തൃശ്ശൂർ കോർപ്പറേഷനിൽ കോൺഗ്രസ്സ് കൊണ്ടുവന്ന അവിശ്വാസം പരാജയപ്പെട്ടു
തൃശ്ശൂർ : തൃശ്ശൂർ കോർപ്പറേഷനിൽ എൽ ഡി എഫ് ഭരണത്തിനെതിരെ കോൺഗ്രസ്സ് കൊണ്ടുവന്ന അവിശ്വാസം പരാജയപ്പെട്ടു. 24നെതിരെ 25 വോട്ടുകൾക്കാണ് അവിശ്വാസ പ്രമേയം പരാജയപ്പെട്ടത്. കോൺഗ്രസ് കൊണ്ടുവന്ന പ്രമേയത്തെ 6 അംഗങ്ങളുള്ള ബിജെപി അനകൂലിയ്ക്കാതെ വിട്ടു നിൽക്കുകയായിരുന്നു. ജില്ലാ കലക്ടർ ഹരിത വി. കുമാറിൻ്റെ അദ്ധ്യക്ഷതയിലായിരുന്നു തൃശ്ശൂർ കോർപ്പറേഷൻ കോൺഫറൻസ് ഹാളിൽ അവിശ്വാസ പ്രമേയ ചർച്ച ആരംഭിച്ചത് .പ്രതിപക്ഷ നേതാവ് രാജൻ ജെ പല്ലനാണ് അവിശ്വാസ പ്രമേയം അവതരിപ്പിച്ചത്. പ്രതിപക്ഷത്തുനിന്നും രാജൻ ജെ പല്ലനു പുറമേ ഉപനേതാവ് സുനിൽ രാജ്, ജോൺ ഡാനിയേൽ തുടങ്ങിയവർ സംസാരിച്ചു. പ്രതിപക്ഷ ആരോപണങ്ങൾ തള്ളിയും പ്രമേയത്തെ എതിർത്തും മേയർ എം കെ
വർഗ്ഗീസ്,ഡെപ്യൂട്ടി മേയർ രാജശ്രീ ഗോപൻ, പി കെ ഷാജൻ, വർഗ്ഗീസ് കണ്ടങ്കുളത്തി തുടങ്ങിയവരും സംസാരിച്ചു. തുടർന്നായിരുന്നു അവിശ്വാസ പ്രമേയത്തിന്മേൽ വോട്ടെടുപ്പു നടന്നത്. 55 അംഗ കോർപ്പറേഷൻ സഭയിൽ ഭരണപക്ഷത്തിന് 25 വോട്ടും പ്രധാന പ്രതിപക്ഷമായ കോൺഗ്രസ്സിന് 24 വോട്ടും ലഭിച്ചു.ഇതോടെ അവിശ്വാസ പ്രമേയം പരാജയപ്പെട്ടതായി ജില്ലാ കലക്ടർ ഹരിത വി കുമാർ അറിയിയ്ക്കുകയായിരുന്നു.