നിരപരാധികളാണെന്ന് ജഡ്ജിയോട് ആവര്‍ത്തിച്ച് ഫാദര്‍ തോമസ് കോട്ടൂരും സിസ്റ്റര്‍ സെഫിയും.
അഭയാകേസില്‍ നിര്‍ണ്ണായക വിധി വരുന്നതിന്റെ തൊട്ടു മുന്‍പും നിരപരാധികളാണെന്ന് ജഡ്ജിയോട് ആവര്‍ത്തിച്ച് ഫാദര്‍ തോമസ് കോട്ടൂരും സിസ്റ്റര്‍ സെഫിയും. അര്‍ബുദ രോഗമടക്കമുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ കോട്ടൂര്‍ ജഡ്ജിയുടെ ചേംബറിന് അടുത്തെത്തി അറിയിച്ചപ്പോള്‍ പ്രായാധിക്യമുള്ള മാതാപിതാക്കളുടെ സംരക്ഷണം അടക്കുള്ള കാര്യങ്ങള്‍ സിസ്റ്റര്‍ സെഫിയും വിശദീകരിച്ചു.പതിനൊന്ന് മണിക്ക് ശിക്ഷാ വിധി വരുന്ന പശ്ചാത്തലത്തില്‍ പത്തരയോടെ തന്നെ പ്രതികളെ പ്രത്യേക സിബിഐ കോടതിയിലെത്തിച്ചിരുന്നു. കൊലക്കുറ്റം തെളിഞ്ഞതിനാല്‍ പരമാവധി ശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. വാദങ്ങള്‍ കണ്ണടച്ച് കേട്ട് സിസ്റ്റര്‍ സെഫി കേട്ടിരുന്നു.ആസൂത്രിത കൊലപാതമാണേയെന്ന് കോടതിയുടെ ചോദ്യത്തിന് അല്ലെന്നായിരുന്നു പ്രോസിക്യൂഷന്‍ മറുപടി. അതേ സമയം തോമസ് കോട്ടൂര്‍ കോണ്‍വെന്റില്‍ അതിക്രമിച്ച് കയറി കുറ്റകൃത്യം നടത്തി എന്നത് ഗൗരവ തരമാണ്. അതുകൊണ്ട് പരമാവധി ശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു. അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ കേസായി പരിഗണിക്കണമെന്ന് പ്രോസിക്യൂട്ടര്‍ എം നവാസ് ആവശ്യപ്പെട്ടു.ഒന്നാം പ്രതി കാന്‍സര്‍ രോഗിയാണെന്ന് പ്രതിഭാഗം വാദിച്ചു . പ്രായാധിക്യം അടക്കമുള്ള കാര്യങ്ങള്‍ പരിഗണിച്ച് ശിക്ഷ വിധിക്കണമെന്നാണ് പ്രതിഭാഗം ആവശ്യപ്പെട്ടത്.അതിന് ശേഷം ജഡ്ജിക്ക് അടുത്തെത്തിയ തോമസ് കോട്ടൂര്‍ താന്‍ നിരപരാധിയെന്ന് അറിയിച്ചു. രോഗ വിവരങ്ങളും പങ്കുവച്ചു. ആരോഗ്യ പ്രശ്‌നങ്ങള്‍ ഉള്ളതിനാല്‍ മരുന്നുകളും കഴിക്കുന്നുണ്ട്. മറ്റുള്ളവരുടെ ജീവന് വേണ്ടി പ്രാര്‍ത്ഥിക്കുന്നവനാണ് താനെന്നും കോട്ടൂര്‍ അറിയിച്ചു.
കോട്ടൂരിന് പിന്നാലെ സിസ്റ്റര്‍ സെഫിയും ജഡ്ജിക്ക് അടുത്തെത്തിയാണ് സംസാരിച്ചത്. എന്തെങ്കിലും പറയാനുണ്ടോ എന്ന ചോദ്യത്തിന് നിരപരാധിയെന്നായിരുന്നു സിസ്റ്റര്‍ സെഫിയുടേയും മറുപടി. പ്രായമായ മാതാപിതാക്കളുണ്ട്. അവരുടെ സംരക്ഷണം ചുമതലാണ്. കാനന്‍ നിയമം അനുസരിച്ച് പുരോഹിതര്‍ അച്ഛന്‍മാരെ പോലെയാണെന്നും സെഫി കോടതിയില്‍ പറഞ്ഞു. അതിനാല്‍ ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നായിരുന്നു വാദം