Thursday, May 2, 2024
AgriculturekeralaNews

മത്സ്യത്തൊഴിലാളികളോട് വീണ്ടും ക്രൂരത

ആറ്റിങ്ങല്‍ അവനവഞ്ചേരിയില്‍ വഴിയോരത്ത് കച്ചവടം നടത്തിയ സ്ത്രീയുടെ മീന്‍ മുഴുവന്‍ നഗരസഭ അധികൃതര്‍ റോഡിലേക്ക് വലിച്ചെറിഞ്ഞു. ശുചീകരണ തൊഴിലാളികളാണ് ഇത്തരത്തില്‍ പെരുമാറിയത്. തടയാന്‍ ശ്രമിച്ച സ്ത്രീയെ റോഡിലേക്ക് തള്ളിയിട്ടു. പരിക്കേറ്റ ഇവരെ നാട്ടുകാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അഞ്ചുതെങ്ങ് സ്വദേശിനി അല്‍ഫോണ്‍സയുടെ 20,000 രുപയോളം വരുന്ന മീനാണ് അധികൃതര്‍ നശിപ്പിച്ചത്. ഇവര്‍ വില്‍പ്പനയ്ക്ക് ഉപയോഗിച്ച മീന്‍ തട്ട് അടക്കം റോഡിലേക്ക് വലിച്ചെറിഞ്ഞു. എന്നാല്‍ തട്ടിത്തെറിപ്പിച്ചിട്ടില്ലെന്നും മീന്‍കുട്ട നഗരസഭയുടെ വാഹനത്തില്‍ കേറ്റുന്നതിനിടെ ഉണ്ടായ ബഹളത്തില്‍ സംഭവിച്ചതാണെന്നും ജീവനക്കാര്‍ വിശദീകരിച്ചു. അനുമതി ഇല്ലാത്ത സ്ഥലത്തായിരുന്നു അല്‍ഫോന്‍സയുടെ മീന്‍ വില്‍പ്പനയെന്നും ജീവനക്കാര്‍ പറഞ്ഞു.

താക്കീത് നല്‍കിയിട്ടും അത് അവഗണിച്ച് അല്‍ഫോന്‍സ വില്‍പ്പന നടത്തുക ആയിരുന്നെന്നാണ് നഗരസഭയുടെ വാദം. സ്ഥലത്ത് കച്ചവടം നടത്തരുതെന്ന് പല തവണ അവരോട് ആവശ്യപ്പെട്ടിരുന്നു. കച്ചവടം കഴിഞ്ഞുള്ള മീന്‍ മുഴുവന്‍ ഇവര്‍ ഓടയില്‍ കളയുകയും വെള്ളം റോഡില്‍ ഒഴിക്കുന്നതും പതിവാണ്. അധികൃതര്‍ ചെല്ലുമ്പോള്‍ അവര്‍ നിലത്തുകിടന്ന് ഉരുണ്ട് പ്രതിഷേധിക്കുന്നത് പതിവാണ്. ഉദ്യോഗസ്ഥരുടെ നടപടിയില്‍ തെറ്റില്ലെന്നുമാണ് ചെയര്‍പേഴ്സണ്‍ വ്യക്തമാക്കിയത്.

അഞ്ച് പേരടങ്ങുന്ന കുടുംബത്തിന്റെ ഏക ആശ്രയമാണ് മീന്‍ നശിപ്പിക്കരുതെന്ന് പറഞ്ഞെങ്കിലും ജീവനക്കാര്‍ കേട്ടില്ലെന്ന് അല്‍ഫോന്‍സ പറഞ്ഞു. താന്‍ ഓപ്പറേഷന്‍ കഴിഞ്ഞ രോഗിയാണ്. ജീവിക്കാന്‍ മറ്റു മാര്‍ഗമില്ലാത്തതിനാലാണ് കച്ചവടത്തിന് വന്നതെന്നുമാണ് ഇവര്‍ പറയുന്നു. ഉച്ചയോടെയാണ് ജീവനക്കാരുടെ നടപടി. ജീവനക്കാര്‍ ഇവരുടെ അടുത്തെത്തി സംസാരിച്ചശേഷമാണ് മീന്‍ വലിച്ചെറിഞ്ഞത്. ഇവര്‍ റോഡരുകിലിരുന്ന് മീന്‍ വില്‍ക്കുന്നതില്‍ നാട്ടുകാര്‍ക്ക് പരാതിയുണ്ടെന്നാണ് അധികൃതര്‍ പറയുന്നത്. എന്നാല്‍ ചില കച്ചവടക്കാരുടെ പരാതിയിലാണ് അധികൃതര്‍ ഇത്തരത്തില്‍ പെരുമാറിയതെന്നും സൂചനയുണ്ട്