്ടി വരും.