Monday, May 13, 2024
keralaNews

പൊന്തക്കാട്ടില്‍ നവജാതശിശുവിനെ ഉപേക്ഷിച്ച മാതാവിനെ പൊലീസ് കണ്ടെത്തി

ആലപ്പുഴ:തുമ്പോളിയില്‍ പൊന്തക്കാട്ടില്‍ നവജാതശിശുവിനെ ഉപേക്ഷിച്ച മാതാവിനെ പൊലീസ് കണ്ടെത്തി. പ്രസവിച്ച ശേഷം കുഞ്ഞിനെ തുമ്പോളിക്ക് സമീപത്തെ പൊന്തക്കാട്ടില്‍ ഉപേക്ഷിച്ച യുവതിയെ പൊലീസ് കണ്ടെത്തിയത്. പ്രസവത്തെ തുടര്‍ന്നുള്ള അമിത രക്തസ്രവത്തെ തുടര്‍ന്ന് യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴാണ് പൊലീസ് ഇവരെ കണ്ടെത്തിയത്. പൊന്തക്കാട്ടില്‍ നിന്നും കണ്ടെത്തിയ നവജാതശിശു ജനിച്ച് മണിക്കൂറുകള്‍ ആയിട്ടേയുള്ളൂ എന്ന് തിരിച്ചറിഞ്ഞതോടെ പൊലീസ് പ്രദേശത്തെ ആശുപത്രികളില്‍ പരിശോധന ആരംഭിച്ചിരുന്നു. ഇതോടെയാണ് ഭര്‍ത്താവിനും അമ്മയ്ക്കും ഒപ്പം ചികിത്സ തേടിയെത്തിയ യുവതിയെ പൊലീസ് തിരിച്ചറിഞ്ഞത്.കുട്ടിയെ പൊന്തക്കാട്ടില്‍ ഉപേക്ഷിച്ച ശേഷം വീട്ടില്‍ തിരിച്ചെത്തിയ യുവതി വൈകാതെ രക്തസ്രവം കാരണം അവശയായി. ഇതോടെയാണ് ഇവര്‍ ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയത്. എന്നാല്‍ യുവതി ഗര്‍ഭിണിയായിരുന്നുവെന്ന കാര്യം അറിയില്ലായിരുന്നുവെന്നാണ് ആശുപത്രിയില്‍ ഒപ്പമെത്തിയ ഭര്‍ത്താവും മാതാവും പറയുന്നത്. ആശുപത്രിയില്‍ എത്തി ഡോക്ടര്‍മാര്‍ പറഞ്ഞപ്പോള്‍ മാത്രമാണ് പ്രസവത്തെ തുടര്‍ന്നുള്ള ബ്ലീഡിംഗാണ് യുവതിക്കെന്ന് വ്യക്തമായതെന്നും അവര്‍ പൊലീസിന് മൊഴി നല്‍കി.തുമ്പോളി ജംങ്ഷന് സമീപം ആക്രി പെറുക്കാന്‍ എത്തിയ ഇതര സംസ്ഥാന തൊഴിലാളികളാണ് കുട്ടിയെ ഇന്ന് രാവിലെ കണ്ടെത്തിയത്. പൊന്തക്കാട്ടില്‍ നിന്നുള്ള കരച്ചില്‍ കേട്ട് നടത്തിയ ഇവര്‍ തെരച്ചിലിനൊടുവില്‍ പെണ്‍കുഞ്ഞിനെ കണ്ടെത്തുകയായിരുന്നു.കുഞ്ഞ് ജനിച്ച് അധികസമയമാകും മുന്‍പേ ഉപക്ഷേച്ചിതാണെന്ന് വ്യക്തമായിരുന്നു. നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് എത്തി കുഞ്ഞിനെ വനിതാ ശിശു ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ആശുപത്രിയില്‍ ചികിത്സയിലുള്ള യുവതിയുടെ ആരോഗ്യനില മെച്ചപ്പെട്ട ശേഷം പൊലീസ് ഇവരില്‍ നിന്നും വിശദമായി മൊഴിയെടുക്കും.