Wednesday, May 15, 2024
keralaNews

ഏഴ് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു

തിരുവനന്തപുരം : സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ ഏഴ് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഇന്നും നാളെയും തിരുവനന്തപുരം മുതല്‍ ഇടുക്കി വരെയുള്ള ഏഴ് ജില്ലകളിലാണ് റെഡ് അലര്‍ട്ട്. ഈ ജില്ലകളില്‍ അതി തീവ്രമഴ സാധ്യതയാണുള്ളത്. തൃശൂര്‍ മലപ്പുറം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും മറ്റ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടുമാണ്. മറ്റന്നാള്‍ 12 ജില്ലകളിലും റെഡ് അലര്‍ട്ടാണ്. മധ്യ-തെക്കന്‍ കേരളത്തിലാണ് ശക്തമായ മഴ ലഭിക്കുന്നത്.ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് സംസ്ഥാനത്ത് അഞ്ചു ഡാമുകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. കല്ലാര്‍കുട്ടി, പൊന്മുടി, കുണ്ടള, ലോവര്‍ പെരിയാര്‍, ഇരട്ടയാര്‍ ഡാമുകളില്‍ ആണ് റെഡ് അലര്‍ട്ട്. മീങ്കര, മംഗലം ഡാമുകളില്‍ ഓറഞ്ച് അലര്‍ട്ടാണ്. നെയ്യാര്‍ ഡാമിന്റെ നാലു ഷട്ടറുകളും അഞ്ചു സെന്റിമീറ്റര്‍ വീതം ഉയര്‍ത്തി. പേപ്പാറ ഡാമിന്റെ നാലു ഷട്ടറുകളും തുറന്നു. അരുവിക്കര ഡാമിന്റെ ഷട്ടറുകള്‍ 140 സെ. മീ ഉയര്‍ത്തി. പെരിങ്ങള്‍ക്കുത്തു ഡാമിന്റെ ഇപ്പോള്‍ തുറന്നിരിക്കുന്ന സ്പില്‍വേ ഷട്ടറുകള്‍ക്ക് പുറമെ ഒരു സ്ലൂയിസ് ഗേറ്റ് കൂടി തുറന്നു ജലം ചാലക്കുടി പുഴയിലേക്ക് ഒഴുക്കും.

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം. പെരുമഴയില്‍ മൂന്നു മരണവും വ്യാപക നാശനഷ്ടവുമുണ്ടായി. പത്തനംതിട്ടയില്‍ കാര്‍ തോട്ടില്‍ വീണ് അച്ഛനും രണ്ടു മക്കളും മരിച്ചു. ഒഴുക്കില്‍പ്പെട്ട് ഒരാളെ കാണാതായി. മണ്ണിടിഞ്ഞും റോഡില്‍ വെള്ളം കയറിയും പലയിടത്തും ഗതാഗതം തടസ്സപ്പെട്ടു. കോട്ടയത്ത് ഉരുള്‍ പൊട്ടിയ ഇരിമാപ്രയില്‍ ഗതാഗതം പൂര്‍ണമായി തടസ്സപ്പെട്ടു. വൈദ്യുതി പോസ്റ്റുകള്‍ തകര്‍ന്ന നിലയിലാണ്. ഈരാറ്റുപേട്ട, എരുമേലി, മുണ്ടക്കയം എന്നിവിടങ്ങളില്‍ തഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി. കൊല്ലം അഞ്ചല്‍ ഉപ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. കൊല്ലത്തെ തീരമേഖലയില്‍ കനത്ത കാറ്റിന് സാധ്യതയെന്ന മുന്നറിയിപ്പുണ്ട്.തിരുവനന്തപുരത്ത് വെള്ളറട പനച്ചമൂട് നെല്ലിക്കുഴിയില്‍ 15 അടി ഉയരമുള്ള മതിലിടിഞ്ഞ് കാര്‍ തകര്‍ന്നു. കല്ലാര്‍ – പൊന്‍മുടി റോഡില്‍ മണ്ണിടിച്ചില്‍ ഗതാഗതം തടസപ്പെട്ടു. എറണാകുളം ആലുവായില്‍ കനത്ത മഴയില്‍ പല റോഡുകളിലും വെള്ളക്കെട്ടായി. മഴയുടെ പശ്ചാത്തലകത്തില്‍ വിവിധ ജില്ലകളില്‍ ഖനന പ്രവര്‍ത്തനങ്ങളും നിരോധിച്ച് കളക്ടര്‍മാര്‍ ഉത്തരവിട്ടു. ഇന്നും നാളെയും കനത്ത മഴതുടരുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് സംസ്ഥാനം ജാഗ്രത പുലര്‍ത്തുകയാണ്. തീര മേഖലയില്‍ ശക്തമായ കാറ്റും ഉണ്ടാകും. മത്സ്യബന്ധനത്തിന് നാലു ദിവസം വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. വനത്തിലെ ട്രക്കിങ് വിനോദ സഞ്ചാര കേന്ദ്രങ്ങളിലെ ബോട്ടിങ്ങും നിര്‍ത്തി.