Monday, May 20, 2024
keralaNewsObituary

സംസ്ഥാനത്ത് ആദ്യമായി വെസ്റ്റ് നൈല്‍ പനി ബാധിച്ച് തൃശൂരില്‍ ഒരാള്‍ മരിച്ചു

തൃശൂര്‍: സംസ്ഥാനത്ത് ആദ്യമായി തൃശൂരില്‍ വെസ്റ്റ് നൈല്‍ പനി ബാധിച്ച് ഒരാള്‍ മരിച്ചു. പുത്തൂര്‍ ആശാരിക്കോട് സ്വദേശി ജോബിയാണ് മരിച്ചത്. 47 വയസായിരുന്നു. രണ്ട് ദിവസം മുമ്പാണ് ജോബിയെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ഏപ്രില്‍ 17നാണ് ജോബിക്ക് പനി പിടിപെടുന്നത്. തുടര്‍ന്ന് വിവിധ ആശുപത്രികളിലായി ചികിത്സ തേടി. ഒടുവിലാണ് മെഡിക്കല്‍ കോളേജിലേക്ക് എത്തുന്നത്. ഇതോടെയായിരുന്നു സാധാരണ പനിയല്ലെന്ന വിവരം തിരിച്ചറിഞ്ഞത്.

കൃത്യമായ സമയത്ത് രോഗനിര്‍ണയവും ചികിത്സയും ലഭിക്കാതിരുന്നതാണ് മരണത്തിലേക്ക് നയിച്ചതെന്ന് ആരോഗ്യവകുപ്പ് പ്രതികരിച്ചു.

പനി സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ജോബിയുടെ വാര്‍ഡില്‍ ഡ്രൈ ഡേ ആചരണം നടക്കുകയാണ്. നിലവില്‍ മറ്റാര്‍ക്കും രോഗം പകര്‍ന്നിട്ടില്ലെന്നാണ് വിലയിരുത്തല്‍.

രോഗം സ്ഥിരീകരിച്ച സാഹചര്യത്തില്‍ തന്നെ പഞ്ചായത്തും ആരോഗ്യവകുപ്പും ചേര്‍ന്ന് യോഗം സംഘടിപ്പിച്ചിരുന്നു. ഇപ്പോള്‍ മരണം സംഭവിച്ചതോടെ കനത്ത ജാഗ്രതിലാണ് പ്രദേശം.

കൊതുകില്‍ നിന്ന് പകരുന്ന രോഗമാണ് വെസ്റ്റ് നൈല്‍ പനി. വൈറസ് മൂലമുണ്ടാകുന്ന പകര്‍ച്ചവ്യാധിയാണിത്. വെസ്റ്റ് നൈല്‍ വൈറസാണ് രോഗകാരി. അണുബാധയുള്ള പക്ഷികളില്‍ നിന്നും കൊതുകുകള്‍ വഴി രോഗം മനുഷ്യരിലെത്തുന്നു.

മനുഷ്യരില്‍ നിന്ന് മനുഷ്യരിലേയ്ക്ക് വൈറസ് നേരിട്ട് പകരില്ലെങ്കിലും രക്തദാനത്തിലൂടെയും അവയവ മാറ്റത്തിലൂടെയും മുലയൂട്ടലിലൂടെയും രോഗം പകരാം.

തലവേദന, പനി, പേശിവേദന, തടിപ്പ്, തലചുറ്റല്‍, ഓര്‍മ്മ നഷ്ടപ്പെടല്‍ എന്നിവയാണ് പ്രധാന രോഗലക്ഷണങ്ങള്‍. 75% ശതമാനം ആളുകളിലും രോഗലക്ഷണങ്ങള്‍ പ്രകടമായി അനുഭവപ്പെടാറില്ല.