Thursday, May 16, 2024
keralaNews

ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി ശേഷം ആഭരണങ്ങള്‍ കൈക്കലാക്കിയ ശേഷം മൃതദേഹം ചാക്കില്‍ കെട്ടി കുഴിച്ചിട്ടു.

വളാഞ്ചേരി ജോലി സ്ഥലത്തേക്ക് ബസ് കയറാന്‍ കഞ്ഞിപ്പുര ചോറ്റൂര്‍ സ്വദേശിനി സുബീറ ഫര്‍ഹത്ത് (21) സ്ഥിരമായി പോകാറുള്ള എളുപ്പവഴി മരണത്തിലേക്കുള്ള പാതയായി. ഇവിടെ കാത്തുനിന്ന അന്‍വര്‍, സുബീറയെ കയറിപ്പിടിക്കുകയും പിടിവലിക്കൊടുവില്‍ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയുമായിരുന്നെന്ന് പൊലീസ് പറഞ്ഞു. ആഭരണങ്ങള്‍ കൈക്കലാക്കിയ ശേഷം മൃതദേഹം ചാക്കില്‍ കെട്ടി 150 മീറ്ററോളം കൊണ്ടു പോയാണു കുഴിച്ചിട്ടതെന്നും പ്രതി വെളിപ്പെടുത്തിയതായും പൊലീസ് പറഞ്ഞു.അടുത്ത കാലത്തായി സാമ്പത്തിക ബാധ്യതയുണ്ടായിരുന്ന അന്‍വര്‍ മോഷണത്തിനു വേണ്ടിയാണു കൊലപാതകം നടത്തിയതെന്നും നേരത്തേ വെളിപ്പെടുത്തിയിരുന്നു. ഒറ്റയ്ക്കാണു കൃത്യം ചെയ്‌തെന്നാണ് ഇയാള്‍ പൊലീസിനു നല്‍കിയ മൊഴി. എങ്ങനെയാണു കൊല നടത്തിയതെന്നും ആഭരണങ്ങള്‍ എന്തു ചെയ്‌തെന്നും കണ്ടെത്തുന്നതിനായി അന്‍വറിനെ വീണ്ടും തെളിവെടുപ്പിനു കൊണ്ടു പോകുമെന്നും പൊലീസ് അറിയിച്ചു.

സുബീറയുടെ വീട് നില്‍ക്കുന്ന ചോറ്റൂരില്‍നിന്ന് കഞ്ഞിപ്പുര ബൈപാസ് വഴി വേണം ബസ് സ്റ്റോപ്പിലെത്താന്‍. എന്നാല്‍ ഇതു ദൂരക്കൂടുതലുള്ളതിനാല്‍ ചുള്ളിച്ചോല വഴിയുള്ള നാട്ടുപാതയെ ആണു സ്ഥിരമായി ആശ്രയിക്കാറുള്ളത്. വീട്ടില്‍നിന്നിറങ്ങിയ ശേഷം തൊട്ടടുത്ത സിസിടിവിയില്‍നിന്നുള്ള ദൃശ്യം നേരത്തെ പൊലീസിനു ലഭിച്ചിരുന്നു.എന്നാല്‍ 100 മീറ്റര്‍ അകലെയുള്ള മറ്റൊരു വീട്ടിലെ സിസിടിവിയില്‍ ഇവരെ കണ്ടെത്താനുമായില്ല. അതുകൊണ്ട് ഈ വീടുകള്‍ക്കിടയില്‍ വച്ചാണു കാണാതായതെന്ന നിഗമനത്തില്‍ പൊലീസ് എത്തിയത്. വിജനമായ സ്ഥലമാണ് ഇവിടം. തുടര്‍ന്നു ഫോണിലെ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണു മൃതദേഹം കണ്ടെത്തിയത്.