Wednesday, May 1, 2024
indiaNewspolitics

ശരദ് പവാറിനെ നീക്കി; അജിത് വിഭാഗം തെരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നല്‍കി

മുംബൈ: എന്‍സിപി പിളര്‍ന്നതോടെ ശരദ് പവാറിനെ അധ്യക്ഷ സ്ഥാനത്തുനിന്ന് നീക്കി അജിത് പവാര്‍ പക്ഷം. അജിത്ത് പവാര്‍ എന്‍സിപി അധ്യക്ഷനാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ കത്തില്‍ അജിത് പവാര്‍ വിഭാഗം അറിയിച്ചു.        ദേശീയ വര്‍ക്കിംഗ് പ്രസിഡണ്ട് പ്രഫുല്‍ പട്ടേലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വെച്ചാണ് അജിത് പവാറിനെ പാര്‍ട്ടിയുടെ അധ്യക്ഷനായി തെരഞ്ഞെടുത്തത്. അതേസമയം, പാര്‍ട്ടിയുടെ പേരിനും ചിഹ്നത്തിനും വേണ്ടിയുള്ള പോരാട്ടവും തുടങ്ങിയിരിക്കുകയാണ്. ഇതിനായി തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരിക്കുകയാണ് ശരദ് പവാര്‍- അജിത് പവാര്‍ പക്ഷങ്ങള്‍. പാര്‍ട്ടിയില്‍ അവകാശവാദം ഉന്നയിച്ച് ഇരുവിഭാഗങ്ങളും കത്ത് നല്‍കി. അതേസമയം, 40 എംഎല്‍എമാരുടെ പിന്തുണ സത്യവാങ്മൂലം സമര്‍പ്പിച്ചിരിക്കുകയാണ് അജിത് പവാര്‍. എന്‍ സിപി പിളര്‍ത്തി മഹാരാഷ്ട്രയില്‍ എന്‍ഡിഎ സഖ്യത്തിനൊപ്പം ചേര്‍ന്ന അജിത് പവാര്‍, ശരദ് പവാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ്. ശരദ് പവാര്‍ വിരമിക്കണം. 83 വയസ്സായി. എന്നാണ് ഇതൊക്കെ നിര്‍ത്തുക റിട്ടയര്‍മെന്റ് പ്രായം എല്ലാവര്‍ക്കും ഉണ്ട് .ഐഎഎസ്സുകാര്‍ 60 വയസ്സില്‍ വിരമിക്കുന്നുവെന്നും ബിജെപിയിലും ഉണ്ട് 75 വയസ് വിരമിക്കല്‍ പ്രായമെന്നും അദ്ദേഹം പറഞ്ഞു. എന്‍സിപിയിലെ ഇരു വിഭാഗവും ഇന്ന് തങ്ങളുടെ ശക്തി പ്രകടിപ്പിക്കാന്‍ മുംബൈയില്‍ പ്രത്യേകം യോഗങ്ങള്‍ സംഘടിപ്പിച്ചു. അജിത് പവാര്‍ വിളിച്ച യോഗത്തില്‍ 32 എംഎല്‍എമാരും, ശരദ് പവാര്‍ വിളിച്ച യോഗത്തില്‍ 16 എംല്‍എമാരും പങ്കെടുത്തു. 53 എംഎല്‍എമാരാണ് എന്‍സിപിക്ക് മഹാരാഷ്ട്രയിലുള്ളത്. അയോഗ്യത ഒഴിവാക്കാന്‍ 36 എംഎല്‍എമാരുടെ പിന്തുണയാണ് വേണ്ടത്.