തന്റെ ഫോണില്‍ നിന്ന് കളഞ്ഞത് സ്വകാര്യ സംഭാഷണങ്ങള്‍ :ദിലീപ്
കൊച്ചി: ഫോണിലെ തെളിവുകള്‍ നശിപ്പിച്ചെന്ന ആരോപണം തെറ്റാണെന്ന വാദവുമായി നടന്‍ ദിലീപ് രംഗത്തെത്തി. തന്റെ ഫോണില്‍ നിന്ന് കളഞ്ഞത് സ്വകാര്യ സംഭാഷണങ്ങള്‍ ആണ്. കേസുമായി ബന്ധമില്ലാത്ത സന്ദേശങ്ങളാണ് കളഞ്ഞിട്ടുള്ളത്. ഫോറന്‍സിക് റിപോര്‍ട്ടില്‍ ഒന്നും കണ്ടെത്തിയിട്ടില്ല എന്നും ദിലീപ് സത്യവാങ്മൂലം നല്‍കി.നടി ആക്രമിക്കപ്പെട്ട കേസില്‍ എഫ്എ ഐആര്‍ റദ്ദാക്കണമെന്ന ഹര്‍ജിയില്‍ ഹൈക്കോടതിയിലാണ് ദിലീപിന്റെ വിശദീകരണം. ഫോറന്‍സിക് റിപോര്‍ട്ടും അന്വേഷണ ഉദ്യോഗസ്ഥന്റെ വിശദീകരണവും തമ്മില്‍ വൈരുദ്ധ്യമുണ്ട്. ലാബില്‍ നിന്ന് പിടിച്ചെടുത്ത മിറര്‍ ഇമേജും ഫോറന്‍സിക് റിപോര്‍ട്ടും തമ്മില്‍ വ്യത്യാസമില്ലെന്നും ദിലീപ് പറയുന്നു.
‘ദാസന്റെ മൊഴി വാസ്തവിരുദ്ധം’
വീട്ടിലെ സഹായിയായിരുന്ന ദാസന്റെ മൊഴി വാസ്തവവിദ്ധമെന്നും ദീലീപ് പറയുന്നു. ദാസന്‍ ഓഫിസിലെത്തിയെന്ന് പറയുന്ന ദിവസം അഭിഭാഷകന് കൊവിഡ് ആയിരുന്നു എന്നും ദിലീപ് കോടതിയെ അറിയിച്ചു.കൊവിഡ് സര്‍ട്ടിഫിക്കറ്റും കോടതിയില്‍ ഹാജരാക്കി. ദാസന്‍ 2020 ഡിസംബര്‍ 26ന് ദിലീപിന്റെ വീട്ടിലെ ജോലി ഉപേക്ഷിച്ചു. 2021 ഓക്ടോബര്‍ 26 ന് ദാസന്‍ വീട്ടിലെ സംസാരം കേട്ടുവെന്നാണ് ബാലചന്ദ്രകുമാറിന്റെ മൊഴി.
അതേസമയം, നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിന്റെ അഭിഭാഷകര്‍ക്കെതിരെ കൂടുതല്‍ തെളിവുകള്‍ പുറത്തുവന്നിട്ടുണ്ട്. ദിലീപിന്റെ ഫോണ്‍ രേഖകള്‍ മായ്ച്ചത് അഭിഭാഷകന്റെ ഓഫീസില്‍ വച്ചാണെന്ന് ഫോറന്‍സിക് പരിശോധയില്‍ കണ്ടെത്തി. ദിലീപിന്റെ അഭിഭാഷകര്‍ പ്രതിയുമായി ചേര്‍ന്ന് കേസ് അട്ടിമറിക്കുന്നു എന്ന് കാട്ടി അതീജിവിത ബാര്‍കൗണ്‍സിലില്‍ പരാതി നല്‍കിയിട്ടുണ്ട്.അഭിഭാഷകരായ ബി രാമന്‍പിള്ള, ടി ഫിലിപ്പ് വര്‍ഗീസ്, സുജേഷ് മേനോന്‍ അടക്കമുള്ളവര്‍ക്കെതിരെ ആണ് അതിജീവിത ബാര്‍കൗണ്‍സിലില്‍ പരാതി നല്‍കിയത്. സീനിയര്‍ അഭിഭാഷകനായ രാമന്‍പിള്ള സാക്ഷികളെ നേരിട്ട് വിളിച്ചു സ്വാധീനിച്ചു. രാമന്‍പിള്ളയുടെ ഓഫിസില്‍ വെച്ച് ദിലീപിന്റെ ഫോണിലെ തെളിവ് നശിപ്പിച്ചു. കോടതി ഉത്തരവ് നിലനില്‍ക്കേ ആണ് ഈ നടപടി ഉണ്ടായത്. സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ച അഭിഭാഷകര്‍ക്കെതിരെ അന്വേഷണം നടത്തി നടപടി വേണം. നിലവില്‍ 20 സാക്ഷികള്‍ കൂറ് മാറിയതിനു പിറകില്‍ അഭിഭാഷക സംഘം ഉണ്ട് എന്നും അതിജീവിത ബാര്‍ കൗണ്‍സിലില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.