Thursday, April 25, 2024
keralaNewsUncategorized

വന്ദേ ഭാരത് എക്‌സ്പ്രസിന് നേരെ കല്ലേറ്; കളിക്കുന്നതിനിടെ സംഭവിച്ച പിഴവെന്ന്

പാലക്കാട്: വന്ദേ ഭാരത് എക്‌സ്പ്രസിന് നേരെ കല്ലെറിഞ്ഞ സംഭവത്തില്‍ പ്രതി പിടിയില്‍. താനൂര്‍ സ്വദേശി മുഹമ്മദ് റിസ്വാനാണ് അറസ്റ്റിലായത്. കൂട്ടുകാര്‍ക്കൊപ്പം കളിക്കുന്നതിനിടെ സംഭവിച്ച പിഴവാണെന്നും ട്രെയിനിനെ ലക്ഷ്യം വെച്ചല്ല എറിഞ്ഞതെന്നുമാണ് പ്രതിയുടെ മൊഴി. മരത്തിന് നേരെ പൈപ്പ് കൊണ്ട് എറിഞ്ഞപ്പോള്‍ സംഭവിച്ചതാണും പ്രതി പൊലീസില്‍ മൊഴി നല്‍കി. ഇയാളെ പിന്നീട് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു. ഈ മാസം ഒന്നിനാണ് കേസിന് ആസ്പദമായ സംഭവം ഉണ്ടായത്. കാസര്‍കോട് നിന്ന് തിരുവനന്തപുരത്തേക്കുള്ള സര്‍വീസിനിടെ ട്രെയിന്‍ തിരൂര്‍ സ്റ്റേഷന്‍ വിട്ടതിന് ശേഷമാണ് കല്ലേറുണ്ടായത്. എന്നാല്‍ കഴിഞ്ഞ ദിവസം കാസര്‍കോട് നിന്നും തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന വന്ദേ ഭാരത് ട്രെയിയിന് നേരെ വീണ്ടും കല്ലേറുണ്ടായിരുന്നു. ചോറ്റാനിക്കര പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കുരീക്കാട് എന്ന സ്ഥലത്ത് വച്ചായിരുന്നു സംഭവം. കല്ലേറില്‍ ട്രെയിനിന്റെ ചില്ലിന് കേടുപാട് പറ്റി. വൈകിട്ട് 7.30 മണിയോടെ കല്ലേറുണ്ടായെന്ന് ആര്‍പിഎഫ് പൊലീസിനെ അറിയിച്ചു. ചോറ്റാനിക്കര പൊലീസ് പ്രദേശത്ത് പരിശോധന നടത്തി. സി ആറ് കോച്ചിന് നേരെയാണ് കല്ല് പതിച്ചത്. യാത്രക്കാരാണ് കല്ലേറുണ്ടായത് ടിടിആറിനെ അറിയിച്ചത്. തുടര്‍ന്ന് ആര്‍പിഎഫിനെ വിവരമറിയിച്ചു. ആര്‍പിഎഫും പൊലീസും തിരച്ചില്‍ നടത്തിയെങ്കിലും ആരെയും കണ്ടെത്താനായില്ല. വിജനമായ സ്ഥലത്തുവെച്ചാണ് കല്ലേറുണ്ടായത്. നേരത്തെ പാപ്പിനിശേരിയിലും വന്ദേഭാരത് ട്രെയിനിന് നേരെ കല്ലേറുണ്ടായിരുന്നു. തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ കഴിഞ്ഞ ഏപ്രില്‍ 25നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പച്ചക്കൊടി വീശിയതോടെയാണ് വന്ദേഭാരതിന്റെ ഔദ്യോഗിക യാത്രക്ക് തുടക്കമായത്. സര്‍വീസ് തുടങ്ങി ആറ് ദിവസം കൊണ്ട് വന്ദേ ഭാരത് എക്‌സ്പ്രസ് രണ്ട് കോടി എഴുപത് ലക്ഷം രൂപയാണ് വരുമാനം നേടിയത്. വന്ദേ ഭാരത് എക്‌സ്പ്രസ് തിരുവനന്തപുരത്ത് നിന്ന് സര്‍വീസ് തുടങ്ങിയ ഏപ്രില്‍ 28 മുതല്‍ മെയ് 3 വരെയുള്ള കണക്കാണ് പുറത്ത് വന്നത്. കാസര്‍കോട് നിന്നും തിരുവനന്തപുരത്തേക്കുള്ള സര്‍വീസിലാണ് ടിക്കറ്റ് ഇനത്തില്‍ കൂടുതല്‍ വരുമാനം നേടിയത്.