Wednesday, May 15, 2024
keralaNews

ലിതാരയുടെ ആത്മഹത്യയില്‍ കോച്ച് രവി സിങ്ങിനെതിരേ ആരോപണവുമായി ബന്ധുക്കള്‍.

കോഴിക്കോട്: റെയില്‍വേ ബാസ്‌കറ്റ് ബോള്‍ താരവും കോഴിക്കോട് കക്കട്ടില്‍ പാതിരപ്പറ്റ സ്വദേശിയുമായ ലിതാരയുടെ ആത്മഹത്യയില്‍ കോച്ച് രവി സിങ്ങിനെതിരേ ആരോപണവുമായി ബന്ധുക്കള്‍. ലിതാരയുടെ ആത്മഹത്യയിലേക്ക് നയിച്ചത് കോച്ച് രവി സിങില്‍ നിന്നുണ്ടായ മാനസിക പീഡനമാണെന്നാണ് ബന്ധുക്കളുടെ ആരോപണം. ഇതുസംബന്ധിച്ച് പട്നയിലെ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയതായും ബന്ധുക്കള്‍ പറഞ്ഞു.
ഒന്നര വര്‍ഷം മുമ്പാണ് ലിതാരയ്ക്ക് ബിഹാറിലെ പട്നയില്‍ റെയില്‍വേയില്‍ ജോലി ലഭിക്കുന്നത്. അന്നത്തെ കോച്ചുമായി ലിതാരയ്ക്ക് വിവാഹം ആലോചിച്ചിരുന്നെങ്കിലും പിന്നീട് അത് ഒഴിവാക്കി. ഇതിനുശേഷം മാനസിക സംഘര്‍ഷം അനുഭവിച്ചിരുന്ന ലിതാര കൗണ്‍സിലിങിന് വിധേയയാവുകയും ചെയ്തിരുന്നു. പഴയ കോച്ചുമായുളള ബന്ധത്തിന്റെ പേരില്‍ ലിതാരയെ പുതിയ കോച്ച് രവി സിങ് നിരന്തരം ശല്യം ചെയ്യുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തിരുന്നെന്നാണ് ബന്ധുക്കള്‍ പറയുന്നത്.

കോച്ച് ശല്യം ചെയ്യുന്ന കാര്യം ലിതാര വീട്ടുകാരോട് സൂചിപ്പിച്ചിരുന്നു. ലിതാരയോട് ഒറ്റയ്ക്ക് കോര്‍ട്ടില്‍ പരിശീലനത്തിന് എത്താന്‍ കോച്ച് നിര്‍ബന്ധിക്കാറുണ്ടായിരുന്നു. കൊല്‍ത്തയില്‍ നടന്ന മത്സരത്തിനിടെ കൈയില്‍ കയറി പിടിച്ചതോടെ ലിതാര ഇയാളെ മര്‍ദിച്ചു. കൃത്യമായി പരിശീലനം തുടര്‍ന്നിരുന്ന ലിതാര കോര്‍ട്ടില്‍ പരിശീലനത്തിന് എത്തുന്നില്ലെന്ന് കാണിച്ച് കോച്ച് രവിസിങ് അടുത്തിടെ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് പരാതിയും നല്‍കി. തിങ്കളാഴ്ചയാണ് ലിതാര ഈ കാര്യം അറിയുന്നത്. ഇതിനുശേഷം കടുത്ത മാനസിക സംഘര്‍ഷം അനുഭവിക്കുന്നതായി ലിതാര ബെംഗളൂരുവിലെ സുഹൃത്തിനോട് പറഞ്ഞിരുന്നു. ഈ കാര്യങ്ങള്‍ വീട്ടില്‍ പറയരുതെന്നും ആവശ്യപ്പെട്ടു.