Wednesday, May 22, 2024
keralaNewspolitics

വോട്ടെടുപ്പ് ദിനത്തില്‍ സുരക്ഷ ശക്തമാക്കി പോലീസ്

വോട്ടെടുപ്പ് ദിനത്തില്‍ സുരക്ഷ ശക്തമാക്കി പോലീസ്. 324 പോളിങ് ബൂത്തുകളിലും ഓരോ പൊലീസുകാരെയും 22 പ്രശ്‌നബാധിത ബൂത്തുകളില്‍ അധികമായി ഓരോ പൊലീസുകാരെ വീതവും നിയോഗിച്ചു. 12 ബൂത്തുകള്‍ ബന്ധിപ്പിച്ചു പൊലീസ് സംഘം ഗ്രൂപ്പ് പട്രോളിങ് നടത്തും. ഇവയെ നിയന്ത്രിക്കാനായി ലോ ആന്‍ഡ് ഓര്‍ഡര്‍ പട്രോളിങ് ഗ്രൂപ്പുണ്ട്. ഇതിനു പുറമേ സിഐ, ഡിവൈഎസ്പി എന്നിവരുടെ നേതൃത്വത്തിലുള്ള സ്‌ട്രൈക്കിങ് ഫോഴ്‌സും ക്രമസമാധാന പാലനത്തിനുണ്ടെന്നു ഡിവൈഎസ്പി ആര്‍.ജോസ് അറിയിച്ചു. ഒരു കമ്പനി കേന്ദ്രസേനയും നിയോജകമണ്ഡലത്തില്‍ ക്യാംപ് ചെയ്യുന്നുണ്ട്.

എത്താതിരുന്ന 4 പോളിങ് ഉദ്യോഗസ്ഥരെ വിളിച്ചു വരുത്തി

തിരഞ്ഞെടുപ്പ് ജോലിക്കെത്താതിരുന്ന 4 പോളിങ് ഉദ്യോഗസ്ഥരെ വിളിച്ചു വരുത്തി. നിയോജകമണ്ഡലത്തിലെ 324 പോളിങ് സ്റ്റേഷനുകളിലേക്കുള്ള പോളിങ് സാമഗ്രികളുടെ വിതരണം ചെങ്ങന്നൂര്‍ ക്രിസ്ത്യന്‍ കോളജില്‍ 9 മണിയോടെയാണു തുടങ്ങിയത്. 7 മണിക്കു തന്നെ ഉദ്യോഗസ്ഥര്‍ എത്തിയിരുന്നു. എത്താതിരുന്നവരെ ആര്‍ഡിഒ എന്‍.സാജിതാ ബീഗത്തിന്റെ നിര്‍ദേശപ്രകാരം വിളിച്ചു വരുത്തുകയായിരുന്നു.

ആരോഗ്യ കാരണങ്ങളാല്‍ ബുദ്ധിമുട്ടുണ്ടെന്ന് അറിയിച്ചവരെ റിസര്‍വിലേക്കു മാറ്റി പകരം റിസര്‍വ് ഉദ്യോഗസ്ഥരെ അവിടേക്കു നിയോഗിച്ചു. 50 റിസര്‍വ് ഉദ്യോഗസ്ഥരാണുള്ളത്. രണ്ടരയോടെ വിതരണം പൂര്‍ത്തിയായി. തുടര്‍ന്ന് ക്രമീകരിച്ച വാഹനങ്ങളില്‍ ഉദ്യോഗസ്ഥരെ പോളിങ് ബൂത്തുകളിലേക്ക് എത്തിച്ചു. 192 ബൂത്തുകളുള്ള മണ്ഡലത്തില്‍ കോവിഡ് സാഹചര്യത്തില്‍ 324 പോളിങ് സ്റ്റേഷനുകള്‍ ക്രമീകരിച്ചിട്ടുണ്ട്.