സിന്ധുവിനെ വെട്ടിക്കൊലപ്പെടുത്തിയത് പുതിയ ജോലിയില്‍ പ്രവേശിക്കാനിരിക്കെ
തിരുവനന്തപുരം: ബസില്‍ നിന്നിറങ്ങി നടക്കവെയാണ് പ്രതി സിന്ധുവിന്റെ തലയില്‍ വെട്ടിവീഴ്ത്തിയ ശേഷം കഴുത്തിലും വെട്ടിയെന്നും ദൃക്‌സാക്ഷി. സിന്ധുവിന്റെ നിലവിളി കേട്ടാണ് റോഡിലിറങ്ങിയതെന്നും ദൃക്‌സാക്ഷി ബേബി ജോര്‍ജ് പറഞ്ഞു. തിരുവനന്തപുരം നന്ദിയോട് സ്വദേശിനി സിന്ധുവിനെ (50) ഇന്ന് രാവിലെ 9.30നാണ് നടുറോഡില്‍ വച്ച് പങ്കാളി പത്തനംതിട്ട സ്വദേശിയായ രാകേഷ് (46) വെട്ടിക്കൊലപ്പെടുത്തിയത്. നെയ്യാറ്റിന്‍കരയിലെ സ്വകാര്യ ആശുപത്രിയില്‍ ഹോം നഴ്‌സായി സിന്ധുവിന് ജോലി കിട്ടിയിരുന്നു. ജോലിയില്‍ പ്രവേശിക്കുന്നതിന് മുന്നോടിയായി ജോലി തരപ്പെടുത്തിയ കണ്‍സള്‍ട്ടന്‍സിയിലേക്ക് വരുമ്പോഴായിരുന്നു ആക്രമണം. വഴയില ജംക്ഷനില്‍ ബസില്‍ നിന്നിറങ്ങി നടക്കുകയായിരുന്ന സിന്ധുവിനു നേരേ ആക്രോശിച്ചെത്തിയ പ്രതി, കയ്യില്‍ കരുതിയിരുന്ന വെട്ടുകത്തി ഉപയോഗിച്ച് തലയിലും കഴുത്തിലും വെട്ടി. നാട്ടുകാര്‍ പിടിച്ചുവച്ച പ്രതിയെ പേരൂര്‍ക്കട പൊലീസ് എത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. സിന്ധുവിനെ ഉടനെ ആംബുലന്‍സില്‍ പേരൂര്‍ക്കട ജില്ലാ ആശുപത്രിയിലും തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. രണ്ടു പേര്‍ക്കും കുടുംബങ്ങളുണ്ട്. ഭാര്യയും കുട്ടികളുമുള്ള രാകേഷ്, സിന്ധുവുമായി അടുപ്പത്തിലായതോടെ പത്തനംതിട്ടയില്‍ നിന്ന് തിരുവനന്തപുരത്തെത്തി ഒരുമിച്ച് താമസിക്കുകയായിരുന്നു. തന്റെ പണവും സ്വത്തും തട്ടിയെടുക്കാന്‍ സിന്ധു ശ്രമിക്കുകയാണെന്ന് രാകേഷ് ആരോപിച്ചതിനെ തുടര്‍ന്ന് ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായി. തുടര്‍ന്ന് കഴിഞ്ഞ ഒരുമാസമായി ഇരുവരും അകന്നു കഴിയുകയായിരുന്നു. ഇതിനിടെയാണ് കൊലപാതകം.