Thursday, May 2, 2024
keralaNews

കോട്ടയത്ത് കോവിഡ് വ്യാപനം രൂക്ഷം; പാലായില്‍ ഓക്‌സിജന്‍ പ്രതിസന്ധി.

കോവിഡ് വ്യാപനം രൂക്ഷമായതോടെ കോട്ടയത്ത് കൂടുതല്‍ ചികിത്സാ കേന്ദ്രങ്ങള്‍ സജ്ജമാക്കുന്നു. സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളില്‍ രോഗികള്‍ നിറഞ്ഞതോടെയാണ് ബദല്‍ ക്രമീകരണങ്ങള്‍ ഒരുക്കുന്നത്. വാക്‌സീന്‍ ക്ഷാമവും രൂക്ഷമായതോടെ സമയപരിധി കഴിഞ്ഞിട്ടും പലര്‍ക്കും രണ്ടാംഘട്ട ഡോസ് ലഭ്യമായിട്ടില്ല.ജില്ലയില്‍ ചികിത്സയിലുള്ള കോവിഡ് രോഗികളുടെ എണ്ണം ഇരുപതിനായിരത്തിലേക്ക് കുതിക്കുകയാണ്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20ന് താഴെ എത്തിയെങ്കിലും 54 തദ്ദേശഭരണ സ്ഥാപനങ്ങളില്‍ നിരക്ക് 20ന് മുകളിലാണ്. ചെമ്പ് ഗ്രാമപഞ്ചായത്തില്‍ പോസിറ്റിവിറ്റി നിരക്ക് 56ലേക്ക് ഉയര്‍ന്നു. മറവന്തുരുത്ത്, തലയാഴം, ഉദയനാപുരം പഞ്ചായത്തുകളില്‍ 40ന് മുകളിലാണ്.

താലൂക്ക് അടിസ്ഥാനത്തില്‍ 35 കേന്ദ്രങ്ങളിലാണ് വാക്‌സിനേഷന്‍ പുരോഗമിക്കുന്നത്. ഓണ്‍ലൈന്‍ റജിസ്‌ട്രേഷന്‍ പൂര്‍ത്തിയായ പലര്‍ക്കും ദിവസങ്ങളോളം കാത്തിരുന്നിട്ടും വാക്‌സീന്‍ ലഭിച്ചിട്ടില്ല.രോഗികളെ പരിചരിക്കാന്‍ 7 കേന്ദ്രങ്ങള്‍ കൂടി പുതിയതായി തുറന്നു. ജില്ലയിലെ രണ്ട് കോവിഡ് ആശുപത്രികളില്‍ 120 കിടക്കകളും സ്വകാര്യ ആശുപത്രിയില്‍ 60 കിടക്കകളുമാണ് ഒഴിവുള്ളത്. സിഎഫ്എല്‍ടിസി ഉള്‍പ്പെടെയുള്ള പരിചരണ കേന്ദ്രങ്ങളില്‍ 1600 കിടക്കകളും ഒഴിവുണ്ടെന്നാണ് ആരോഗ്യ വകുപ്പിന്റെ കണക്ക്. അതേസമയം, ജില്ലയിലെ പല ആശുപത്രികളിലും രോഗികളെ പ്രവേശിപ്പിക്കുന്നില്ലെന്ന പരാതിയും ഉയരുന്നുണ്ട്.

പാലായില്‍ ഓക്‌സിജന്‍ പ്രതിസന്ധി.

പോസിറ്റീവായവരെ കൂടുതല്‍ പേരെ പ്രവേശിപ്പിച്ചതോടെ പാലാ ജനറല്‍ ആശുപത്രിയില്‍ ഓക്‌സിജന്‍ പ്രതിസന്ധി. സ്വകാര്യ ആശുപത്രികളില്‍നിന്നു കൂടുതല്‍ സിലിണ്ടറുകള്‍ എത്തിച്ചാണു പ്രശ്‌നം പരിഹരിച്ചത്. കിടങ്ങൂര്‍ ലിറ്റില്‍ ലൂര്‍ദ് മിഷന്‍ ആശുപത്രിയില്‍നിന്നു 4 സിലിണ്ടറും പാലാ മരിയന്‍ മെഡിക്കല്‍ സെന്റര്‍ ആശുപത്രിയില്‍നിന്നു 2 സിലിണ്ടറും എത്തിച്ചു. ഇതിനു പുറമേ മാര്‍ സ്ലീവാ ആശുപത്രിയില്‍നിന്ന് 5 സിലിണ്ടറും ജില്ലാ ആശുപത്രി, മെഡിക്കല്‍ കോളജ് എന്നിവിടങ്ങളില്‍നിന്നായി 7 സിലിണ്ടറും ഉടന്‍ ലഭ്യമാക്കി. തോമസ് ചാഴികാടന്‍ എംപി, കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ. മാണി തുടങ്ങിയവരുടെ ഇടപെടലാണു ഫലം കണ്ടത്.