Thursday, May 2, 2024
keralaNews

ജപ്തി ഭീഷണിയെ തുടര്‍ന്ന് ആത്മഹത്യക്ക് ശ്രമിച്ച വീട്ടമ്മ മരിച്ചു.

അമ്പലപ്പുഴ: സ്വകാര്യ പണമിടപാട് സ്ഥാപനത്തിന്റെ ജപ്തി ഭീഷണിയെ തുടര്‍ന്ന് ആത്മഹത്യക്ക് ശ്രമിച്ച വീട്ടമ്മ മരിച്ചു. പുറക്കാട് പഞ്ചായത്ത് 18-ാം വാര്‍ഡ് തെക്കേയറ്റത്ത് വീട്ടില്‍ വസുമതിയാണ് (70) മരിച്ചത്. 2016 -ല്‍ സ്വകാര്യ ബാങ്കിന്റെ ആലപ്പുഴ ശാഖയില്‍ നിന്ന് 2.5 ലക്ഷം രൂപ വീട് നിര്‍മ്മാണത്തിന് ഇവര്‍ വായ്പയെടുത്തിരുന്നു. പിന്നീട് പലപ്പോഴായി 1.3 ലക്ഷം രൂപ തിരിച്ചടയ്ക്കുകയും ചെയ്തു. മുതലും പലിശയും ചേര്‍ത്ത് അഞ്ച് ലക്ഷം രൂപ ഉടന്‍ അടക്കണമെന്ന് കാട്ടി ബാങ്ക് ജീവനക്കാര്‍ ആഴ്ചകള്‍ക്ക് മുമ്പ് വീട്ടിലെത്തി.

ഇതേ തുടര്‍ന്ന്, വസുമതി ഏറെ മാനസിക വിഷമത്തിലായിരുന്നെന്ന് ബന്ധുക്കള്‍ പറയുന്നു. ഏതാനും ദിവസം മുമ്പ് ബാങ്ക് ജീവനക്കാര്‍ വീണ്ടും ഇവരുടെ വീട്ടിലെത്തുകയും ഉടന്‍ പണം അടച്ചില്ലെങ്കില്‍ വസുമതിയുടെ പേരിലുള്ള രണ്ടേകാല്‍ സെന്റും സ്ഥലവും മകന്റെയും മരുമകളുടെയും പേരിലുള്ള മൂന്ന് സെന്റും ഉള്‍പ്പെടെ അഞ്ചേകാല്‍ സെന്റ് സ്ഥലവും വീടും ജപ്തി ചെയ്യുമെന്ന് ഭീഷണി മുഴക്കി. പിന്നീട് പലപ്പോഴായി ആറ് തവണയോളം ബാങ്ക് ജീവനക്കാര്‍ വീട്ടിലെത്തിയതായി ബന്ധുക്കള്‍ പറഞ്ഞു. തുടര്‍ന്ന് ബാങ്ക് ജീവനക്കാര്‍ മടങ്ങിയതിന് പിന്നാലെ മ?ണ്ണെണ്ണയൊഴിച്ച് തീ കൊളുത്തിയ വസുമതിയെ ദേഹമാസകലം പൊള്ളലേറ്റ നിലയില്‍ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആശുപത്രി വിട്ട് വീട്ടിലെത്തിയ ഇവര്‍ ഇന്നലെയോടെ മരിച്ചു. സംഭവത്തില്‍ മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ക്ക് പരാതി നല്‍കുമെന്ന് ബന്ധുക്കള്‍ പറഞ്ഞു.