പ്ലസ്ടു വിദ്യാര്‍ഥിനിയുടെ ആത്മഹത്യയില്‍ വഴിത്തിരിവ്.
കൊച്ചി കളമശേരിയില്‍ പ്ലസ്ടു വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ വന്‍ വഴിത്തിരിവ്. പെണ്‍കുട്ടിയെ ആത്മഹത്യയിലേക്കു നയിച്ചതു സൗത്ത് കളമശേരി ചുള്ളിക്കാവ് അമ്പലത്തിനു സമീപം പള്ളിപ്പറമ്പില്‍ വീട്ടില്‍ ഫെബിനാണെന്ന (നിരഞ്ജന്-20) പൊലീസ് കണ്ടെത്തി. അറസ്റ്റ് ചെയ്തു കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.കളമശേരി സ്വദേശിനിയായ വിദ്യാര്‍ഥിനിയെ ജൂലൈ 12നാണു കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്ത് അന്വേഷണം നടത്തിവരികയായിരുന്നു. ഫെബിന് പെണ്‍കുട്ടിയെ നിരന്തരം പ്രേമാഭ്യര്‍ഥന നടത്തി ശല്യപ്പെടുത്തിയിരുന്നതായും പ്രേമിച്ചില്ലെങ്കില്‍ സ്വസ്ഥമായി ജീവിക്കാന്‍ സമ്മതിക്കില്ല എന്നു പറഞ്ഞു ഭീഷണിപ്പെടുത്തിയിരുന്നതായും വിദ്യാര്‍ഥിനിയുടെ സഹപാഠികളില്‍ നിന്നു മനസ്സിലാക്കി.
വിദ്യാര്‍ഥിനി പ്രേമാഭ്യര്‍ഥന നിരസിച്ചതിനാല്‍ ഫെബിന് പെണ്‍കുട്ടിയെക്കുറിച്ച് അപവാദം പറഞ്ഞുപരത്തുന്നത് പതിവാക്കിയിരുന്നു. യുവാവിന്റെ ശല്ല്യത്തെപ്പറ്റി പെണ്‍കുട്ടി വീട്ടുകാരോടു പറഞ്ഞിരുന്നു. വീട്ടുകാര്‍ യുവാവിന്റെ വീട്ടുകാരുമായി സംസാരിച്ച് പ്രശ്നം പരിഹരിച്ചിരുന്നു. കുറച്ച് ദിവസത്തേക്കു പ്രശ്നങ്ങള്‍ ഒന്നും ഉണ്ടായില്ലെങ്കിലും വീണ്ടും ഫെബിന് പെണ്‍കുട്ടിയെ ശല്യം ചെയ്യുന്നതു തുടര്‍ന്നു. പെണ്‍കുട്ടി മരിച്ച ദിവസം വൈകിട്ട് സ്കൂള്‍ വിട്ടു വരുന്ന വഴിക്ക് ഫെബിന് പെണ്‍കുട്ടിയെ തടഞ്ഞു നിര്‍ത്തി മറ്റു കുട്ടികളുടെ മുന്നില്‍ വച്ച് അസഭ്യം പറയുകയും മുടിക്കു കുത്തിപ്പിടിച്ചു ഭീഷണിപ്പെടുത്തുകയും ചെയ്തു. മാനസിക സംഘര്‍ഷത്തിലായ പെണ്‍കുട്ടി അന്നു രാത്രി ജീവനൊടുക്കുകയായിരുന്നു.ഫെബിന് കാരണം പുറത്തിറങ്ങി നടക്കാന്‍ കഴിയുന്നില്ല എന്ന് പെണ്‍കുട്ടി പറഞ്ഞിരുന്നതായി അടുത്ത കൂട്ടുകാര്‍ അറിയിച്ചു. സംഭവത്തിനു ശേഷം ഒളിവിലായിരുന്ന യുവാവിനെ ഇന്‍സ്പെക്ടര്‍ വിപിന്‍ദാസിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം എറണാകുളം കുണ്ടന്നൂരില്‍ നിന്നു ചൊവ്വാഴ്ച രാത്രി അറസ്റ്റ് ചെയ്യുകയായിരുന്നു. അന്വേഷണ സംഘത്തില്‍ സിപിഒമാരായ ശ്രീജിത്ത്, ഷിബു, ആദര്‍ശ് എന്നിവരാണ് ഉണ്ടായിരുന്നത്.