Sunday, May 12, 2024
keralaNews

വരന്‍ സൗദിയില്‍, വധു ചങ്ങനാശേരിയില്‍ നിക്കാഹ് കഴിഞ്ഞു 10 മാസമായിട്ടും വരന്റെ അടുക്കലെത്താന്‍ കഴിയാതെ വധു.

വരന്‍ സൗദിയില്‍, വധു ചങ്ങനാശേരിയില്‍. ഓണ്‍ലൈനില്‍ നിക്കാഹ് കഴിഞ്ഞു 10 മാസമായിട്ടും വരന്റെ അടുക്കലെത്താന്‍ കഴിയാതെ വധു. ചങ്ങനാശേരി പെരുന്ന പാലുപറമ്പില്‍ അബ്ദുല്‍ സമദിന്റെയും നൗമിതയുടെയും മകള്‍ ആമിനയും ആലപ്പുഴ വളഞ്ഞവഴി മുല്ലശേരില്‍ നാസര്‍ സെയ്തലിയുടെയും സുഹ്‌റയുടെയും മകന്‍ ആസിഫുമാണ് 2020 ഓഗസ്റ്റ് 2നു നിക്കാഹ് കഴിഞ്ഞിട്ടും 2 രാജ്യങ്ങളിലായി ജീവിക്കുന്നത്.രണ്ടു പേരുടെയും കുടുംബങ്ങള്‍ സൗദിയിലാണ് താമസം. വിദ്യാഭ്യാസവുമായി ബന്ധപ്പെട്ടാണ് ആമിന നാട്ടിലെത്തിയത്. പിതാവ് സൗദിയില്‍ ജോലിയില്‍ തുടരുന്നു. 2019 സെപ്റ്റംബറിലായിരുന്നു വിവാഹനിശ്ചയം. ആസിഫും ആമിനയും ഒടുവില്‍ കണ്ടതും അന്നാണ്. പിന്നീട് ആസിഫ് സൗദിയിലേക്കു മടങ്ങി.

കഴിഞ്ഞ ജൂലൈയില്‍ വിവാഹം ഉറപ്പിച്ചെങ്കിലും കോവിഡും ലോക്ഡൗണും കാരണം ഓഗസ്റ്റിലേക്കു മാറ്റി. ലോക്ഡൗണ്‍ ഇളവു ലഭിച്ച് ആസിഫിനു നാട്ടിലെത്താന്‍ കഴിയുമെന്നായിരുന്നു പ്രതീക്ഷ. എന്നാല്‍, ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക്, സൗദി നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയതോടെ യാത്ര മുടങ്ങി.ആസിഫും ആമിനയുടെ പിതാവ് അബ്ദുല്‍ സമദും സൗദിയിലായതിനാല്‍ നിക്കാഹ് അവിടെ നടത്താന്‍ തീരുമാനിക്കുകയായിരുന്നു. ഓഗസ്റ്റ് 2നു നിക്കാഹിന്റെ ചടങ്ങുകള്‍ ആമിനയും കുടുംബവും ഓണ്‍ലൈന്‍ ആയി നാട്ടിലിരുന്നുകണ്ടു. അതിനുശേഷം ആമിന സൗദിയിലേക്കു പോകാന്‍ ശ്രമിച്ചെങ്കിലും വീസ തടസ്സങ്ങളും യാത്രാ നിയന്ത്രണങ്ങളും മാറാത്തതിനാല്‍ നടന്നില്ല.മെക്കാനിക്കല്‍ എന്‍ജിനീയറായ ആസിഫ് നാട്ടിലെത്തിയാല്‍ നിയന്ത്രണങ്ങള്‍ മാറാതെ തിരികെ സൗദിയിലേക്കു പോകാന്‍ കഴിയുമോയെന്ന ആശങ്കയുമുണ്ട്. വിവാഹം റജിസ്റ്റര്‍ ചെയ്യാന്‍ കഴിയാത്തതിനാല്‍ പിതാവിന്റെ രേഖകള്‍ ഉപയോഗിച്ചേ ആമിനയ്ക്കു വീസ ലഭിക്കൂ എന്നതും തടസ്സമായി.