Tuesday, May 14, 2024
keralaNews

രോഗബാധിതനായി ചികിത്സയിലായിരുന്ന അച്ഛന്‍ മരിച്ച സമയത്തു നദിയില്‍ ഒഴുക്കില്‍പ്പെട്ട് മകനും മരിച്ചു.

രോഗബാധിതനായി ചികിത്സയിലായിരുന്ന അച്ഛന്‍ മരിച്ച സമയത്തു വാമനപുരം നദിയില്‍ ഒഴുക്കില്‍പ്പെട്ട് മകനും മരിച്ചു. കരവാരം വഞ്ചിയൂര്‍ പട്ട്‌ള തുണ്ടില്‍ വീട്ടില്‍ മദനശേഖരന്‍ (63), മകന്‍ എം.മനീഷ്(24) എന്നിവരാണു മരിച്ചത്. ഡിവൈഎഫ്ഐ കിളിമാനൂര്‍ ബ്ലോക്ക് കമ്മിറ്റി അംഗമായ മനീഷ് നല്ല കര്‍ഷകന്‍ കൂടി ആണ്. ജീവ കാരുണ്യ പ്രവര്‍ത്തനങ്ങളിലും പൊതു പ്രവര്‍ത്തനത്തിലും സജീവ സാന്നിധ്യമായിരുന്നു.

മരണങ്ങള്‍ പരസ്പരം അറിയാതെ രണ്ടു പേരും ലോകത്തോടു വിട പറയുമ്പോള്‍ കുടുംബത്തോട് ഒപ്പം ഒരു ഗ്രാമവും കരയുന്നു. വാമനപുരം നദിയുടെ ഭാഗമായ പനവേലി-പൂണറ കടവിന് ഇടയിലാണ് മനീഷിനെ കാണാതായത്. പശുവിന് പുല്ല് ശേഖരിച്ച് അത് കഴുകി വൃത്തിയാക്കിയ ശേഷം കുളിച്ചാണ് വീട്ടിലേക്ക് മടങ്ങുക. കൂടെ കൂട്ടുകാരും ഉണ്ടാകും.

ഞായര്‍ വൈകിട്ട് 5.30 ന് പശുവിനുള്ള പുല്ലരിഞ്ഞ ശേഷം കൂട്ടുകാരുമൊത്തു കുളിക്കാന്‍ പോയതായിരുന്നു മനീഷ്. സംഭവ ദിവസം കുളിച്ചു കൊണ്ടിരിക്കുമ്പോള്‍ കരയില്‍ വച്ചിരുന്ന ഫോണ്‍ ശബ്ദിച്ചു. പെട്ടെന്ന് കരയില്‍ കയറി അതെടുക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ കാല്‍ വഴുതി വീഴുകയായിരുന്നു. അച്ഛന്‍ മരിച്ച വിവരം അറിയിക്കാനുള്ള വിളി ആയിരുന്നു ഫോണില്‍ എന്ന് അറിയാതെ മനീഷ് മരണ കയത്തിലേക്ക് പോയി. ഒരു കാലത്ത് മണല്‍ വാരല്‍ ശക്തമായി നടന്ന സ്ഥലമാണ് പനവേലി കടവും പ്രദേശവും. അതിന്റെ ആഘാതങ്ങള്‍ ഇപ്പോഴും കയത്തിന്റെ രൂപത്തില്‍ അവിടെ ഉള്ളതായി നാട്ടുകാര്‍ പറയുന്നു.