Wednesday, May 15, 2024
Uncategorized

ബംഗാളില്‍ ബിജെപി നേതാവ് പ്രശാന്ത ബസുനിയയെ അക്രമികള്‍ വെടിവെച്ചു കൊന്നു

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ബിജെപി നേതാവ് വെടിയേറ്റ് കൊല്ലപ്പെട്ടു. കൂച്ച് ബെഹാര്‍ ജില്ലയിലെ പ്രാദേശിക നേതാവ് പ്രശാന്ത ബസുനിയയാണ് അജ്ഞാതരുടെ ആക്രമണത്തെ തുടര്‍ന്ന് കൊല്ലപ്പെട്ടത്. അജ്ഞാതര്‍ പ്രശാന്തയുടെ വീട്ടില്‍ അതിക്രമിച്ച് കയറി വെടിവെക്കുകയായിരുന്നു. ദിന്‍ഹത ഏരിയ കമ്മിറ്റി ജനറല്‍ സെക്രട്ടറിയാണ് പ്രശാന്ത ബസൂനിയ. ഉച്ചഭക്ഷണം കഴിക്കാന്‍ വീട്ടിലെത്തിയ ബസുനിയയെ രണ്ട് പേര്‍ വീട് കയറി ആക്രമിക്കുകയും വെടിവെക്കുകയുമായിരുന്നു.  പ്രശാന്തയെ ദിന്‍ഹത സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരണം സംഭവിക്കുകയായിരുന്നു. അക്രമികളില്‍ ഒരാളെ തിരിച്ചറിയാനാകുമെന്നും നേരത്തെ കണ്ടിരുന്നതായും പ്രശാന്തയുടെ അമ്മ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു. വിഷയത്തില്‍ കൂടുതല്‍ സൂചനകള്‍ക്കായി ബസൂനിയയുടെ കുടുംബത്തെയും അയല്‍ക്കാരെയും പോലീസ് ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തു വരികയാണ്. എന്നാല്‍ ഇതിന് പിന്നില്‍ തൃണമൂല്‍ കോണ്‍ഗ്രസാണെന്ന് ബിജെപി ആരോപിച്ചു. ബസുനിയയെ കൊലപ്പെടുത്തിയത് ടിഎംസി ക്രിമിനലുകളാണെന്ന് ബിജെപി പശ്ചിമ ബംഗാള്‍ വക്താവ് സമിക് ഭട്ടാചാര്യ പറഞ്ഞു. ഇത് രാഷ്ട്രീയ കൊലപാതകമാണെന്നും പഞ്ചായത്ത് തിരഞ്ഞെടുപ്പിന് മുമ്പ് ബിജെപിയെ ദുര്‍ബലപ്പെടുത്തുകയാണ് ടിഎംസിയുടെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രശാന്ത ബസുനിയയുടെ കൊലപാതകത്തിന് പിന്നില്‍ ടിഎംസിയാണെന്നും കേസ് സിബിഐയ്ക്ക് വിടണമെന്നും പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിയും ആവശ്യപ്പെട്ടു.