Thursday, May 16, 2024
keralaNews

പച്ചക്കറി,സവാള വിലയും കുതിക്കുന്നു.

കോട്ടയം: പച്ചക്കറി,സവാള വിലയും കുതിക്കുന്നു.പ്രകൃതി ദുരന്തങ്ങള്‍ കൂടിയായതോടെയാണ് വില വര്‍ദ്ധിച്ചത്.സവാള,തക്കാളി,മുരിങ്ങക്ക എന്നിവയ്ക്കാണ് പ്രധാനമായും വില വര്‍ദ്ധിച്ചത്.മഴ കാരണം ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള പച്ചക്കറി വരവ് കുറഞ്ഞതും പ്രതികൂല കാലാവസ്ഥയും വില കൂടാന്‍ കാരണമായി.മറ്റ് പച്ചക്കറികള്‍ക്കും കഴിഞ്ഞ ദിവസങ്ങളില്‍ വില വര്‍ദ്ധനയുണ്ടായതായിട്ടുണ്ട്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന ബീന്‍സ്,പടവലം എന്നിവയ്ക്കും വില കുതിച്ചുയര്‍ന്നിട്ടുണ്ട്. തക്കാളിക്ക് കഴിഞ്ഞ ഒരാഴ്ചക്കിടെ മൂന്നിരട്ടിയാണ് വില വര്‍ദ്ധിച്ചത്.മുന്‍ വര്‍ഷങ്ങളില്‍ വര്‍ഷാവസാനത്തില്‍ ഉള്ളിയുടെ വില 150 രൂപവരെ എത്തിയിരുന്നു. പ്രത്യേകിച്ച് സവാളയ്ക്ക് ഏറ്റവും കൂടുതല്‍ ചെലവുള്ള ക്രിസ്തുമസ് സീസണില്‍. മാര്‍ക്കറ്റില്‍ നിലവില്‍ രണ്ടുതരം സവാളയുണ്ട്. ഇപ്പോള്‍ മാര്‍ക്കറ്റില്‍ കിട്ടുന്നത് കഴിഞ്ഞ വര്‍ഷം വിളവെടുത്ത സവാളയാണ്. ഇതിനൊപ്പം ഇപ്പോള്‍ അത്ര ഉണങ്ങാത്ത സവാളയും എത്തുന്നുണ്ട്. ഇവയ്ക്ക് കിലോയ്ക്ക് 30 രൂപയാണ് വില. ഉണങ്ങിയ സവാളയ്ക്ക് 45 രൂപയും.സെപ്തംബര്‍ – ഡിസംബര്‍ കാലത്ത് രാജ്യത്താകെ പൊതുവെ ഉള്ളിയുടെ വില ഉയരാറുണ്ട്. മഹാരാഷ്ട്രയിലെ പൂനെ മാര്‍ക്കറ്റില്‍ നിന്നുള്ള സവാളയാണ് പ്രധാനമായും കേരളത്തിലെത്തുന്നത്. ജൂണ്‍ – ജൂലായ് മാസങ്ങളില്‍ ഉള്ളി നട്ട് ഒക്ടോബര്‍ – നവംബര്‍ മാസങ്ങളില്‍ വിളവെടുക്കുന്നതാണ് രീതി. എന്നാല്‍,അടുത്തിടെയുണ്ടായ കനത്ത മഴയില്‍ പല പ്രാദേശിക ഗോഡൗണുകളിലെയും കരുതല്‍ ശേഖരം നനഞ്ഞു കേടായി. ഇതോടൊപ്പം പാകമായ വിളയും നശിച്ചു.സ്റ്റോക്ക് കുറഞ്ഞതിനൊപ്പം രാജ്യത്താകെ ഉത്സവകാലം എത്തിയതും വിലക്കയറ്റത്തിന് ഇടയാക്കി. കഴിഞ്ഞ രണ്ടു വര്‍ഷവും രാജ്യത്താകെ ഉള്ളിവില കിലോഗ്രാമിന് 100 രൂപ കടന്നിരുന്നു. അന്ന് വിദേശത്ത് നിന്ന് ഉള്ളി ഇറക്കുമതി ചെയ്താണ് പ്രതിസന്ധി തരണം ചെയ്തത്. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകള്‍ കണക്കിലെടുത്ത് കഴിഞ്ഞ സീസണില്‍ കേന്ദ്രസര്‍ക്കാര്‍ പതിവിലും അധികം ഉള്ളി സ്റ്റോക്ക് ചെയ്തിട്ടുണ്ട്. ഇതു മാര്‍ക്കറ്റില്‍ എത്തുന്നതു വിലവര്‍ദ്ധന തടയുമെന്ന് വിദഗ്ദ്ധര്‍ പറയുന്നു.

കഴിഞ്ഞ മാസം ഒരു കിലോ സവാളയുടെ വില 25 രൂപയില്‍ താഴെയായിരുന്നു. തക്കാളിയുടെ വില 28ല്‍ നിന്ന് 57ലേക്ക് കുതിച്ചു. രണ്ടാഴ്ച കൊണ്ടാണ് മുരിങ്ങക്കയുടെ വില 58 രൂപയിലെത്തിയത്. മുന്‍വര്‍ഷങ്ങളിലും ഈ സീസണില്‍ മുരിങ്ങക്കയുടെ വില 100 കടന്നിരുന്നു. ഫെബ്രുവരി മാസമാകുമ്പോള്‍ കിലോയ്ക്ക് 20 രൂപാവരെയെത്താറുണ്ട്. പടവവലങ്ങയുടെ വില 40 രൂപയാണ്. മാങ്ങ 56 രൂപ. ആന്ധ്രയില്‍ നിന്നുള്ള മാങ്ങയാണ് ഇപ്പോള്‍ മാര്‍ക്കറ്റിലുള്ളത്.

വില നിലവാരം

(കിലോയ്ക്ക് )

ചേന : 24

ബീന്‍സ് : 57

ഇഞ്ചി : 60

പച്ചമുളക് : 28

നാരങ്ങ : 55

ഏത്തയ്ക്ക : 30

കാരറ്റ് : 56

ബീറ്റ്റൂട്ട് : 25