Wednesday, May 15, 2024
keralaNews

സംസ്ഥാനത്ത് വ്യാപകമായി ഭക്ഷ്യ സുരക്ഷാ വിഭാഗത്തിന്റെ പരിശോധന തുടരുന്നു.

തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാപകമായി ഭക്ഷ്യ സുരക്ഷാ വിഭാഗത്തിന്റെ പരിശോധന തുടരുന്നു. വിവിധ ജില്ലകളില്‍ നടത്തിയ പരിശോധനയില്‍ ക്രമക്കേട് കണ്ടെത്തിയ ഹോട്ടലുകള്‍ അടച്ചുപൂട്ടാന്‍ നിര്‍ദേശം നല്‍കി. കഴിഞ്ഞ 5 ദിവസങ്ങളിലായി സംസ്ഥാന വ്യാപകമായി 1132 പരിശോധനകളാണ് നടത്തിയത്. ലൈസന്‍സോ രജിസ്ട്രേഷനോ ഇല്ലാത്ത 61 കടകളും വൃത്തിഹീനമായ 49 കടകളും ഉള്‍പ്പെടെ ആകെ 110 കടകള്‍ പൂട്ടിച്ചു. 347 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്. 140 കിലോ പഴകിയ മാംസം പിടിച്ചെടുത്ത് നശിപ്പിച്ചു. 93 സാമ്പിളുകള്‍ പരിശോധനയ്ക്കയച്ചതായും ആരോ?ഗ്യമന്ത്രി വീണ ജോര്‍ജ് അറിയിച്ചു.

ഭക്ഷണത്തില്‍ മായം ചേര്‍ക്കുന്നത് ഗുരുതരമായ കുറ്റമാണെന്നും അത്തരക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. ‘നല്ല ഭക്ഷണം നാടിന്റെ അവകാശം’ എന്ന ക്യാംപെയ്‌ന്റെ ഭാഗമായി മീനിലെ മായം കണ്ടെത്താന്‍ ഓപ്പറേഷന്‍ മത്സ്യ, ശര്‍ക്കരയിലെ മായം കണ്ടെത്താന്‍ ഓപ്പറേഷന്‍ ജാഗറി എന്നിവ ആവിഷ്‌ക്കരിച്ച് പരിശോധനകള്‍ ശക്തമാക്കിയിട്ടുണ്ട്. വെളിച്ചെണ്ണ, കറി പൗഡറുകള്‍, പാല്‍ തുടങ്ങിയ ഭക്ഷ്യ വസ്തുക്കളും പ്രത്യേകമായി പരിശോധിക്കാന്‍ തീരുമാനിച്ചതായി വീണ ജോര്‍ജ് അറിയിച്ചു. സംസ്ഥാനത്ത് ചെക്പോസ്റ്റുകള്‍, കടകള്‍, മാര്‍ക്കറ്റുകള്‍, ഭക്ഷ്യ നിര്‍മ്മാണ കേന്ദ്രങ്ങള്‍ എന്നിവ കേന്ദ്രീകരിച്ച് റെയ്ഡുകള്‍ ശക്തമാക്കുമെന്നും മന്ത്രി വ്യക്തമാക്കി.

തിരുവനന്തപുരത്ത് ഇന്ന് 7ഹോട്ടലുകള്‍ പൂട്ടിച്ചു.ഹോട്ടല്‍ മഹാരാജ (നെയ്യാറ്റിന്‍കര).എസ്‌ക (കല്ലിയൂര്‍).ഡി ഫോര്‍ കിച്ചന്‍ (നെയ്യാറ്റിന്‍കര ), രാജേഷ് ബേക്കറി (ധനുവച്ചപുരം),ആമിയ ഹോട്ടല്‍ (ധനുവച്ചപുരം),ഷാജി ഹോട്ടല്‍(ധനുവച്ചപുരം),മാഷ(പാറശ്ശാല)എന്നിവ പൂട്ടി.വയനാട്ടില്‍ ആരോഗ്യ വകുപ്പിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാത്ത 3 ഹോട്ടലുകള്‍ അടയ്ക്കാന്‍ നോട്ടീസ് നല്‍കി. മേപ്പാടി, അമ്പലവയല്‍, പനമരം എന്നിവിടങ്ങളിലെ ഹോട്ടലുകളാണ് അടപ്പിച്ചത്. കോട്ടയത്ത് 18 സ്ഥാപനങ്ങളില്‍ പരിശോധന നടത്തി. 6 ഇടങ്ങളില്‍ മുന്നറിയിപ്പ് നോട്ടീസ് നല്‍കി. എറണാകുളത്ത് എംജി റോഡിലും കലൂരിലും ഹോട്ടലുകളില്‍ പരിശോധന നടന്നു. രണ്ട് ഹോട്ടലുകള്‍ അടപ്പിച്ചു. അപാകതകള്‍ പരിശോധിക്കാന്‍ ആവശ്യപ്പെട്ട് 4 സ്ഥാനപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി.നടപടി എടുത്ത ഹോട്ടലുകളുടെ പേര് പരസ്യപ്പെടുത്താന്‍ നിര്‍ദേശം നല്‍കിയതായി മന്ത്രി എം.വി.ഗോവിന്ദന്‍ വ്യക്തമാക്കിയിരുന്നു.ക്രമക്കേട് നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകുമെന്നും മന്ത്രി മുന്നറിയിപ്പ് നല്‍കി.