Tuesday, May 21, 2024
keralaNews

മുന്‍കൂട്ടി ആസൂത്രണം ;ദൃശ്യയുടെ ശരീരത്തില്‍ കുത്തേറ്റ 22 മുറിവുകള്‍: വീടിനകത്ത് രക്തം കട്ട പിടിച്ചു കിടക്കുന്നു.

മലപ്പുറം ഏലംകുളത്ത് ഇന്നലെ എളാട് കൂഴന്തറ ഗ്രാമത്തില്‍ വീട്ടിലെ മുറിയില്‍ കിടന്നുറങ്ങുകയായിരുന്ന ദൃശ്യ കുത്തേറ്റ് മരിച്ചുവെന്ന വാര്‍ത്ത മരവിച്ച മനസ്സുമായാണ് നാട് കേട്ടത്.

ക്രൂരമായ കൊലപാതകമാണ് നടന്നത്. ദൃശ്യയുടെ ശരീരത്തില്‍ കുത്തേറ്റ 22 മുറിവുകളുള്ളതായി പൊലീസ് പറഞ്ഞു. 2 മക്കളുടെ നിലവിളി കേട്ടാണ് അമ്മ ദീപ ഓടി മുറിയിലെത്തിയത്. അപ്പോഴേക്കും അക്രമി കടന്നുകളഞ്ഞിരുന്നു. ചേച്ചിയെ കുത്തുന്നത് തടയുന്നതിനിടെയാണ് ദേവശ്രീക്ക് പരുക്കേറ്റത്. വീടിനകത്ത് രക്തം കട്ട പിടിച്ചു കിടക്കുന്നുണ്ട്.

പുല്ല് വെട്ടാന്‍ പണിക്കാരെ കൊണ്ടു പോകുന്നതിനായി അതുവഴിയെത്തിയ വാനിലാണ് ആദ്യം ഇരുവരെയും ആശുപത്രിയിലേക്ക് കൊണ്ടു പോയത്. വഴിക്ക് വച്ച് മറ്റൊരു വാഹനത്തിലേക്ക് മാറ്റി. ആശുപത്രിയിലെത്തിയ ശേഷമാണ് ദൃശ്യ മരിച്ചത്. പെരിന്തല്‍മണ്ണയിലെ പ്രതിയുടെ വീട്ടില്‍ നിന്ന് 16 കിലോമീറ്റര്‍ അകലെയാണ് സംഭവം നടന്ന വീട്. മുന്‍കൂട്ടി ആസൂത്രണം ചെയ്താണ് പ്രതി കൃത്യം നടത്തിയതെന്നാണ് പൊലീസ് കരുതുന്നത്.