Sunday, May 19, 2024
keralaNews

“10 വര്‍ഷം എങ്ങനെ ജീവിച്ചുവെന്ന് പറയാന്‍ പറ്റില്ല ”റഹിമാനും സാജിതയും മാധ്യമങ്ങള്‍ക്കു മുന്നില്‍ വെളിപ്പെടുത്തി.

പ്രണയിച്ച യുവതിയെ 10 വര്‍ഷം വീട്ടില്‍ ഒളിപ്പിച്ച യുവാവിന്റെ വാര്‍ത്ത കേട്ട് ഞെട്ടിയിരിക്കുകയാണ് മലയാളികള്‍. ഇപ്പോള്‍ ഇരുവരും പുറംലോകത്ത് എത്തി ആ പത്ത് വര്‍ഷത്തെ സംഭവവികാസങ്ങള്‍ മാധ്യമങ്ങള്‍ക്കു മുന്നില്‍ വെളിപ്പെടുത്തുകയാണ്. റഹിമാന്റെ വീട്ടുകാരെയാണ് ഇരുവരും ഇക്കാര്യത്തില്‍ പഴിക്കുന്നത്. അവരെ ഭയന്നാണ് സാജിതയെ വീട്ടില്‍ ഒളിപ്പിച്ചതെന്നാണ് റഹിമാന്‍ പറയുന്നത്.

‘പ്രണയിച്ചിട്ട് രണ്ട് കൊല്ലമായിരുന്നു. പെട്ടെന്ന് അവള്‍ ഇറങ്ങിവന്നു. വീട്ടിലിരിക്കാന്‍ കഴിയില്ല എന്ന് പറഞ്ഞു. കുറച്ച് പണം കിട്ടാനുണ്ടായിരുന്നു. അത് കിട്ടിയത് താമസിച്ചു. പണം കിട്ടിയത് വീട്ടുകാര്‍ വാങ്ങിയെടുത്തു. അതോടെ എങ്ങും പോകാന്‍ പറ്റിയില്ല. 10 വര്‍ഷം എങ്ങനെ ജീവിച്ചുവെന്ന് പറയാന്‍ പറ്റില്ല. ഭക്ഷണം എല്ലാം ഭാര്യക്ക് ഞാന്‍ കൊടുത്തിരുന്നു.

ഇലക്രോണിക്‌സ് കാര്യങ്ങളോട് എനിക്ക് പ്രത്യേക താല്‍പര്യമാണ്. അങ്ങനെയാണ് വാതിലിന്റെ ഓടാമ്പലില്‍ ഷോക്ക് ഒക്കെ ഘടിപ്പിച്ചത്. ഭാര്യ കൂടെയുണ്ടെന്ന് അച്ഛനും അമ്മയും അറിഞ്ഞിട്ടില്ല. കോവിഡ്കാലം വന്നതോടെ വീട്ടുകാര്‍ മാനസികമായി എന്നെ ബുദ്ധിമുട്ടിച്ചു. എന്നെ പലയിടത്തുംകൊണ്ടുപോയി കൂടോത്രം ചെയ്യിച്ചു. 10 വര്‍ഷമായി ഭാര്യക്ക് ഒരു അസുഖവും വന്നിട്ടില്ല. ചെറിയ പനിക്ക് പാരസെറ്റമോള്‍ ഒക്കെ വാങ്ങി കൊടുത്തു.’ റഹിമാന്റെ വാക്കുകള്‍.

ഒറ്റമുറിയില്‍ കഴിഞ്ഞ അനുഭവം പറഞ്ഞാല്‍ മനസ്സിലാകില്ലെന്ന് സാജിത പറയുന്നു. ഭര്‍ത്താവായിട്ട് ഒരു ബുദ്ധിമുട്ടും ഉണ്ടാക്കിയിട്ടില്ല. ഭക്ഷണത്തിന്റെ പകുതി എനിക്ക് തന്നിരുന്നു. റൂമില്‍ ടിവി സെറ്റാക്കി വച്ചിരുന്നു. ഇത് ഹെഡ്‌സെറ്റ് വച്ച് കേള്‍ക്കും. അങ്ങനെയാണ് റഹിമാന്‍ ജോലിക്ക് പോകുമ്പോള്‍ സമയം ചെലവഴിക്കുന്നത്. എന്റെ വീട്ടുകാര്‍ വിളിച്ചു. ഇപ്പോള്‍ സമാധാനമായെന്നും പത്തു വര്‍ഷം ഒറ്റമുറിയില്‍ കഴിഞ്ഞ സാജിത പറയുന്നു.