Friday, May 17, 2024
educationindiaNews

ചരിത്രം കുറിച്ച് ഇന്ത്യ ചന്ദ്രന്റെ ഹൃദയത്തില്‍തൊട്ട് ചന്ദ്രയാന്‍

ശ്രീഹരിക്കോട്ട: അഭിമാനം ചന്ദ്രനോളം. 140 കോടി ജനങ്ങളുടെ അഭിമാനം ചന്ദ്രനോളം ഉയര്‍ത്തി  ഇന്ത്യയുടെ ചാന്ദ്രയാന്‍ മൂന്ന് പേടകം ചന്ദ്രോപരിതലത്തില്‍. ഐഎസ്ആര്‍ഒ ദൗത്യം പ്രതീക്ഷിച്ചത് പോലെ തന്നെ വൈകിട്ട് 5.44 ന് തന്നെ സോഫ്റ്റ് ലാന്‍ഡിങ് നടന്നു. ഇന്നോളം ഒരു ചാന്ദ്രദൗത്യവും കടന്നുചെന്നിട്ടില്ലാത്ത ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലാണ് ഇന്ത്യന്‍ ദൗത്യം ഇറങ്ങിയത്.

ചന്ദ്രനില്‍ സോഫ്റ്റ്‌ലാന്‍ഡിങ്ങ് നടത്തുന്ന നാലാമത്തെ രാജ്യമെന്ന ഖ്യാതി ഇന്ത്യക്ക് .  ഓരോ പരാജയ സാധ്യതയും മുന്‍കൂട്ടി കണ്ട് അതിനെല്ലാം പ്രതിവിധിയും തയ്യാറാക്കിയാണ് ഇക്കുറി ദൗത്യം ആരംഭിച്ചത്. ബംഗളൂരുവിലെ ഐഎസ്ആര്‍ഒ ടെലിമെട്രി & ട്രാക്കിംഗ് കമാന്‍ഡ് നെറ്റ് വര്‍ക്ക് വഴിയാണ് പേടകവുമായുള്ള ആശയവിനിമയം നടന്നത്. ഭൂമിയില്‍ നിന്നുള്ള സിഗ്‌നലുകള്‍ ലാന്‍ഡറിലേക്ക് എത്തുന്നത് ചന്ദ്രയാന്‍ രണ്ട് ഓര്‍ബിറ്റര്‍ വഴിയാണ്. ഇന്ത്യന്‍ സംവിധാനങ്ങള്‍ക്ക് പിന്തുണയുമായി യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സിയുടെയും നാസയുടെയും സംവിധാനങ്ങളുമുണ്ട്.

കാന്‍ബറയിലെയും മാഡ്രിഡിലെയും ഡീപ്പ് സ്‌പേസ് നെറ്റ്വര്‍ക്ക് ആന്റിനകള്‍ ചന്ദ്രയാനില്‍ നിന്നുള്ള സിഗ്‌നലുകള്‍ക്കായി കാതോര്‍ത്തിരിക്കും. ലാന്‍ഡിങ്ങ് പ്രക്രിയ തുടങ്ങുന്നതിന് രണ്ട് മണിക്കൂര്‍ മുമ്പ് അവസാന ഘട്ട കമാന്‍ഡുകള്‍ പേടകത്തിലേക്ക് അയക്കും. പിന്നെ കാര്യങ്ങള്‍ നിയന്ത്രിക്കുന്നത് പേടകത്തിലെ സോഫ്റ്റ്‌വെയറാണ്. മണിക്കൂറില്‍ ആറായിരത്തിലേറെ കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കുന്ന പേടകത്തിന്റെ വേഗം കുറച്ച് സെക്കന്‍ഡില്‍ രണ്ട് മീറ്റര്‍ എന്ന അവസ്ഥയിലെത്തിച്ചായിരുന്നു ലാന്‍ഡിങ് .

ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ മാന്‍സിനസ് സി, സിംപിലിയസ് എന്‍ ഗര്‍ത്തങ്ങളുടെ ഇടയിലാണ് ചന്ദ്രയാന്‍ മൂന്ന് ഇറങ്ങിയത്. നാല് കിലോമീറ്റര്‍ വീതിയും 2.4 കിലോമീറ്റര്‍ നീളവുമുള്ള പ്രദേശമാണ് ലാന്‍ഡിങ്ങിനായി തെരഞ്ഞെടുത്തിരിക്കുന്നത്. ചന്ദ്രയാന്‍ രണ്ട് ഓര്‍ബിറ്ററില്‍ നിന്നുള്ള ചിത്രങ്ങള്‍ വച്ചാണ് ലാന്‍ഡിങ്ങ് സ്ഥാനം തെരഞ്ഞെടുത്തത്.

                                                    News update …….