Friday, May 17, 2024
keralaNews

വിസ്മയയുടെ മരണം കൊലപാതകമെന്നും, മൃതദേഹം കണ്ടാല്‍ ആത്മഹത്യ ചെയ്തതിന്റെ ലക്ഷണമില്ലെന്നും: യുവതിയുടെ പിതാവ്.

കൊല്ലം ശാസ്താംകോട്ടയില്‍ ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ വിസ്മയയുടെ മരണം കൊലപാതകമെന്ന് യുവതിയുടെ പിതാവ്. മൃതദേഹം കണ്ടാല്‍ ആത്മഹത്യ ചെയ്തതിന്റെ ലക്ഷണമില്ല. നെറ്റിയിലും കഴുത്തിന്റെ മറ്റുഭാഗങ്ങളിലുമുളള പാടുകള്‍ ഉള്ളതിനാല്‍ ഇതൊരു കൊലപാതകമാണെന്ന് നല്ല സംശയമുണ്ടെന്ന് വിസ്മയയുടെ പിതാവ് ത്രിവിക്രമന്‍ നായര്‍ പറഞ്ഞു.കൈയിലെ ഞരമ്പ് മരിച്ചതിന് ശേഷം മുറിക്കാന്‍ ശ്രമിച്ചതിന്റെ പാടുകളുണ്ട്. ഭര്‍ത്താവ് കിരണ്‍ ചെയ്തതാകാമെന്നാണ് കരുതുന്നത്. വിസ്മയ ഇട്ട വസ്ത്രത്തില്‍ രക്തമില്ല. എന്നാല്‍ തുടയില്‍ രക്തവുമുണ്ട്.വിസ്മയെ കെട്ടിതൂങ്ങി നിന്നത് കണ്ടവരുമില്ല. കൊല്ലത്തെ പത്മാവതി ആശുപത്രിയില്‍ മൃതദേഹവുമായി എത്തിയ വിസ്മയയുടെ ഭര്‍ത്താവിന്റെ കുടുംബത്തിന്റെ വാദം മാത്രമാണ് ആത്മഹത്യ എന്നത്.പ്രാഥമിക തെളിവുകള്‍ എല്ലാം വിരല്‍ ചൂണ്ടുന്നതു കൊലപതാകത്തിലേതാണ്. കുടുംബത്തിന് ഭര്‍ത്താവിന്റെ മര്‍ദ്ദനവിവരങ്ങളുടെ ചിത്രങ്ങള്‍ വാട്സാപ്പില്‍ അയച്ചതില്‍ തന്നെ ക്രൂരത വ്യക്തമാണ്. വിസ്മയയുടെ അമ്മയോടും ഇക്കാര്യം പറഞ്ഞിട്ടുണ്ട്. അമ്മായി അമ്മയില്‍ നിന്ന് കവിളിന് മര്‍ദ്ദനമേറ്റ ചിത്രങ്ങളും കൂട്ടൂകാരിക്ക് അയച്ചു കൊടുത്തിരുന്നു. ആത്മഹത്യ ചെയ്യാനായി കെട്ടി തൂങ്ങുന്നവര്‍ മരണ വെപ്രാളത്തില്‍ മലമൂത്ര വിസര്‍ജ്ജനം ചെയ്യും.

ഇതിന്റെ തെളിവുകളൊന്നും വിസ്മയയുടെ ശരീരത്തില്‍ കണ്ടെത്തിയിട്ടില്ല. ഇതിനൊപ്പം വിസ്മയയുടെ കഴുത്തില്‍ താഴെയാണ് കെട്ടിന്റെ പാട്. സാധാരണ കഴുത്തിന് മുകളില്‍ കുരുക്കു മറുകിയാകും മരണം. ഇത്തരം തെളിവുകളും കെട്ടിതൂക്കല്‍ കൊലപാതകത്തിന്റെ സൂചനകള്‍ നല്‍കുന്നുവന്നു അച്ഛന്‍ പറയുന്നു. മരിച്ച ശരിരമാണ് ആശുപത്രിയില്‍ കൊണ്ടു വന്നത്. എന്നാല്‍ വിസ്മയയുടെ വീട്ടില്‍ അപ്പോഴും വിളിച്ചറിയിച്ചത് വിസ്മയ ഗുരുതരാവസ്ഥയില്‍ ആണെന്നായിരുന്നു.പുലര്‍ച്ചെ എത്തിയ ഫോണിനെ തുടര്‍ന്ന് വിസ്മയയുടെ സഹോദരന്‍ ഉടന്‍ ആശുപത്രിയില്‍ വിളിച്ചു. ബ്രോട്ട് ഡെത്ത് എന്നായിരുന്നു മറുപടി. ആശുപത്രിയില്‍ എത്തുന്നതിന് രണ്ട് മണിക്കൂര്‍ മുന്‍പേ മരിച്ചെന്നും പറഞ്ഞു. പിന്നീട് വിസ്മയയുടെ ബന്ധുക്കളാരും കിരണിന്റെ വീട്ടില്‍ പോയിട്ടില്ല. അതേസമയം മകനും മരുമകളും തമ്മില്‍ വഴക്കുണ്ടായതായി കിരണിന്റെ മാതാപിതാക്കള്‍ സമ്മതിക്കുന്നു.ആദ്യത്തെ വഴക്ക് കേട്ട് ചെല്ലുമ്പോള്‍ മരുമകള്‍ കരയുന്നതായി കണ്ടെന്നും മൊബൈല്‍ തല്ലി ഉടച്ചതിനാണെന്നും ഇവര്‍ പറയുന്നു. രണ്ടാമത് ചെല്ലുമ്പോള്‍ മരുമകളെ കെട്ടിപ്പിടിച്ചു മകന്‍ കരയുന്നത് കണ്ടു എന്നാണ്. അപ്പോള്‍ വിസ്മയ മരിച്ച നിലയിലായിരുന്നു. സംഭവത്തില്‍ കിരണിന്റെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി. സ്ത്രീധന പീഡന മരണമായാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.