Monday, May 20, 2024
indiaNewsworld

ഇന്ത്യയിലെ അഫ്ഗാന്‍ പൗരന്‍മാര്‍ക്ക് രാജ്യം വിടാന്‍ മുന്‍കൂര്‍ അനുമതി വേണം : ആഭ്യന്തരമന്ത്രാലയം

ഇന്ത്യയിലുള്ള അഫ് ഗാന്‍ പൗരന്‍മാര്‍ക്ക് രാജ്യം വിടാന്‍ മുന്‍കൂര്‍ അനുമതി വേണമെന്ന് നിര്‍ദ്ദേശിച്ച് ആഭ്യന്തര മന്ത്രാലയം. അഫ്ഗാന്‍ പൗരന്‍മാരെ ഉന്നത തലത്തില്‍ അറിഞ്ഞേ തിരിച്ചയയ്ക്കാവൂ എന്നും സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി.അഫ്ഗാനിസ്ഥാനിലെ സജീവ സാന്നിധ്യം പാക് ചാര സംഘടനയായ ഐസ്ഐ സ്ഥിരീകരിച്ചു.

അഫ്ഗാനിലെ പൗരന്‍മാര്‍ ഇന്ത്യയിലേക്ക് വരുന്നത് തടയില്ലെന്ന് നേരത്തെ കേന്ദ്രസര്‍ക്കാര്‍ നിലപാടെടുത്തിരുന്നു. നേരത്തെ നല്കിയ വിസകള്‍ റദ്ദാക്കിയ സര്‍ക്കാര്‍ ഇ വിസയ്ക്ക് സൗകര്യം ഏര്‍പ്പെടുത്തി. എന്നാല്‍ ഇന്ത്യയിലുള്ള അഫ്ഗാന്‍ പൗരന്‍മാര്‍ മറ്റു രാജ്യങ്ങളിലേക്ക് പോകാന്‍ അനുമതി തേടി യുഎന്‍ ഓഫീസിനു മുന്നില്‍ സമരത്തിലാണ്.

ഇവരുടെ യാത്ര ഇന്ത്യയും കൂടി അറിഞ്ഞു വേണം എന്ന വ്യവസ്ഥയാണ് ഇപ്പോള്‍ ആഭ്യന്തരമന്ത്രാലയം ഏര്‍പ്പെടുത്തിയിരിക്കുന്നത്. അഫ്ഗാന്‍ എംപി രംഗീന കര്‍ഗറിനെ വിമാനത്താവളത്തില്‍ തിരിച്ചയച്ചത് വിവാദമായിരുന്നു. ഈ സാഹചര്യത്തില്‍ ആരെയെങ്കിലും തിരിച്ചയക്കുന്നത് ഉന്നതതലത്തില്‍ അറിഞ്ഞേ അനുവദിക്കാവൂ എന്നാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്.

അഫ്ഗാനിസ്ഥാനില്‍ എത്തിയ പാക് ചാര സംഘടന ഐഎസ്ഐയുടെ മേധാവി ലഫ്റ്റനന്റ് ജനറല്‍ ഫയിസ് ഹമീദ് സര്‍ക്കാര്‍ രൂപീകരണത്തിനായി അവിടെ തുടരുകയാണ്. സംഘര്‍ഷ ങ്ങളില്‍ താലിബാനെ പാകിസ്ഥാന്‍ സഹായിക്കുകയാണ്. അതെ സമയം താലിബാനോടുള്ള പഴയ അകല്‍ച്ച വേണ്ടെന്നും അവരെ അംഗീകരിക്കണമെന്നും മുന്‍ വിദേശകാര്യമന്ത്രി യശ്വന്ത് സിന്‍ഹ നിര്‍ദ്ദേശിച്ചു. അടുത്തയാഴ്ച നടക്കുന്ന ഷാങ്ഹായി സഹകരണ ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ അഫ്ഗാന്‍ വിഷയത്തിലെ ഇന്ത്യയുടെ നിലപാട് വ്യക്തമാക്കിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ .