Thursday, May 2, 2024
EntertainmentkeralaNews

നടി അര്‍ച്ചന കവിയുടെ ആരോപണം നിഷേധിച്ച് പൊലീസുകാരന്‍.

കൊച്ചി :നടി അര്‍ച്ചന കവിയുടെ ആരോപണം നിഷേധിച്ച് പൊലീസുകാരന്‍. അര്‍ച്ചനയോടും സുഹൃത്തുക്കളോടും മോശമായി പെരുമാറിയിട്ടില്ലെന്നു പൊലീസുകാരന്‍ പറഞ്ഞു. പട്രോളിങ്ങിന്റെ ഭാഗമായി വിവരം ശേഖരിച്ചതാണെന്നും ന്യായീകരണം. അതേസമയം, പൊലീസുകാരനെതിരെ ആഭ്യന്തര അന്വേഷണം ആരംഭിച്ചു. മട്ടാഞ്ചേരി എസിപിക്കാണ് അന്വേഷണച്ചുമതല. പൊലീസുകാരന്റെ ചോദ്യം പരുഷമായിരുന്നുവെന്നും ചോദ്യങ്ങള്‍ ചോദിച്ച രീതി ശരിയല്ലെന്നും അര്‍ച്ചന കവി പറഞ്ഞു.ഓട്ടോയില്‍ സ്ത്രീകള്‍ മാത്രമുള്ള രാത്രിയാത്രയ്ക്കിടെ കൊച്ചിയില്‍ പൊലീസില്‍നിന്ന് ഉണ്ടായ ദുരനുഭവം കഴിഞ്ഞദിവസം അര്‍ച്ചന കവി സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചിരുന്നു. പൊലീസ് വളരെ മോശമായാണ് പെരുമാറിയതെന്നും സുരക്ഷിതമായി തനിക്ക് തോന്നിയില്ലെന്നും നടി വ്യക്തമാക്കി. സുഹൃത്തിനും കുടുംബത്തിനും ഒപ്പം വീട്ടിലേക്കു മടങ്ങുമ്പോള്‍ തടഞ്ഞുനിര്‍ത്തിയ പൊലീസ് വളരെ മോശമായാണ് പെരുമാറിയത്. വീട്ടിലേക്കു പോവുകയാണെന്നു പറഞ്ഞപ്പോള്‍, എന്തിനാണു പോകുന്നത് എന്നു ചോദിച്ചെന്നും പൊലീസിനെ ടാഗ് ചെയ്തുള്ള കുറിപ്പില്‍ പറയുന്നു.

അര്‍ച്ചനയുടെ കുറിപ്പ് ചര്‍ച്ചയായതിനെ തുടര്‍ന്നാണു പൊലീസുകാരനെതിരെ ആഭ്യന്തര അന്വേഷണം ആരംഭിച്ചത്. ആദ്യത്തെ ഉദ്യോഗസ്ഥന്‍ മാന്യമായാണു പെരുമാറിയതെന്നും രണ്ടാമത്തെ പൊലീസുകാരന്‍ മോശമായാണ് ഇടപെട്ടതെന്നും അര്‍ച്ചന പറഞ്ഞു. അപമര്യാദയായാണു പൊലീസുകാരന്‍ പെരുമാറിയത്. രണ്ടിടത്തുവച്ചു ചോദ്യം ചെയ്തു. ഓട്ടോ യാത്രക്കാരോടും കാര്‍ യാത്രക്കാരോടും രണ്ടുരീതി പാടില്ല. ഓട്ടോയിലുണ്ടായിരുന്നു താനും സുഹൃത്തുക്കളും തമ്മിലുള്ള ബന്ധം വരെ പൊലീസ് ചികഞ്ഞുചോദിച്ചു. പൊലീസുകാരന്റെ ചോദ്യങ്ങള്‍ പരുഷമായിരുന്നു അര്‍ച്ചന വിശദീകരിച്ചു. പൊലീസുകാരനെതിരെ നടപടി ആവശ്യപ്പെട്ടിട്ടില്ലെന്നും പലര്‍ക്കും ഇത്തരം അനുഭവം ഉണ്ടാകുന്നതു കൊണ്ടാണ് വിവരം പങ്കുവച്ചതെന്നും അര്‍ച്ചന പറഞ്ഞു